കണ്ണൂര്‍: അന്യസംസ്ഥാനത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. അന്യസംസ്ഥാനത്തൊഴിലാളികള്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലയിലെ പ്രദേശങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭ്യമല്ലാത്തതു കൊണ്ടുതന്നെ വേണ്ട മുന്‍കരുതലുകളെടുക്കുന്നതിന് അധികൃതര്‍ക്ക് തടസ്സമാകുന്നു. അന്യസംസ്ഥാനത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉന്നതതലത്തില്‍ കാലങ്ങള്‍ക്കു മുമ്പുതന്നെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടെങ്കിലും നിര്‍ദേശം കടലാസിലൊതുങ്ങുകയാണ്. ജില്ലയില്‍ എത്ര അന്യസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നോ ഏതൊക്കെ മേഖലയിലാണ് ഇത്തരം അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ അധിവസിക്കുന്നതെന്നോ ഒരു വിവരവും ജില്ലാ ഭരണകൂടത്തിന്റെ കൈയിലില്ല. അതുകൊണ്ടുതന്നെ മഴക്കാലമാകുന്നതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതയേറുന്നു.
ജില്ലയില്‍ അങ്ങോളമിങ്ങോളം പലമേഖലകളിലും ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം തൊഴിലാളികളും ഇതര സംസ്ഥാനക്കാരാണ്. എന്നാല്‍ ഇവര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കൃത്യമായി വിലയിരുത്താനും പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ ഇവരെ നിരീക്ഷിക്കാനുമാവാതെ ആരോഗ്യവകുപ്പ് പലപ്പോഴും ബുദ്ധിമുട്ടുകയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ഓരോ കേന്ദ്രങ്ങളിലും വസിക്കുന്നതോടെ മാലിന്യങ്ങളും ശുചിത്വമില്ലായ്‌മയും വര്‍ദ്ധിക്കുകയാണ്. അതോടൊപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചില രോഗങ്ങളുടെ വാഹകരായും ഇവര്‍ മാറുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഇത്തരത്തില്‍ പകര്‍ച്ചവ്യാധികള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു.
വിവരങ്ങള്‍ ലഭ്യമല്ലാത്തതു കാരണം അപകടത്തില്‍പെട്ട് മരിക്കുന്നവരുടെയും പകര്‍ച്ചവ്യാധി കാരണവും മറ്റും മരണപ്പെടുന്നവരുടേയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനും നാട്ടിലെത്തിക്കുന്നതിനും തടസ്സമാവുകയാണ്.
കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് തിരിച്ചറിയല്‍ കാര്‍ഡും ഹെല്‍ത്തു കാര്‍ഡും നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ തൊഴിലുടമകള്‍ തൊഴിലാളികളുടെ പേരുവിവരങ്ങള്‍ കൃത്യമായി സര്‍ക്കാരിനെ അറിയിക്കാത്തതിനെ തുടര്‍ന്ന് കൃത്യമായി സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കപ്പെടാനും സാധിക്കുന്നില്ല. കൂടാതെ ഇവര്‍ക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പു വരുത്താനും അധികൃതരും വേണ്ടപ്പെട്ടവരും പലപ്പോഴും ശ്രമിക്കാറില്ല. പശ്ചിമബംഗാള്‍, ആസാം, ഒറീസ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സംഘങ്ങളായി തൊഴിലാളികളെത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ എത്തിക്കുന്നതിന് ഏജന്‍സികള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ ആരോഗ്യ നിലയെക്കുറിച്ചോ നാടിനെക്കുറിച്ചോ ഇവരുടെ പശ്ചാത്തലത്തെക്കുറിച്ചോ ഏജന്റുമാര്‍ക്കോ നാട്ടുകാര്‍ക്കോ ഭരണകൂടത്തിനോ യാതൊരു വിവരവുമില്ലാത്തത് സംഘര്‍ഷങ്ങളിലോ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോ നടത്തുന്ന ഇവരെ പിന്നീട് കണ്ടെത്താനും മറ്റും പോലീസ് ഉള്‍പ്പെടെ ഏറെ ബുദ്ധിമുട്ടുകയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കേസുകളും കുറ്റകൃത്യങ്ങളും ജില്ലയില്‍ വര്‍ദ്ധിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ അടിയന്തിരമായും ഇവരെക്കുറിച്ചുളള വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കേണ്ടത് അത്യാന്താപോക്ഷിതമാണെന്ന ആവശ്യം ശക്തമാണ്.
















