വാഷിംഗ്ടൺ: ഭാരതത്തിലെ മുസ്ലീങ്ങളെ കൊന്നൊടുക്കിയതിന് പ്രതികാരം ചെയ്യുമെന്ന് പറയുന്ന വീഡിയോ ഐസിസ് ഭീകരവാദികൾ പുറത്തിറക്കി. ഐസിസിന്റെ പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് ഭാരതത്തിൽ നിന്നുള്ള ഭീകരവാദികൾ നിൽക്കുന്ന ദൃശ്യങ്ങളുള്ളത്.
ബാവ്‌റി മസ്ജിദ്, ഗുജറാത്ത് കലാപം, മുസാഫർനഗർ, കശ്മീർ തുടങ്ങിയ പ്രദേശങ്ങളിലെ വർഗീയ കലാപങ്ങൾക്ക് കാരണക്കാരായവരോട് പ്രതികാരം ചെയ്യുമെന്നാണ് ദൃശ്യങ്ങളിൽ പറയുന്നത്. അറബിക്, ഹിന്ദി ഭാഷകളിലാണ് ഭീകരവാദികൾ സംസാരിക്കുന്നത്. ഇന്ത്യയിലെ മുസ്ലീം യുവാക്കൾ രാജ്യം വിട്ട് സിറിയയിൽ വരണമെന്നും ഭാരതത്തിനെതിരെ യുദ്ധം ചെയ്യണമെന്നും സന്ദേശത്തിൽ ഭീകരവാദികൾ ആവശ്യപ്പെടുന്നുണ്ട്. ഭാരതത്തിലെ മുസ്ലീങ്ങൾക്ക് യാതൊരു സുരക്ഷയില്ലെന്നും അതിന് അറുതി വരുത്തുവാൻ ഐസിസിനെ സാധിക്കുകയുള്ളുവെന്നും ഭീകരവാദികൾ പറയുന്നു.
ഇസ്ലാം മതം ഒരിക്കലും സമാധാനത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് യുദ്ധം ചെയ്യാൻ വേണ്ടി മാത്രമാണെന്നും ഭീകരവാദികൾ പറയുന്നു. ലോകമെങ്ങും ഇസ്ലാമിന്റെ വേര് ഉറപ്പിക്കുന്നതു വരെ ഐസിസ് പോരാടും. ഭാരതത്തിൽ ഉണ്ടായ ഭീകരാക്രമണങ്ങൾ ഒരിക്കലും മറക്കരുതെന്നും അവർ പറഞ്ഞു.
ഭാരതത്തിലെ മുസ്ലീം യുവാക്കളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഐസിസ് ഇത്തരത്തിലുള്ള വീഡിയോ പുറത്തിറക്കിയതെന്ന് വിഗദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ഭാരതത്തിൽ നിന്നും ഐസിസിൽ പങ്കെടുക്കുവാൻ എത്ര യുവാക്കൾ പോയിട്ടുണ്ടെന്ന് വ്യക്തമായ കണക്ക് വിഗദ്ധർ പറയുന്നില്ല.
















