തിരുവനന്തപുരത്തു നടന്ന അന്തര്‍ദ്ദേശീയ യോഗദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടന വേളയില്‍ ഋഗ്വേദത്തിലെ ഒരു ശ്ലോകം ചൊല്ലിയതില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കുപിതയായി സംഘാടകരായ ഉദ്യോഗസ്ഥരെ ശാസിച്ചതായി വാര്‍ത്തവന്നിരുന്നല്ലോ. തികച്ചും മതേതരമായിരിക്കേണ്ട ഒരു ചടങ്ങ് സംസ്‌കൃത ശ്ലോകം ചൊല്ലലിലൂടെ വര്‍ഗീയ ചടങ്ങാക്കി മാറ്റി എന്ന് ആരോപിച്ചായിരുന്നു മന്ത്രിണിയുടെ പ്രകടനം.
മന്ത്രിയുടെ ആ പ്രവൃത്തി മിതമായി പറഞ്ഞാല്‍ തികഞ്ഞ അല്‍പത്തരമായിപ്പോയി. കാരണം സംസ്‌കൃതം എന്നു കേട്ടാലുടന്‍ ഹിന്ദുവര്‍ഗീയതയാണെന്ന മുന്‍ ധാരണമൂലം മാത്രമാണ് മന്ത്രി അങ്ങനെ പ്രതികരിച്ചത് എന്ന് ആര്‍ക്കും മനസിലാകും. ഒരു പൊതുചടങ്ങില്‍ ഒരു സംസ്‌കൃത ശ്ലോകം ചൊല്ലിയാല്‍ തകര്‍ന്നടിയുന്ന മതേതരത്വമാണ് മന്ത്രിയുടേതും അവരുടെ പാര്‍ട്ടിക്കാരുടേതും? യഥാര്‍ത്ഥത്തില്‍ ആരോഗ്യകരമായ ഒരു മതേതരത്വത്തില്‍ അല്ല കമ്യൂണിസ്റ്റ്കാര്‍ക്ക് വിശ്വാസം എന്നാണ് മന്ത്രിയുടെ നിലപാട് തെളിയിക്കുന്നത്. വോട്ടുബാങ്ക് മതേതരത്വത്തില്‍ മാത്രം വിശ്വസിക്കുന്നവരാണ് അവര്‍. അതാണ് മന്ത്രിയുടെ വിലകുറഞ്ഞ പ്രകടത്തിന് അവരെ പ്രേരിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഐക്യരാഷ്‌ട്ര സഭ ജൂണ്‍ 21 അന്തര്‍ദേശീയ യോഗദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത് ഇടതുപക്ഷക്കാര്‍ക്ക് ഓര്‍ക്കാപ്പുറത്ത് അടികിട്ടിയതുപോലെയായി. ഭാരതീയമായതെന്തിനേയും ഹൈന്ദവ വര്‍ഗീയതയായി കാണുകയും പ്രചരിപ്പിക്കുകയും ചെയ്തുപോരുന്നവരാണല്ലോ കമ്യൂണിസ്റ്റുകാരും അവരുടെ സഹചാരികളായ ബുദ്ധിജീവികളും. അതിനാല്‍, ലോകമെമ്പാടും യോഗക്ക് ലഭിച്ച അംഗീകാരത്തില്‍ തികഞ്ഞ അസഹിഷ്ണുതയും നിരാശതയും ക്രോധവും ഉള്ളവരാണ് നമ്മുടെ നാട്ടിലെ കല്യാണിസ്റ്റുകാര്‍.
ആ സമ്മിശ്ര വികാരങ്ങള്‍ അവര്‍ ഇപ്പോള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നത് യോഗ മതപരമല്ലന്നും അതില്‍ ആത്മീയമായതൊന്നും ഇല്ലെന്നും വിളിച്ചു കൂവിക്കൊണ്ടാണ്. അപ്പോഴാണ് യോഗദിന പരിപാടിയില്‍ സംസ്‌കൃത ശ്ലോകം ചൊല്ലുന്നത്. സംസ്‌കൃതം സമം ഹിന്ദു വര്‍ഗീയത എന്ന് മനസിലാക്കി വച്ചിരിക്കുന്ന മന്ത്രി ശൈലജയ്‌ക്ക് അത് പിടിക്കുമോ? ഉടന്‍ പ്രതിഷേധമായി, ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കലായി. മന്ത്രിയുടെ അക്കാര്യത്തിലുള്ള ധൃതിയും ശുഷ്‌ക്കാന്തിയും ശ്രദ്ധിച്ച ആര്‍ക്കും തോന്നും അവര്‍ ആരെയോ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രം കാട്ടിക്കൂട്ടിയതാണ് ആ കോലാഹലമെന്ന്.
ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍
മൃദുല മരങ്ങള്‍ മുറിച്ചുമാറ്റണം
2015ല്‍ കോതമംഗലത്ത് ഒരു സ്‌കൂള്‍ ബസ്സിനുമുകളില്‍ റോഡുവക്കിലെ ഒരു മൃദുലമരം പിഴുതുവീണതിനാല്‍ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനുശേഷം റോഡുവക്കിലെ അപകടകാരികളായ മൃദുലമരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പക്ഷേ നടപടി ഉണ്ടായിട്ടില്ല. ഈ വര്‍ഷത്തെ മഴയിലും കാറ്റിലും വ്യാപകമായ രീതിയില്‍ റോഡുവക്കിലെ മരങ്ങള്‍ പിഴുതും ഒടിഞ്ഞും വീണ് നാശനഷ്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
സ്വന്തം ഭൂമിയിലെ മരങ്ങള്‍ വെട്ടി നശിപ്പിച്ചിട്ട് ഫഌറ്റുകള്‍ പണിത ഫലവൃക്ഷ സ്‌നേഹികളും സാമൂഹ്യപ്രവര്‍ത്തകരും റോഡുവക്കിലെ അപകടകാരികളായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സര്‍ക്കാരോ സന്നദ്ധസംഘടനകളോ ശ്രമിക്കുമ്പോള്‍ അവിടെ പാഞ്ഞെത്തി അവയെ തടസ്സം ചെയ്യുന്ന രീതി ഇന്നു പതിവായിരിക്കുന്നു. മാധ്യമങ്ങളിലൂടെ പ്രശസ്തി പിടിച്ചുപറ്റുകയാണ് ഇവരുടെ ലക്ഷ്യം.
1990 ല്‍ സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായി മലേഷ്യയില്‍നിന്നും സിംഗപ്പൂരില്‍നിന്നുമൊക്കെ പതിനായിരക്കണക്കിന് മൃദുലമരത്തൈകള്‍ ഇറക്കുമതി ചെയ്താണ് റോഡുവക്കില്‍ വച്ചുപിടിപ്പിച്ചത്. ഇതില്‍ ഗുരുതരമായ അഴിമതിയും ഉണ്ടായി. റോഡുവക്കിലും പാതയോരങ്ങളിലും നില്‍ക്കുന്ന അപകടകാരികളായ എല്ലാ മരങ്ങളും മുറിച്ചുമാറ്റാന്‍ പുതിയ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
അഡ്വ.പി.കെ.ശങ്കരന്‍കുട്ടി, തിരുവനന്തപുരം
അവര്‍ വീണ്ടും വരും
ജിഷയുടെ ഘാതകനായ അമിറുള്‍ ഇസ്ലാമിനെ പിടികിട്ടി. ഇനിയിപ്പോള്‍ മനുഷ്യാവകാശത്തിന്റെ പേരുപറഞ്ഞ് ചില മനുഷ്യാധമന്മാര്‍ (ചെന്നായ്‌ക്കള്‍) വരും, അവനെ വെറുതെ വിടാന്‍. കോടതിയും അതുകേട്ടെന്നുവരും. പ്രത്യേകിച്ചും പേരിന്റെ കൂടെ ഇസ്ലാം എന്ന പദമുണ്ടല്ലോ, അപ്പോള്‍ എന്തുചെയ്താലും രക്ഷപ്പെടാം! അതല്ലേ ഇപ്പോള്‍ നാട്ടുനടപ്പ്?
നിര്‍ഭയയുടെ കൊലയാളിക്ക് തയ്യല്‍മെഷീനും പതിനായിരം രൂപയും കൊടുത്തു ജീവിച്ചു സുഖിക്കാന്‍ അവസരംകൊടുത്തു. സൗമ്യയുടെ ഘാതകന്‍ ഗോവിന്ദചാമി ജയിലില്‍ സുഖഭോഗം അനുഭവിക്കുന്നു. അപ്പോള്‍ അമീറിന് രണ്ടുവീടും (രണ്ടു ഭാര്യമാരും മക്കളുമുണ്ടല്ലോ.) ഭാര്യമാര്‍ക്കും മക്കള്‍ക്കും ജോലിയും സംരക്ഷണവുംകൊടുത്തു സംരക്ഷിക്കുക. അവര്‍ വഴിയാധാരമാകരുതല്ലോ! ജിഷമാരോടില്ലാത്ത ദയ അവരോട് വേണമല്ലോ!
കഠിനശ്രമം ചെയ്ത പോലീസിനേയും നാട്ടുകാരേയും പമ്പരവിഡ്ഢികളാക്കി അമീറിനെ ജാമ്യത്തിലിറക്കാനും ഏതെങ്കിലും ഒരു പീറവക്കീലും കടന്നുവരും. അതാണല്ലോ കോടതി നടപടി! അവസാനിക്കാത്ത ഒടുക്കത്തെ നടപടി…!!! ഇതിനെന്നാണൊരവസാനം….! നമ്മുടെ നിയമസംഹിത! അതോര്‍ത്തു ലജ്ജിക്കുന്നു.
സിദ്ധാര്‍ത്ഥന്‍, എറണാകുളം
നല്ല തീരുമാനം സര്‍
കേരളത്തിലെ മന്ത്രിമാരുടെ സുരക്ഷ വെട്ടിച്ചുരുക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം. മന്ത്രിമാരുടെ യാത്രക്ക് ഇനി എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും ഒഴിവാക്കുന്നതുകൊണ്ട് കുറെ പണം ലാഭിക്കാം, അതോടൊപ്പം അഞ്ഞുറോളം വരുന്ന പോലീസ് കാരെ വീട്ടുവേലയില്‍ നിന്നു മോചിപ്പിച്ച് മറ്റു സേവന മേഖലയില്‍ നിയമിക്കുകയും ചെയ്യാം. ഇത്തരമൊരു തീരുമാനത്തിനുപിന്നില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അടുത്ത അഞ്ചുവര്‍ഷവും ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണം. പക്ഷെ അങ്ങനെ സംഭവിക്കില്ലെന്നു ഏവര്‍ക്കുമറിയാം.
അതിനുവേണ്ടത് ഏതെങ്കിലുമൊരു കുടിയനെക്കൊണ്ടു മന്ത്രിയുടെ കാറില്‍ കല്ലെറിയിക്കുക എന്നതാണ്. മന്ത്രിമാര്‍ക്കു മതിയായ സുരക്ഷിതത്വം കിട്ടുന്നില്ലായെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടു തയ്യാറാക്കാനും സുരക്ഷ പുന: സ്ഥാപിക്കാനും ഇതുധാരാളം.
പുത്തനച്ചിയുടെ പുരപ്പുറം തൂപ്പുകഴിഞ്ഞാല്‍ പൈലട്ടും എസ്‌കോര്‍ട്ടും തിരിച്ചു വരുകതന്നെ ചെയ്യും.
കെ.എ. സോളമന്‍, എസ്.എല്‍.പുരം
















