ന്യൂദല്‍ഹി: ഭരണസംവിധാനത്തില്‍ ഉന്നത തലത്തില്‍ നടന്നിരുന്ന അഴിമതി ഇല്ലാതാക്കിയതും ഒരു ഭരണാധികാരികളും അഴിമതി ചെയ്യാത്തതുമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ പ്രധാനനേട്ടമെന്ന് നഗരാസൂത്രണ-വികസന വകുപ്പു മന്ത്രി എം. വെങ്കയ്യ നായിഡു. രണ്ടു വര്‍ഷം തികയ്ക്കുന്ന മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിയ്ക്കുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് താഴേത്തട്ടില്‍ മുതല്‍ മുകളില്‍വരെ ഭരണതലത്തില്‍ അഴിമതിയായിരുന്നു എല്ലാ രംഗത്തും. എന്നാല്‍, മോദി സര്‍ക്കാര്‍ വന്നശേഷം അതില്ലാതായി. ഇക്കാലത്തിനിടെ ഒരു മന്ത്രിയ്ക്കും ഭരണാധികാരികള്‍ക്കും എതിരേ ഒരു അഴിമതിയാരോപണം പോലും ഉണ്ടായില്ലെന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. അഴിമതിക്ക് കടിഞ്ഞാണിട്ടു, വെങ്കയ്യ പറഞ്ഞു.
രണ്ടാമത്തെ മുഖ്യ നേട്ടം ജനങ്ങള്‍ക്ക് നഷ്ടമായിരുന്ന വിശ്വാസം പുരനാര്ജ്ജിയ്ക്കാനായിയെന്നതാണ്. നിക്ഷേപകര്‍ക്കുള്‍പ്പെടെ, നിഷ്ക്രിയമായ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും വികലമായ നയത്തിലും ജനങ്ങള്‍ക്കെല്ലാം വിശ്വാസം പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരുന്നു. അതു വീണ്ടെടുക്കാന്‍ രണ്ടുവര്‍ഷത്തെ ഭരണം കൊണ്ട് മോദിസര്‍ക്കാരിനായി.
ഇപ്പോള്‍ അഴിമതിയില്ല, നയമില്ലാത്ത അവസ്ഥയില്ല. ഇടപാടുകള്‍ക്ക് സുതാര്യതയും ലാളിത്യവും വന്നു. നിര്‍ദ്ദേശങ്ങളില്‍ അതിവേഗ തീരുമാനം കൈക്കൊള്ളുന്ന സ്ഥിതി വന്നു. അങ്ങനെ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ എല്ലാത്തരത്തിലും ജനങ്ങള്‍ക്ക് വിശ്വാസം തിരികെക്കിട്ടി.
മറ്റൊരു നേട്ടം രാജ്യത്ത് ഓരോ സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ സ്വയംപ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയെന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ 42 ശതമാനവും സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. ടീം ഇന്ത്യ എന്ന സങ്കല്‍പ്പത്തിലുള്ള മികച്ച ചുവടുവെയ്പ്പാണിത്, വെങ്കയ്യ വിശദീകരിക്കുന്നു.
ജനങ്ങളുടെ ഈ വികാരം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലയ്ക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 30 വര്‍ഷത്തിനിടെ ഒരുപാര്‍ട്ടിക്ക് ഒറ്റയ്ക്കു ഭരിയ്ക്കാനുള്ള ഭൂരിപക്ഷം വോട്ടര്‍മാര്‍ നല്കി. ഇപ്പോള്‍ ബിജെപി 15 സംസ്ഥാനങ്ങളില്‍ ഭരിയ്ക്കുന്നു. ചിലെടങ്ങൡ മുന്നണി ഭരണമാണ്.
ഭാരത ജനത സംഖ്യയുടെ 35 ശതമാനവും ഭരത ഭൂപ്രദേശത്തിന്റെ 45 ശതമാനവും ബിജെപി സര്‍ക്കാരുകളുടെ സ്വാധീനത്തിലാണ്. ഒടുവില്‍ കേരളത്തിലും ആസാമിലും ഉള്‍പ്പെടെ എല്ലാ പ്രധാന സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിനു പുറത്താണ്. ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശം കൂടുതല്‍ കഠിനപ്രയത്നം നടത്തി, കൂടുതല്‍ ജനങ്ങളിലെത്താന്‍ കൂടുതല്‍ പദ്ധതികള്‍ കൂടുതല്‍ തീവ്രതയോടെ ജനങ്ങളിലെത്തിയ്ക്കുകയെന്നതാണ്, വെങ്കയ്യ നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: