ന്യൂദല്‍ഹി: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനുശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നഷ്ടമായത് ആറു സംസ്ഥാനങ്ങളിലെ ഭരണം. സോണിയാഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ അവസാന വാക്കായി ഉയര്‍ന്ന രാഹുല്‍ഗാന്ധിയുടെ പരാജയത്തിന്റെ പട്ടിക തുടരുമ്പോള്‍ പാര്‍ട്ടിക്കകത്ത് പടയൊരുക്കം ശക്തമാകുകയാണ്. വലിയ ശസ്ത്രക്രിയയാണ് പാര്ട്ടിക്കാവശ്യമെന്ന് ദിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ രണ്ടു സംസ്ഥാനങ്ങളും കോണ്‍ഗ്രസിനെ കൈവിട്ടിരുന്നു. തുടര്‍ന്ന് ദല്‍ഹിയിലും ബീഹാറിലും വിജയം നഷ്ടമായ കോണ്‍ഗ്രസിന് കേരളം, ആസാം എന്നിവിടങ്ങളിലെ ഭരണവും മെയ് 19ന് ഫലം വന്നപ്പോള്‍ ഇല്ലാതായി. നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള ഏക വലിയ സംസ്ഥാനം കര്‍ണ്ണാടകമാണ്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ ചെറു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിലവിലുണ്ട്.
വിമതരെ നിയന്ത്രിക്കുന്നതില്‍ രാഹുല്‍ഗാന്ധി വലിയ പരാജയമാണെന്നാണ് സൂചന. ആന്ധ്രാപ്രദേശിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ആന്ധ്രയിലും തെലങ്കാനയിലും പാര്‍ട്ടി നാമാവശേഷമായി. മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയും മറ്റു നേതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ രാഹുലും സംഘവും അമ്പേ പരാജയപ്പെട്ടിരുന്നു. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിലേക്കെത്തിയ സംഭവ വികാസങ്ങള്‍ മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണയും മുഖ്യമന്ത്രി ഹരീഷ് റാവത്തും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു. ഒടുവില്‍ സംഭവ ബഹുലമായ ദിനങ്ങള്‍ക്ക് ശേഷം വിജയ് ബഹുഗുണ ബിജെപിയില്‍ ചേര്‍ന്നു.
ആസാമില്‍ ബിജെപിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരു പ്രമുഖന് കോണ്‍ഗ്രസ് വിമതനായ ഹിമാന്ത ബിശ്വ ശര്‍മ്മയാണ്. നിരവധി തവണ ദല്‍ഹിയിലെത്തി ആസാമിലെ പാര്‍ട്ടി പ്രശ്നങ്ങള്‍ രാഹുലിന് മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നായയെപ്പോലെ അവഗണിച്ചെന്ന് ഹിമന്ത കുറ്റപ്പെടുത്തുന്നു.
കര്‍ണ്ണാടകത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്നിരിക്കുന്നത്. ഹിമാചലിലെ മുഖ്യമന്ത്രി വീരഭദ്രസിങിനെതിരെയും വിമതര്‍ ശക്തമാണ്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ പേരിനു പോലും കോണ്‍ഗ്രസ് നേതാക്കളില്ല. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങുമായി ഹൈക്കമാന്റ് അത്ര സുഖത്തിലല്ല. ഗുജറാത്തിലാകട്ടെ രണ്ടുപതിറ്റാണ്ടായി നേതാവില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. തമിഴ്നാട്ടില്‍ മൂപ്പനാരുടെ മകന് ജി.കെ വാസന് സ്വന്തം പാര്‍ട്ടിയുണ്ടാക്കി മുന്നോട്ടുപോയിക്കഴിഞ്ഞു.
ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് പ്രചാരണം നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അതിനോട് സോണിയയും രാഹുലും യോജിക്കുന്നില്ല.
എങ്കില്‍ രാഹുല്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രവര്‍ത്തിക്കട്ടെയെന്ന ആവശ്യത്തോടും രാഹുല്‍ മുഖംതിരിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള യാതൊരുവിധ ചര്‍ച്ചകളിലും പങ്കെടുക്കാതെ റാലികളില്‍ പ്രസംഗിക്കുക മാത്രമാണ് രാഹുല്‍ഗാന്ധിയുടെ ശൈലിയെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും രാഹുല്‍ ഇത്തവണ പ്രചാരണ പരിപാടികളില്‍ പോലും എത്തിയിരുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: