ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുമോ ഇല്ലയോയെന്ന് ഇന്നറിയാം. ഇതിനായുള്ള ഹിതപരിശോധന (ബ്രെക്‌സിറ്റ്) തുടങ്ങി. ഭാരത സമയം വ്യാഴാഴ്ച രാവിലെ 11.30ന് വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ ഫലം ഭാരത സമയം ഇന്നു രാവിലെ ആറരയോടെയും മുഴുവന്‍ ഫലങ്ങള്‍ ഉച്ചയ്‌ക്ക് 11.30ഓടെയും അറിയാം.
യൂറോപ്യന്‍ യൂണിയനെയും ലോകത്തെയും ബാധിക്കുന്ന നിര്‍ണായക വിധിയെഴുത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന പക്ഷക്കാരനാണ്. അതേസമയം, മന്ത്രിസഭയിലെ അഞ്ചംഗങ്ങളും ചില എംപിമാരും എതിര്‍ക്കുന്നു. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ കാമറോണിനൊപ്പം നില്‍ക്കുമ്പോള്‍, പാര്‍ട്ടിയിലെ പ്രബല വിഭാഗം എതിര്‍ക്കുന്നു. ഫലത്തില്‍ പ്രധാന രാഷ്‌ട്രീയ കക്ഷികളിലെല്ലാം അനുകൂലികളും എതിര്‍ക്കുന്നവരുമുണ്ട്.
യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോന്നാല്‍, സാമ്പത്തിക, രാഷ്‌ട്രീയ, നയതന്ത്ര രംഗത്ത് തിരിച്ചടിയുണ്ടാകുമെന്നാണ് അനുകൂലികളുടെ വാദം. പല ധനകാര്യ സ്ഥാപനങ്ങളും ലണ്ടനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പ്രതിസന്ധി ഘട്ടങ്ങളിലെ സഹകരണം ഇല്ലാതാകുമെന്നും അവര്‍ പറയുന്നു. എന്നാല്‍, യൂണിയന് നല്‍കേണ്ട തുക രാജ്യത്തിന്റെ വികസനത്തിനുപയോഗിക്കാമെന്ന് എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.
അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ടിവരുമെന്നും സുരക്ഷാ ഭീഷണി വര്‍ധിക്കുമെന്നും ഇവര്‍ പറയുന്നു. രണ്ടാം തവണയാണ് ഇത്തരത്തിലൊരു ഹിതപരിശോധന ബ്രിട്ടനില്‍ നടക്കുന്നത്. 1975ലെ ഹിതപരിശോധനയില്‍ 67 ശതമാനം പേരും യൂറോപ്പിനൊപ്പം നില്‍ക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
ബ്രിട്ടന്‍ പുറത്തുപോയാല്‍ യൂറോപ്പില്‍ വന്‍ ചലനങ്ങള്‍ക്കു വഴിവെക്കും. സ്വതന്ത്ര സഞ്ചാരത്തിന് നിയന്ത്രണം വരുന്നതോടെ അതിര്‍ത്തി അടയ്‌ക്കേണ്ടിവരും. അന്തര്‍ദേശീയ രംഗത്ത് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമുള്ള സ്വാധീനം കുറയും. ബ്രിട്ടന്റെ പുറത്താകല്‍ കൂടുതല്‍ രാജ്യങ്ങളെ ഈ വഴിയിലേക്ക് എത്തിക്കും.
ഗ്രീസ് ഇപ്പോള്‍ തന്നെ യൂറോപ്യന്‍ സംഘടനയുമായി നല്ല ബന്ധത്തിലല്ല. അംഗരാജ്യങ്ങളുടെ സംഭാവനയാണ് യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക ബലം. ഇതില്‍ കൂടുതല്‍ സംഭാവന ബ്രിട്ടന്റേതാണ്. ഇതില്ലാതായാല്‍ സംഘടനയുടെ സാമ്പത്തികാടിത്തറ തകര്‍ക്കും.
















