ബ്രസ്സൽസ്: ബെൽജിയം വിമാനത്താവളത്തിൽ ബോംബ് സ്ഫോടനം നടത്തിയ ഭീകരവാദിയുടെ സഹോദരൻ റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഐസിസ് ഭീകരവാദി നജീം നചറൈയുടെ സഹോദരൻ മൗറാദ് നചറൈയാണ് തായ്‌ക്കോണ്ട ഇനത്തിൽ മത്സരിക്കാൻ റിയോവിലേക്ക് പോകുന്നത്.
കഴിഞ്ഞ ദിവസം സ്വിറ്റ്സർലണ്ടിൽ നടന്ന യൂറോപ്പ്യൻ തായ്‌ക്കോണ്ട ചാമ്പ്യൻഷിപ്പിൽ മൗറാദ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിനെ രാജ്യം ഒളിമ്പിക്സിൽ പങ്കെടുക്കാൻ ബ്രസീലിലേക്ക് അയക്കുന്നത്. നേരെത്തെ 21കാരനായ മൗറാദ് 2015ൽ നടന്ന സമ്മർ യൂണിവേസൈഡിൽ വെള്ളിമെഡൽ നേടിയിരുന്നു. അന്ന് തൊട്ടെ അദ്ദേഹത്തിന്റെ പേര് ഒളിമ്പിക്സ് സമിതി നിർദ്ദേശിക്കപ്പെട്ടിരുന്നു.
മൗറാദിന്റെ സഹോദരൻ നജീം ഐസിസിന്റെ കൊടും ഭീകരനാണ്. ബെൽജിയത്തിന്റെ പ്രധാന വിമാനത്താവളമായ ബ്രസ്സൽസിൽ നജീം അടക്കം നാല് ഭീകരവാദികൾ നടത്തിയ ബോംബാക്രമണത്തിൽ 32 പേർ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ബോംബ് നിർമ്മിക്കുന്നതിൽ അതി ബുദ്ധിമാനായിരുന്നു നജിമെന്നാണ് ബെൽജിയം അധികൃതർ പറഞ്ഞത്.
സഹോദരൻ വീട്ടുകാരെ ഉപേക്ഷിച്ച് ഐസിസിൽ പങ്കെടുക്കാൻ പോയതിൽ കുടുംബാംഗങ്ങൾക്ക് അതീവ ദു:ഖമുണ്ടെന്നും മൗറാദ് നേരത്തെ മാധ്യമ പ്രവർത്തകരോട് സൂചിപ്പിച്ചിരുന്നു. ബോംബാക്രമണത്തിനു ശേഷം താൻ മാനസികമായി തകർന്നിരിക്കുകയാണെന്നും ചേട്ടനായ നജീമുമായി 2013നു ശേഷം യാതൊരു തരത്തിലുള്ള ബന്ധവും പുലർത്തിയിട്ടില്ലെന്നും മൗറാദ് പറഞ്ഞിരുന്നു.
തന്റെ സഹോദരൻ എങ്ങനെ ഭീകരവാദിയായി എന്നറിയില്ല, എന്തു വിരോധാഭാസമാണ് സഹോദരനും താനും ഒരു കുടുംബത്തിൽ ജനിച്ചത്, തങ്ങൾക്ക് ഇരുവർക്കും ഒരേ തരത്തിൽ വിദ്യാഭ്യാസവും സ്നേഹവും മാതാപിതാക്കൾ തന്നു പക്ഷേ തന്റെ സഹോദരൻ തെറ്റായ ദിശയിലേക്കാണ് പോയതെന്ന് അദ്ദേഹം പറഞ്ഞു. റിയോ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















