തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമിച്ച താത്കാലിക ജീവനക്കാര്‍ക്ക് ആറു മാസമായി ശമ്പളമില്ല. ഡിഎംഒ നിയമിച്ച 1,902 താത്കാലിക ജീവനക്കാരാണ് ശമ്പളമില്ലാതെ നരകയാതന അനുഭവിക്കുന്നത്. ഇതില്‍ ഡോക്ടര്‍മാര്‍ മുതല്‍ ശുചീകരണ തൊഴിലാളികള്‍ വരെയുണ്ട്. പലരും കെട്ടുതാലിവരെ പണയം വച്ചാണ് നിത്യചെലവുകള്‍ നടത്തുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എന്‍ആര്‍എച്ച്എം വഴി നിയമിച്ച ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം കിട്ടുമ്പോഴാണ് ഡിഎംഒ നിയമിച്ചവര്‍ മാസങ്ങളായി ശമ്പളം കിട്ടാതെ നരകിക്കുന്നത്. തങ്ങളെ നിയമിച്ച ഡിഎംഒയെ നേരില്‍ കണ്ട് ജീവനക്കാര്‍ പരാതിപ്പെടുമ്പോള്‍ ഫണ്ടില്ലെന്ന മറുപടിയാണ് നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു. 2012 ലാണ് ഡിഎംഒ സംസ്ഥാനത്തെ പകര്‍ച്ചപ്പനി പ്രതിരോധത്തിനായി താത്കാലിക ജീവനക്കാരെ നിയമിച്ചത്.
209 ഡോക്ടര്‍മാര്‍, 375 സ്റ്റാഫ് നഴ്സുകള്‍, 211 ഫാര്‍മസിസ്റ്റുകള്‍, 145 ലാബ് ടെക്നിഷ്യന്മാര്, 320 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 245 സ്പ്രേമാന്‍, 397 ക്ലീനിങ് സ്റ്റാഫുകള്‍ എന്നിങ്ങനെ സംസ്ഥാനത്തെ 14 ജില്ലകളിലേക്കാണ് ജീവനക്കാരെ നിയമിച്ചത്. മൂന്നുമാസത്തേക്കായിരുന്നു ആദ്യ നിയമനം. എന്നാല്‍ പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമായിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഇവരുടെ കാലാവധി നീട്ടി നല്കി.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്തരത്തില്‍ പതിനാറ് തവണയാണ് ഈ താത്കാലികക്കാരുടെ സേവനകാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയത്. ബിഎസ്സി നഴ്സിങ് പഠിച്ചിറങ്ങിയ യുവാക്കളാണ് നഴ്സിങ് സ്റ്റാഫുകളില്‍ ഭൂരിഭാഗവും. സ്വകാര്യ ആശുപത്രികള്‍ പുരുഷ നഴ്സുമാരെ നിയമിക്കാന്‍ താത്പര്യം കാണിക്കാത്തതിനാല്‍ ഇവരില്‍ പലര്‍ക്കും ശമ്പളം കൃത്യമായി കിട്ടാത്ത ഈ ജോലി ഉപേക്ഷിച്ച് പോകാനും കഴിയാത്ത അവസ്ഥ.
കഴിഞ്ഞ ജനുവരിയില്‍ ആരോഗ്യ സെക്രട്ടറി കാലാവധി ദീര്‍ഘിപ്പിച്ച് നല്കിയ 1,902 താത്കാലിക ജീവനക്കാരില്‍ 657 പേര് ഹെല്‍ത്ത് സര്‍വ്വീസിലും 171 പേര് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലും സേവനമനുഷ്ഠിക്കുന്നു. ശേഷിച്ചവര്‍ ശമ്പളം ലഭിക്കാതായതോടെ മറ്റ് ജോലികള്‍ തേടിപ്പോയി. പകര്‍ച്ചപ്പനി പ്രതിരോധത്തിനാണ് നിയമിച്ചതെങ്കിലും ഇവര്‍ ഗ്രാമീണമേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥിരം ജീവനക്കാര്‍ക്കൊപ്പം ശമ്പളമില്ലാതെ ജോലി ചെയ്യുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: