തിരുവനന്തപുരം: രാജ്യത്തെ ചെറുകിട തൊഴില്‍ സംരംഭകരെ സഹായിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തുടങ്ങിയ മുദ്ര ബാങ്ക് മുഖേന വായ്പ ലഭിച്ചത് 3.48 കോടിപ്പേര്‍ക്ക്. അനുവദിച്ച തുക 1,37,449 കോടിയും. ചെറുകിട വായ്പ വിതരണത്തില്‍ വന്‍കുതിപ്പ് സൃഷ്ടിച്ച പദ്ധതിപ്രകാരം പക്ഷേ, കേരളത്തില്‍ വായ്പ കിട്ടിയത് 2,20,002 പേര്‍ക്കുമാത്രം. വിതരണം ചെയ്തത് 2,258 കോടിയും. ശതമാനക്കണക്ക് പറഞ്ഞാല്‍ വെറും 1.64 ശതമാനം. രാജ്യത്ത് ഏറ്റവും കുറവ് മുദ്ര വായ്പ അനുവദിച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി.
സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍ പെട്ട ആറ് ബാങ്കുകളും കൂടി നല്‍കിയത് 22,432 പേര്‍ക്കായി 208.89 കോടി രൂപയാണ്. ഇതില്‍ 150.86 കോടി എസ്ബിടി നല്കിയപ്പോള് എസ്ബിഐയുടെ വിഹിതം 12,867 പേര്‍ക്കായി 54.74 കോടിയാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 21 ദേശസാത്കൃത ബാങ്കുകള്‍ എല്ലാംകൂടി 1,14,452 വായ്പകളാണ് നല്‍കിയത്; 1201.83 കോടി രൂപയും. 43,126 പേര്‍ക്കായി 471.67 കോടി വായപ കൊടുത്ത കാനറ ബാങ്കാണ് മുന്നില്‍. 186.69 കോടി കൊടുത്ത സിന്‍ഡിക്കേറ്റ് ബാങ്കും 108.54 കോടി കൊടുത്ത ഇന്ത്യന്‍ ബാങ്കുമാണ് തൊട്ടുടുത്ത്. കേരള ഗ്രാമീണ്‍ ബാങ്ക് 55644 പേര്‍ക്കായി 399.65 കോടി മുദ്ര വായ്പ നല്കി. 16 സ്വകാര്യ ബാങ്കുകള്‍ കേരളത്തില്‍ മുദ്ര വായപ നല്കി. 27474 പേര്‍ക്കായി 448.45 കോടിയാണ് വിതരണം ചെയ്തത്. ജില്ലാ സഹകരണ ബാങ്കുകള്‍ക്കും കാര്‍ഷിക വികസന ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കിനും മുദ്ര വായ്പ കൊടുക്കാന്‍ അധികാരമുണ്ട. ഈ സ്ഥാപനങ്ങള്‍ നയാപൈസ വായ്പ നല്‍കിയില്ല.
രാഷ്ട്രീയക്കണ്ണോടെ സമീപിക്കുന്ന ഉദ്യോഗസ്ഥലോബിയ്ക്ക് ജനകീയ പദ്ധതികളെ എങ്ങനെ അട്ടിമറിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുദ്ര വായ്പ. വായ്പയ്ക്കായി എത്തുന്നവരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് നിരാശപ്പെടുത്തി അയയ്ക്കുകയായിരുന്നു ബാങ്ക് ഉദ്യോഗസ്ഥര്‍. ഇടത്-വലത് ബാങ്ക് യൂണിയന് നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദമായിരുന്നു കാരണം. വായ്പ അനുവദിച്ചാല്‍ നേട്ടം കേന്ദ്രസര്‍ക്കാറിനും ബിജെപിയ്ക്കും ലഭിക്കുമെന്ന ഭയമായിരുന്നു പിന്നില്‍.
പ്രമുഖ ദേശസാത്കൃത ബാങ്കുകളായ കാനറ, എസ്ബിഐ എന്നിവയൊക്കെ കേരളത്തില്‍ വായ്പ കൊടുക്കുന്നതില്‍ പിന്നോട്ടുപോയത് നയത്തിന്റെ ഭാഗമാണെന്നു പറയാനാവില്ല. കാരണം ഇതേ ബാങ്കുകള്‍ തന്നെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ വലിയതോതില്‍ വായ്പ നല്‍കിയത്. ഇവിടെ എസ്ബിടിയാണ് വായ്പ നല്കുന്നതില് അല്പമെങ്കിലും മുന്നോട്ടു പോയത്. ഫെഡറല്‍ ബാങ്കുപോലുള്ള ചില ബാങ്കുകള്‍ ഒരു ചെറുകിട ലോണും അനുവദിക്കില്ലെന്ന നിലപാടാണെടുത്തത്. കാരണം പറയാതെ വായ്പ നിഷേധിക്കുന്നത് സംബന്ധിച്ച് നൂറുകണക്കിന് പരാതികളാണ് ബിജെപി സംസ്ഥാന ആസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു. പരാതികളില്‍ ഏറെയും എസ്ബിഐയ്ക്കെതിരെയാണ്. കേരളം നല്കിയ വായ്പയില്‍ ഭൂരിഭാഗവും സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്പനികള്‍ക്കാണെന്ന പരാതിയുമുണ്ട്. യഥാര്‍ത്ഥ ചെറുകിട സംരംഭകര്‍ക്ക് കാര്യമായി വായ്പ കിട്ടിയില്ലന്നു ചുരുക്കം.
വന്‍കിട വ്യവസായികള്‍ക്ക് വായ്പ നല്കാന് ബാങ്കുകള്‍ മത്സരിക്കുമ്പോള്‍ പ്രയാസത്തിലാകുന്നവര്ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ മുദ്ര ബാങ്ക് തുടങ്ങിയത്. രാജ്യത്ത് ഏതാണ്ട് 5.8 കോടി കോര്‍പറേറ്റിതര സംരംഭങ്ങള്‍ 12.8 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ 60 ശതമാനവും ഗ്രാമീണമേഖലയിലാണ്. ഈ സംരംഭങ്ങളില്‍ 40 ശതമാനത്തിലേറെ പിന്നാക്ക ജനവിഭാഗങ്ങളുടേതും 15 ശതമാനം പട്ടികജാതി, പട്ടികവര്ഗക്കാരുടേതുമാണ്. എന്നാല്‍, അവയില്‍ ബാങ്ക് വായ്പ ലഭിച്ചിട്ടുള്ളവ വളരെച്ചുരുക്കമാണ്. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയില്‍ ബാങ്ക് വായ്പ കുറവാണ്. ഈ സ്ഥിതിക്കു മാറ്റം വരുത്തുന്നതിനായിട്ടുകൂടിയാണ് മുദ്ര ബാങ്കിന് തുടക്കമിട്ടത്. കൊള്ളപ്പലിശ കൊടുക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്ന ചെറുകിട സംരംഭകര്‍ക്കു ആസ്തി ജാമ്യമോ ആള് ജാമ്യമോ ഇല്ലാതെ ബാങ്ക് വായ്പ ലഭ്യമാകും.
ശിശു, കിഷോര്‍, തരുണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് വായ്പ. ശിശു വിഭാഗത്തില്‍ 50,000 വരെയും കിഷോര്‍ വിഭാഗത്തില്‍ അഞ്ചുലക്ഷം വരെയും തരുണ്‍ വിഭാഗത്തില്‍ പത്ത് ലക്ഷം വരെയും വായ്പ ലഭിക്കും. യുവാക്കള്‍, യുവ സംരംഭകര്‍, തൊഴില്‍ നൈപുണ്യമുള്ളവര്‍ എന്നിവര്‍ക്കും വനിതാ സംരംഭകര്‍ക്കും മുന്‍തൂക്കം നല്‍കും. ചെരുപ്പ് തുന്നുന്ന ആള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതു മുതല്‍ ബാര്‍ബര്‍ഷോപ്പ്, പപ്പടം, അച്ചാര്‍, ബാഗ് നിര്‍മ്മാണം, ചെറുകിട ടെക്സ്റ്റയില്‍സ്, ഡിടിപി സെന്റര്‍ തുടങ്ങിയവക്കെല്ലാം വായ്പ ലഭിക്കും. ചെറുകിട കച്ചവടക്കാര്‍ക്കും ലഘു സംരംഭം തുടങ്ങാനൊരുങ്ങുന്നവര്‍ക്കും കൈത്താങ്ങാകേണ്ട പദ്ധതി തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിയ്ക്കെങ്കിലും നേരെ ചൊവ്വെ നടത്തുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: