മാ കുരു ധന ജന യൗവ്വന ഗര്‍വം
ഹരതി നിമേഷാല്‍ കാലഃ സര്‍വം
മായാമയമിദമഖിലം ബുദ്ധ്വാ
ബ്രഹ്മപദം ത്വം പ്രവിശ വിദിത്വാ 11
സമ്പത്ത്, ആള്‍ബലം, യൗവനം എന്നിവയില്‍ ഒരിക്കലും അഹങ്കരിക്കാതിരിക്കൂ. ഒരു നിമിഷം കൊണ്ട് കാലം സകലതിനെയും നാമാവശേഷമാക്കുന്നു. ഇതെല്ലാം നശ്വരമാണെന്നറിഞ്ഞ് ബ്രഹ്മപദത്തെ സാക്ഷാത്ക്കരിച്ച് അതില്‍ സ്ഥിരപ്രതിഷ്ഠനാകൂ.
ധനം, ജനസ്വാധീനം, യൗവ്വനം എന്നിവയില്‍ ഒരു ലൗകികന് അഹങ്കാരമുണ്ടായേക്കാം. എന്നാല്‍ ഇവയെല്ലാം കാലം ഞൊടിയിട കൊണ്ട് തട്ടിപ്പറിക്കുന്നു. ലോകത്തിലെ വിഷയവികാരവിചാരങ്ങളുമായി ശാരീരികവും ബുദ്ധിപരവും മാനസികവുമായ അടുപ്പം പുലര്‍ത്തുന്ന കാലത്തോളം പ്രപഞ്ചഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍ മനുഷ്യനെ ബാധിക്കുകയും അലട്ടുകയും ചെയ്യും. എന്റെ ധനം, എന്റെ ജനം, എന്റെ ശരീരം എന്ന തോന്നല്‍ മായയാണ്.
ഈ ലോകം തന്നെ മായയാണ്. എന്താണ് മായ? അനിര്‍വചനീയമാണ് അതെന്ന് വേദാന്തികള്‍ കരുതുന്നു. അവിദ്യ,അജ്ഞാനം, ഭ്രാന്തി-ഭ്രമം, അധ്യാരോപം തുടങ്ങിയ പേരുകളിലും മായ അറിയപ്പെടുന്നു. ആവരണ വിക്ഷേപ ശക്തികളിലൂടെയാണ് മായ പ്രവര്‍ത്തിക്കുന്നതും. വാസ്തവികമായ സ്വരൂപത്തെ മറക്കുന്നതാണ് ആവരണ ശക്തി. ഭ്രമോപാദാനമായ കാരണത്തെ സൃഷ്ടിക്കുന്നതാണ് വിക്ഷേപശക്തി. പ്രപഞ്ചം ഉണ്ട് എന്ന തോന്നലുണ്ടാക്കുന്നത് മായയുടെ ഈ ശക്തികളാണ്. യഥാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചം മിഥ്യയാണെന്ന് തിരിച്ചറിയുന്നതാണ് ആത്മജ്ഞാനം. മായയില്‍ നിന്ന് ഉണരുമ്പോഴാണ് ബ്രഹ്മത്തെ തിരിച്ചറിയുന്നത്. ബ്രഹ്മപദത്തിലെത്താന്‍ ഗോവിന്ദനെ ഭജിക്കുക. ഗോവിന്ദന് തന്നെയാണ് ബ്രഹ്മം.
ദിനയാമിന്യൗ സായം പ്രാതഃ
ശിശിരവസന്തൗ പുനരായാതഃ
കാലഃ ക്രീഡതി ഗച്ഛത്യായു-
സ്തദപി ന മുഞ്ചത്യാശാവായുഃ 12
പകലും, രാത്രിയും, സായാഹ്നവും, പ്രഭാതവും, ശിശിരവും, വസന്തവും വീണ്ടും വീണ്ടും വരുന്നു. കാലം കളിക്കുകയാണ്, ആയുസ്സ് തീരുകയും ചെയ്യുന്നു. അങ്ങനെയാണെങ്കിലും ആശ മനുഷ്യനെ വിട്ടു പോകുന്നില്ല.
പകല്‍ രാത്രിയാകുന്നു. രാത്രി മറ്റൊരു പകലായി പിറക്കുന്നു. ശിശിരവും വസന്തവും കടന്നുപോകുന്നു. ഇന്നലത്തെ ഭാവി ഇന്നത്തെ വര്‍ത്തമാനകാലവും നാളത്തെ ഭൂതകാലവുമായി കാലം തന്റെ കളി തുടരുന്നു. വിഷയവസ്തുക്കളില്‍ കാണുന്ന തിളക്കവും സൗന്ദര്യവും വശ്യമോഹനതയുമൊക്കെ നമ്മുടെ മനസ്സ് അവയില്‍ ആരോപിച്ചതാണ്. അവയ്ക്ക് സ്വയമേവ ഈ ഗുണങ്ങളില്ല. വിഷയത്തില്‍ സുഖമുണ്ട് എന്ന തോന്നല്‍. ആശ യഥാര്‍ത്ഥമല്ല. ഇവിടെ സര്‍വ്വവും ഈശ്വരമയമാണ് എന്ന സത്യം തിരിച്ചറിഞ്ഞ് കാമനകളകറ്റി വിവേകത്തോടെ ജീവിച്ച് ശാശ്വതസുഖം തരുന്ന പരമാത്മാവിനെ അന്വേഷിച്ച് കണ്ടെത്തൂ – ഭജഗോവിന്ദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: