മാവേലിക്കര: രാജഭരണകാലത്തിന്റെ തിരുശേഷിപ്പുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മാവേലിക്കരയില്‍ ജനാധിപത്യത്തിന്റെ സംഭാവനകള്‍ വിരളമാണ്. ആറു പതിറ്റാണ്ടായി പ്രതിനിധീകരിച്ച ജനപ്രതിനിധികളെല്ലാം വികനത്തില്‍ മണ്ഡലത്തെ പിന്നോട്ടു നയിച്ചു.
പ്രധാനമായും നേരിടുന്ന പ്രശ്‌നം കുടിവെള്ള ക്ഷാമമാണ്. ഇത് പരിഹരിക്കാനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച പാറ്റൂര്‍ കുടിവെള്ള പദ്ധതി, ചെന്നിത്തല പദ്ധതി, കുറത്തികാട് പദ്ധതി എന്നിവ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.
മാവേലിക്കര ശുദ്ധജല വിതരണ പ്ലാന്റിന്റെ നവീകരണം പ്രഖ്യാപനം മാത്രമാകുന്നു. മണ്ഡലത്തിലെ ജലസംഭരണികള്‍ പലതും തകര്‍ന്ന് നോക്കു കുത്തിയാണ്. ഓരോ വര്‍ഷവും വേനല്‍കാലത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കുന്നവര്‍ പിന്നീട് ഇത് മറക്കുന്നു.
മണ്ഡലത്തിലെ പ്രധാന രണ്ട് നഗര കേന്ദ്രങ്ങളാണ് മാവേലിക്കരയും ചാരുംമൂടും. ഈ രണ്ടു സ്ഥലത്തും ഗതാഗത കുരുക്കും രൂക്ഷമാണ്. മാവേലിക്കരയില്‍ നഗരത്തിലെ വികസനത്തിനായി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ പ്രധാനം കണ്ടിയൂര്‍ ബൈപ്പാസാണ്. എന്നാല്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഒരടിപോലും മുന്നോട്ടു പോയിട്ടില്ല. മിച്ചല്‍ ജംഗ്ഷന്റെ നവീകരണത്തിനായുള്ള പദ്ധതികള്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള കിട മത്സരത്തില്‍ മുടങ്ങി.
ദിനം പ്രതി നൂറുകണക്കിന് സ്വകാര്യ, കെഎസ്ആര്‍ടിസി ബസ്സുകള്‍ എത്തിച്ചേരുന്ന ചാരുംമൂട് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് സ്വകാര്യ ബസ് സ്റ്റാന്റ് ആവശ്യം വര്‍ഷങ്ങളായി ഉയരുന്നു. ഇതോടൊപ്പം ജംഗ്ഷനിലെ അശാസ്ത്രിയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ജില്ലാ ആശുപത്രിയുടെ വികസനമാണ് മറ്റൊരു ആവശ്യം. ജില്ലാ ആശുപത്രിയായി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ആവശ്യത്തിന് ഡോക്ടര്‍മാരോ, ജീവനക്കാരോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക് തുടങ്ങിയവ പ്രഖ്യാപനങ്ങളായി അവശേഷിക്കുന്നു.
തഴക്കര ജില്ലാ കൃഷിത്തോട്ടം, വ്യാവസായിക മേഖല, ലെപ്രസി സാനിട്ടോറിയം, കുന്നം ഗ്ലാസ് ഫാക്ടറി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന പുതിയ സംരംഭങ്ങള്‍, കാര്‍ഷിക മേഖലയുടെ ഉണര്‍വ് എന്നിവയെല്ലാം ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷം നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ആര്‍. രാജേഷ് എംഎല്‍എ പറഞ്ഞത് പ്രതിപക്ഷത്ത് ആയതിനാല്‍ സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഭരണപക്ഷത്തായതോടെ പ്രഖ്യാപിച്ച പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന കാത്തിരിപ്പിലാണ് നാട്ടുകാര്‍.
















