കാബൂള്‍: ബംഗ്ലാദേശിന് പുറമേ അഫ്ഗാനിസ്ഥാനിലും ന്യൂനപക്ഷ പീഡനം രൂക്ഷമാകുന്നു. ഹിന്ദുക്കള്‍ക്കും സിഖ് സമുദായക്കാര്‍ക്കും നേരെയാണ് വന്‍തോതില്‍ ആക്രമണവും നിര്‍ബന്ധിത മത പരിവര്‍ത്തനവും നടക്കുന്നത്. അഫ്ഗാനില്‍ ഇപ്പോള്‍ വളരെ കുറച്ച് സിഖ്-ഹിന്ദു മതവിശ്വാസികള്‍ മാത്രമാണുള്ളത്.
കഴിഞ്ഞദിവസം കാബൂളിലെ ഔഷധശാല നടത്തിയിരുന്ന ജഗ്താര്‍ സിങ് ലഗ്മണിയുടെ കടയിലേക്ക് കയറി കഴുത്തില്‍ കത്തിവച്ച് മതംമാറാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളും ഒപ്പം ജോലിനോക്കിയിരുന്നവരും ചേര്‍ന്നാണ് ജഗ്താര്‍ സിങ്ങിനെ രക്ഷപെടുത്തിയത്. ഈ ഇസ്ലാം രാജ്യത്ത് ഇപ്പോള്‍ വിരലില്‍ എണ്ണാന്‍ മാത്രമുള്ള ന്യൂനപക്ഷ സമുദായക്കാരാണുള്ളത്. എന്നും ഭയത്തോടെയും ഒറ്റപെടലോടെയുമാണ് തങ്ങള്‍ ഉണരുന്നതെന്നും ഇസ്ലാമല്ലെങ്കില്‍ അവര്‍ മനുഷ്യരായിപ്പോലും അവിടുത്തുകാര്‍ കരുതില്ലെന്നുമാണ് ജഗ്താര്‍ അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷാംഗങ്ങള്‍ക്ക് എന്തു ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ അറിയില്ലെന്നും പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനിസ്ഥാനിലെ വ്യാപാരങ്ങളിലും പണമിടപാടിലും ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്നത് ന്യൂനപക്ഷങ്ങളാണ്. മരുന്ന് കടകള്‍ നടത്തുന്നതില്‍ ശ്രദ്ധേയമായ പങ്ക് ഇവരാണ് വഹിച്ചിരുന്നത്. ഇന്ന് അഫ്ഗാനിസ്ഥാനില്‍ 220 കുടുംബങ്ങള്‍ മാത്രമാണുള്ളതെന്ന് ഹിന്ദു-സിഖ് ദേശീയ ചെയര്‍മാന്‍ അവതാര്‍ സിങ് പറഞ്ഞു. 1992ല്‍ ഇത് 2,20,000 ആയിരുന്ന സമയത്താണിത്.
വിശുദ്ധ വ്രതസമയത്ത് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഗുരുദ്വാരകളേയും ക്ഷേത്രങ്ങളേയുമാണ് ഇവര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നത്. നാന്‍ഗാര്‍ഹറിന്റെ കിഴക്കന്‍ പ്രവശ്യകളിലും ഗസാനിയിലും കാബൂളിലുമാണ് ഇപ്പോള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ നിലനില്‍ക്കുന്നത്. താലിബാനെ തുരത്തിയ ശേഷം അമേരിക്കന്‍ സൈന്യം നിര്‍മ്മിച്ച ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങളെ പറ്റി വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുന്നതും പൊതു വധശിക്ഷയും അടക്കമുള്ള താലീബാന്‍ ഭരണം തന്നെയാണ് അവിടെ നടക്കുന്നതെന്ന് അവ്താര്‍ സിങ്ങ് അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷങ്ങള്‍ക്ക് ശവസംസ്‌കാരത്തിനു പോലും സ്വാതന്ത്ര്യം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. മൃതദേഹം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന മണം തങ്ങളുടെ കുടുംബത്തിന് അസുഖങ്ങള്‍ ഉണ്ടാക്കുമെന്നാണ് അഫ്ഗാനികളുടെ വാദം. പോലീസ് സംരക്ഷണത്തിലാണ് ഇന്ന് പല സംസ്‌കാരങ്ങളും നടക്കുന്നത്. സംസ്‌കാര സമയത്ത് അവര്‍ മൃതദേഹത്തിന്റെ നേര്‍ക്ക് കല്ലുകളും ഇഷ്ടികകളും എറിയുകയും ചെയ്യുന്നുവെന്നാണ് പരാതി.
പൊതുസ്ഥലങ്ങളില്‍ തിരിച്ചറിയുന്നതിനായി കൈകളില്‍ മഞ്ഞനിറത്തിലുള്ള റിബണ്‍ അണിയണമെന്നാണ് നിയമം. കൂട്ടത്തില്‍ നിന്നും തിരിച്ചറിയുന്നതിനാണിത്. ഇവരുടെ ഭൂമികളെല്ലാം ഭീഷണിപ്പെടുത്തിയും മറ്റും ഭൂപ്രമാണികള്‍ തട്ടിയെടുത്തിരുന്നു. നിരവധി കുടുംബങ്ങളാണ് ഇത്തരത്തില്‍ രാജ്യം വിട്ടുപോകേണ്ട അവസ്ഥ നേരിടുന്നത്.
നിരന്തരം ഉണ്ടാകുന്ന അപമാനം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ് അത്തരം പ്രവര്‍ത്തികള്‍ കാരണം പഠനം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണുള്ളത്.
കുട്ടികളുടെ തലപ്പാവ് അഴിപ്പിക്കുകയും ഹിന്ദു കാഫിര്‍ എന്ന് വിളിച്ച പരിഹസിക്കുകയും ചെയ്യുന്നത് പതിവാണെന്നും അഫ്ഗാന്‍ സിഖ് ജസ്മീത്ത് സിങ്ങ് അറിയിച്ചു. ദിനം പ്രതി സമുദായങ്ങള്‍ ചുരുങ്ങി വരികയാണ്.
















