തളിപ്പറമ്പ്: ശുദ്ധ ജലത്തിനായി നാട് നെട്ടോട്ടമോടുമ്പോള്‍ പാഴായത് കണക്കറ്റ ജലം. തളിപ്പറമ്പ് -പട്ടുവം റോഡില്‍ പ്രിയങ്ക ബ്രഡ് കമ്പനിക്ക് സമീപം റോഡിലൂടെയും റോഡരികിലൂടെയും ഒഴുകിപ്പോയ ജലത്തിന് കണക്കില്ല. കേരള വാട്ടര്‍ അതോറിട്ടിയുടെ ജപ്പാന് കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്ത് മാസങ്ങള്‍ കടക്കുന്നതിനു മുമ്പുതന്നെ ഇവിടെ പൈപ്പ് പൊട്ടി ജലം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയിരുന്നു.
റോഡ് മെക്കാഡം ടാറിങ് നടത്തിയിരുന്നതിനാല്‍ ആദ്യം റോഡരികിലൂടെയാണ് വെള്ളം ഒഴുകിത്തുടങ്ങിയത്. എന്നാല്‍ പൈപ്പിട്ടിരിക്കുന്നത് റോഡിനടിയിലൂടെ ആയതിനാല്‍ ക്രമേള വെള്ളം ഒഴുകുന്നത് റോഡിലേക്ക് നീങ്ങി. റോഡിലെ മെക്കാഡം ടാറിങ് തകര്‍ന്ന് ഉറവ പോലെ വെള്ളം ഒഴുകാന്തുടങ്ങിയിട്ട് അരവര്‍ഷം പിന്നിട്ടു. ഈ ഭാഗത്ത് വെള്ളച്ചോര്‍ച്ച ഉണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഒരു വര്‍ഷത്തോളം വേണ്ടിവന്നു അധികൃതരുടെ കണ്ണ് തുറക്കാന്‍. കഴിഞ്ഞദിവസം റോഡ് മാന്തി പൊട്ടിയ പൈപ്പ് ഭാഗം മുറിച്ചുമാറ്റി ശരിയാക്കിയിട്ടുണ്ട്. ഏകദേശം ഒരു മീറ്ററോളം താഴത്തായി ഇട്ടിരിക്കുന്ന പൈപ്പ് വാഹനത്തിന്റെ ഭാരം കാരണമാണ് പൊട്ടുന്നത് എന്നാണ് പറയുന്നത്. ഈ ഭാഗത്ത് റോഡിന് ആവശ്യത്തിന് വീതി ഉണ്ടായിരുന്നിട്ടും പൈപ്പിട്ടപ്പോള്‍ റോഡിന്റെ പരമാവധി അരികിലേക്ക് മാറ്റിയിടാനുള്ള ശ്രമം നടന്നില്ല. ഇനിയും പൈപ്പ് പൊട്ടിയാല്‍ നന്നാക്കാന്‍ റോഡ് കുത്തിപ്പൊളിക്കേണ്ടിവരും.
ഹരിഹര്‍ ടാക്കീസിനു സമീപവും ഇതേപോലെ വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. അതും ഇതുവരെ നന്നാക്കിട്ടില്ല. ജപ്പാന് കുടിവെള്ള പദ്ധതിയിലെ കുടിവെള്ളച്ചോര്‍ച്ച നാട്ടില്‍ മുഴുവന്‍ പതിവാണ്. ഈ പദ്ധതി നടപ്പിലായാല്‍ എല്ലാവര്ക്കും ആവശ്യത്തിന് വെള്ളം ഒരു തടസ്സവും ഇല്ലാതെ ലഭിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും പലപ്പോഴും ജലവിതരണം നിര്ത്തിവെക്കുക്കുന്ന രീതി അധികൃതര്‍ തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: