സിര്‍ത്: സുരക്ഷാ സൈനികരില്‍ നിന്നുള്ള ആക്രമണം തടയാന്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ലിബിയയില്‍ സ്ത്രീകളെ രക്ഷാ കവചമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. സഖ്യകക്ഷികളുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടുന്നതിനായി കൗമാരക്കാരായ പെണ്‍കുട്ടികളേയും ഗര്‍ഭിണികളേയും ഉപയോഗിക്കുന്നതായി സ്വകാര്യ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.
ലിബിയയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് ഭീകരരെ ഒഴിപ്പിക്കുന്നതിനായി യുഎസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബോട്ട് സര്‍വ്വീസ് സൈന്യം ആക്രമണം നടത്തി വരികയാണ്. ഇത് ശക്തമായതോടുകൂടിയാണ് പെണ്‍കുട്ടികളേയും ഗര്‍ഭിണികളേയും രക്ഷാ കവചമാക്കി ഐഎസ് യുദ്ധം ചെയ്യുന്നത്. പെണ്‍കുട്ടികളും ഗര്‍ഭിണികളുമായതിനാല്‍ സൈന്യം ഇവരെ ആക്രമിക്കില്ല. ഈ സാഹചര്യം മുതലെടുത്താണ് ഇവരെ രക്ഷാകവചമാക്കുന്നത്.
ഐഎസിനെതിരെ കര, നാവിക വ്യോമസേന മൂന്നു മേഖലകളിലും സൈന്യം ആക്രമണം നടത്തുന്നുണ്ട്. ഭീകരര്‍ക്കെതിരെ എസ്ബിഎസ് ഡ്രോണ്‍ ഉള്‍പ്പടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഇതിനെതിരെ വിവിധതരം തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ഐഎസ് തീരുമാനിച്ചത്. പെണ്‍കുട്ടികളേയും ഗര്‍ഭിണികളേയും സുരക്ഷാ കവചമാക്കുന്നതിലൂടെ ലിബിയന്‍ സൈന്യത്തിന്റെ ശ്രദ്ധ ഒന്നുതിരിക്കാന്‍ സാധിക്കുന്നതാണ്. ഇതുതന്നെയാണ് അവര്‍ ആയുധമാക്കുന്നത്.
അതേസമയം തലസ്ഥാനമായ ട്രിപോളിയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ആക്രമണം ദിനം പ്രതി വര്‍ധിച്ചു കൈാണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ ഇവിടെവിട്ട് മറ്റുസ്ഥലങ്ങളിലേക്ക് മാറിപ്പോവുകയാണ്.
















