ശ്രീകണ്ഠപുരം: പയ്യാവൂര്‍ ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങി മുങ്ങിമരിച്ച 5 വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്ന് തിരൂര്‍ പളളി സെമിത്തേരിയില്‍ സംസ്കരിക്കും. പയ്യാവൂര്‍ സെന്റ് ആന്‍സ് സ്കൂളിനു സമീപത്തുളള പുഴയില്‍ ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്.
ഒരു കുടുംബത്തിലെ അംഗങ്ങളായ പയ്യാവൂര്‍ തിരൂരിലെ സലിജന്റെ മക്കളായ ഒരിജ (12), സഫാന്‍ ( 8 ), സഹോദരി അനിതയുടെയും കുറ്റിക്കാട്ടില്‍ ജോസിന്റെയും മക്കളായ ആയല് (15), അഖില്‍ (13), സഹോദരന് ബിനോയിയുടെ മകന് മാണിക് ബിനോയ് ( 12) എന്നിവരായിരുന്നു മരണമടഞ്ഞത്. കുളിക്കുന്നതിനിടെ കുട്ടികള്‍ പായലില്‍ കുരുങ്ങി മുങ്ങിത്താഴുകയായിരുന്നു.
പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളിലെയും സെന്റ് ആന്‍സ് സ്കൂളിലെയും വിദ്യാര്‍ത്ഥികളാണ് കുട്ടികള്‍. മദ്ധ്യവേനലവധിക്ക് കുട്ടികള്‍ തിരൂരിലെ സലിജന്റെ വീട്ടില്‍ വന്നതായിരുന്നു. കുട്ടികള്‍ കുളിക്കാനിറങ്ങിയതണ്. മരണപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ അമ്മ വിദേശത്തു നിന്നും എത്തിച്ചേരാത്തതിനാലാണ് സംസ്കാരം ഇന്നേക്ക് മാറ്റിവെച്ചത്.
മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പരിയാരത്തു നിന്ന് പയ്യാവൂരില്‍ എത്തിക്കുന്ന 5 പേരുടേയും മൃതദേഹങ്ങള്‍ രണ്ട് സ്കൂളുകളിലും പൊതുദര്‍ശനത്തിനുവെച്ച ശേഷം ഉച്ചയോടെ തിരൂരിലെ വീട്ടിലെത്തിക്കും. വൈകിട്ട് 3ന് തിരൂര്‍ പള്ളി സെമിത്തേരിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ അഞ്ചുപേരുടെയും മൃതദേഹം ഒന്നായി സംസ്കരിക്കും.
വിദ്യാര്‍ത്ഥികളുടെ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സാമൂഹ്യ-സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുള്‍പ്പെടെ നിരവധിപേര്‍ പരിയാരം മെഡിക്കല്‍ കോളേജിലും വീടുകളിലും എത്തി. അപകടത്തിന്റെ ഞെട്ടലില്‍ നിന്നും തിരൂര്‍ ഗ്രാമം ഇനിയും മുക്തമായിട്ടില്ല. എങ്ങും ശ്മശാനമൂകത തളംകെട്ടി നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: