രാവണനും രാമനും തമ്മിലുള്ള പോരാട്ടം ശക്തിയായി തുടര്‍ന്നു. രാവണന് അസ്ത്രം പ്രയോഗിച്ച് ശ്രീരാമ ശരീരത്തിലാകെ മുറിവേല്‍പ്പിച്ചു. മാതലിക്കും അസ്ത്രങ്ങള്‍കൊണ്ട് മുറിവേറ്റു. രഥത്തിന്റെ കൊടിമരം മുറിച്ചു. കുതിരകളേയും മുറിവേല്‍പ്പിച്ചു. ദശകണ്ഠന്‍ പത്തുമുഖങ്ങളോടും ഇരുപതുകൈകളോടും കൂടി വില്ലേന്തിയ മൈനാകംപോലെ ശോഭിച്ചു.
രാക്ഷസരാജാവിന്റെ ആക്രമണത്തില്‍ ബാണങ്ങള്‍ തൊടുക്കാന്പോലും കഴിയാതെ രാമന് നിന്നുപോയി. കോപംകൊണ്ടു ജ്വലിച്ചു. ആ സമയത്ത് രാവണന് വജ്രംപോലെ കഠോരവും വമ്പിച്ച മുഴക്കത്തോടുകൂടിയതും സര്‍വ്വശത്രുക്കളേയും നശിപ്പിക്കാന്‍ കഴിവുള്ളതും പര്‍വ്വതശിഖരംപോലെ കവരങ്ങളുള്ളതും എന്തിനേയും പിളര്‍ക്കാന്‍ കഴിയുന്നതുമായ ശൂലം കൈയിലെടുത്ത് രാമനുനേരെ വലിച്ചെറിഞ്ഞു. പാഞ്ഞുവരുന്ന ശൂലം കണ്ട് രാമന് ഇന്ദ്രന് കൊടുത്തുവിട്ട വേല് എടുത്ത് അതിനുനേരെയെറിഞ്ഞു. തീപോലെ എരിഞ്ഞുകൊണ്ട് വേല് ശൂലത്തില്‍ ചെന്നേറ്റ് അതിനെ ഭസ്മമാക്കി.
എന്നിട്ട് രാവണനുനേരെ ശക്തമായ ശരമാരി ചൊരിഞ്ഞു. രാക്ഷസരാജാവ് രാമബാണങ്ങളേറ്റ് ദേഹമാസകലം മുറിഞ്ഞ് വ്യാകുലചിത്തനായി നിന്നുപോയി. രാവണന് അസ്ത്രങ്ങള്‍ പ്രയോഗിക്കാന്‍ കഴിയാതായി. വില്ലു വളയുന്നില്ല. മോഹാലസ്യപ്പെട്ടുനിന്നു. ആസമയത്ത് രാവണന്റെ സൂതന്‍ രഥം അവിടെനിന്നും ദൂരത്തേക്ക് ഓടിച്ചുമാറ്റി.
മോഹാലസ്യം തീര്‍ന്നപ്പോള്‍ രാവണന് സൂതനോടു കയര്‍ത്തു. ”എടാ ബുദ്ധിക്കെട്ടവനേ, വീര്യവും ഗുണവും നശിച്ച നിസ്സാരനെപ്പോലെയും പ്രതാപങ്ങള്‍ അസ്തമിച്ചവനെപ്പോലെയും കണക്കാക്കി നീ നിന്റെ ഇഷ്ടത്തിന് എന്നെ യുദ്ധക്കളത്തില്‍ നിന്നുമാറ്റി. നീ രാമനെ സഹായിക്കുകയാണ്. അവരെന്നെ ഭീരുവെന്നു വിളിക്കില്ലേ? എന്നെ അവഗണിച്ചുകൊണ്ട് എന്റെ അഭിപ്രായമറിയാതെ നീയെന്തിനു പിന്തിരിഞ്ഞു? എന്നെ നീ നിന്ദ്യനാക്കിയില്ലേ?”
സൂതന്‍ പറഞ്ഞു ”അങ്ങനെ നിന്ദ്യനാക്കാനോ, രാമനോടു സ്നേഹമുണ്ടായിട്ടോ അല്ല ഞാനിങ്ങനെ ചെയ്തത്. ഒരു തേരാളി, യോദ്ധാവിന്റെ ബലാബലങ്ങളും ഉന്മേഷമില്ലായ്മയും, കുതിരകളുടെ ക്ഷീണവും, ശത്രുക്കളുടെ ജയാപജയകാലവുമൊക്കെ അറിഞ്ഞിരിക്കണം. അങ്ങേയ്ക്കും കുതിരകള്‍ക്കും ക്ഷീണമുണ്ടെന്നു കണ്ടപ്പോള്‍ അതു തീര്‍ക്കാനായി ഞാന്‍ ഉചിതമായി പ്രവര്‍ത്തിച്ചു. ഹേ വീര, ഞാന്‍ തന്നിഷ്ടപ്രകാരം ചെയ്തതല്ല. സ്വാമി ഭക്തികൊണ്ടു ചെയ്തതാണ്.”
രാവണനു സന്തോഷമായി. ക്ഷീണമകന്നപ്പോള്‍ വീണ്ടും യുദ്ധക്കളത്തിലെത്തി. സൂതന്റെ പിന്തിരിയലും രാവണ ഭര്‍ഝനവും മൂലഗ്രന്ഥത്തിലില്ല. എന്നാല്‍ വാല്മീകി രാമായണത്തിലുണ്ട്. എഴുത്തച്ഛന് വാല്മീകിരാമായണത്തില്നിന്നും എടുത്തുചേര്‍ത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: