കോട്ടയം: വീടിനു പിന്നിലെ ആട്ടിന്‍കൂട്ടില്‍ കെട്ടിയിരുന്ന ആടുകള്‍ക്കു നേരെ അജ്ഞാത ജീവിയുടെ ആക്രമണം. അഞ്ച് ആടുകള്‍ കൊല്ലപ്പെടുകയും, രണ്ട് ആട്ടിന്‍കുട്ടികള്‍ക്കു സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. കാട്ടുമാക്കാനോ മരപ്പട്ടിയോ ആണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പനച്ചിക്കാട് കുഴിമറ്റം മൈലാടുംകുന്ന് വാലുപറമ്പില്‍ ഗോപിയുടെ വീട്ടിലാണ് അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്. രാത്രി കൂടിനു സമീപത്ത് എന്തോ ശബ്ദം കേട്ട് ഗോപിയും മകനും പുറത്തിറങ്ങി ലൈറ്റ് ഇട്ടു നോക്കിയപ്പോഴാണ് സംഭവം കണ്ടത്. ഒരു വയസുപ്രായമായ ഒരു പെണ്ണാടിനെയും, അഞ്ചു മുതല്‍ രണ്ടു മാസം വരെ പ്രായമായ കുഞ്ഞ് ആടുകളെയുമാണ് ആക്രമിച്ചത്. കൊല്ലപ്പെട്ട് അഞ്ച് ആടുകളെയും ക്രൂരമായി ആക്രമിച്ചിരിക്കുന്നത്. ഒരു വയസുപ്രായമുള്ള വലിയ ആടിന്റെ ശരീരത്തില്‍ കടിച്ചു മാംസം മുറിച്ചെടുത്തിട്ടുണ്ട്. രണ്ടു മാസം പ്രായമുള്ള ഒരു ആടിന്റെ കഴുത്ത് കടിച്ചു മുറിച്ചു, തല വേര്‍പ്പെട്ടു പോയി. മറ്റു മൂന്ന് ആടുകളെയും വയര്‍ കീറി കുടല്‍മാല പുറത്തു വന്നിട്ടുണ്ട്.
ആക്രമണത്തില്‍ ചവിട്ടേറ്റു വീണു കിടന്ന രണ്ടു ആട്ടിന്‍കുട്ടികളില്‍ രണ്ടെണ്ണത്തിനു സാരമായി പരുക്കേറ്റിട്ടുണ്ട്. ഒരു ആടിന്റെ ശരീരത്തില്‍ പതിമൂന്നു മുറിവുകളും മറ്റൊരു ആടിന്റെ ശരീരത്തില്‍ ആറു മുറിവുമാണ് ഉള്ളത്. ജില്ലാ മൃഗാശുപത്രിയില്‍ നിന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതരും, വെറ്റിനറി സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് എത്തി. പരുക്കേറ്റ ആടുകളെ അടിയന്തര ചികിത്സയ്ക്കു വിധേയമാക്കി. മരണപ്പെട്ട് അഞ്ച് ആടുകളുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു. ആക്രമണം നടത്തിയത് ഏത് ജീവിയാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു മൃഗസംരക്ഷണ വിഭാഗം അധികൃതര്‍ അറിയിച്ചു. കര്‍ഷകനായ ഗോപിയുടെ വീട്ടില്‍ രണ്ടു പശുക്കളും, ആടും കോഴിയും കൃഷി ചെയ്യുന്നുണ്ട്. ആടുകള്‍ മരിച്ചതിലൂടെ അന്‍പതിനായിരം രൂപയിലധികം രൂപയുടെ നഷ്ടമുണ്ടായതായി സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: