അരക്ഷിതാവസ്ഥ തളംകെട്ടിനില്‍ക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആറുപതിറ്റാണ്ടായി മാറിമാറി അധികാരം പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് മുന്നണികള്‍ വരുത്തിവച്ചതാണ് ഈ അരക്ഷിതാവസ്ഥ. മനുഷ്യജീവനുപോലും വിലയില്ലാതാക്കിയ ഇരുമുന്നണികളുടെയും ദുര്‍ഭരണത്തിന് ഇത്തവണയെങ്കിലും അന്ത്യംകുറിക്കണം. മാറിമാറി വോട്ടുചെയ്ത് വിജയിപ്പിച്ച വോട്ടര്‍മാര്‍ ഇക്കുറി ഭരണമാറ്റത്തിനല്ല, രാഷ്‌ട്രീയ മാറ്റത്തിന് വോട്ടുചെയ്യുമെന്നുറപ്പാണ്. രണ്ടുവര്‍ഷം മുന്‍പ് രാജ്യത്താകെ ഉണ്ടായ പരിവര്‍ത്തനത്തിന്റെ സദ്ഫലം ഇന്ന് രാജ്യം അനുഭവിക്കുകയാണ്. എല്ലാരംഗത്തും പുരോഗതി പ്രകടമാണ്. അഴിമതി നിശ്ശേഷം ഇല്ലാതായി. ആ മാറ്റം ഇത്തവണ കേരളത്തില്‍ പ്രകടമാക്കാന്‍പോവുകയാണ്. ആ മാറ്റത്തിന് നേതൃത്വം നല്‍കുക ബിജെപി നയിക്കുന്ന എന്‍ഡിഎ ആകുമെന്ന കാര്യത്തില്‍ നിഷ്പക്ഷമതികള്‍ക്ക് സംശയമില്ല.
അതിനുവേണ്ടിയുള്ള ശക്തവും സംഘടിതവുമായ പ്രവര്‍ത്തനമാണ് എന്‍ഡിഎ നടത്തിയിട്ടുള്ളത്. ഐക്യകേരളം രൂപംകൊണ്ടശേഷം ഏറ്റവും കൂടുതല്‍ കാലം ഭരണം നയിച്ചത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരാണ്. തൊട്ടടുത്ത് നില്‍ക്കുന്നു കോണ്‍ഗ്രസ് ഭരണകാലം. പലകാര്യങ്ങളിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിറകിലായത് 1957 മുതല്‍ അഞ്ചുവര്‍ഷക്കാലം വീതംവച്ച് ഭരിച്ചതുകൊണ്ടാണ്. എല്ലാ രംഗത്തും അവര്‍ ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിച്ചു. കേരളത്തിന്റെ അവസ്ഥയും ആവശ്യങ്ങളും അവര്‍ വിസ്മരിച്ചു. സമവായത്തിന് പകരം സംഘര്‍ഷങ്ങളെയും തര്‍ക്കങ്ങളെയും വാരിപ്പുണര്‍ന്നു. വ്യവസായം തുടങ്ങാനെത്തുന്നവരെ ആട്ടിയോടിച്ചു. ദക്ഷിണേന്ത്യയില്‍ അതിവേഗം പുരോഗമിക്കുന്ന വ്യവസായ നഗരമാണ് നമ്മുടെ അയല്‍പക്കത്തുള്ള കോയമ്പത്തൂര്‍. അവിടെ തുടങ്ങിയ വ്യവസായങ്ങളുടെ 60 ശതമാനവും മലയാളികളുടേതാണ്. അവര്‍ക്ക് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹവും താല്‍പര്യവുമില്ലാഞ്ഞിട്ടല്ല. ഇരുമുന്നണികളും ഇത്രയും കാലം സൃഷ്ടിച്ച സാഹചര്യമാണ് വ്യവസായങ്ങളുടെ ശവപറമ്പാക്കി കേരളത്തെ മാറ്റിയത്.
കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ന്നു. കാര്‍ഷിക മേഖലയുടെ കാര്യം പറയുകയും വേണ്ട. തരിശായി കിടക്കുകയാണ് 50 ശതമാനത്തിലധികം കൃഷിയിടങ്ങളും. കൃഷി ലാഭകരമല്ലെന്ന് മാത്രമല്ല കടുത്ത നഷ്ടത്തിലാണ്. കര്‍ഷകരെ സഹായിക്കാനും കൃഷി സംരക്ഷിക്കാനും പ്രായോഗിക പദ്ധതികളില്ല. വിദ്യാഭ്യാസ നിലവാരം കുത്തനെ താണു. പൊതുവിദ്യാഭ്യാസ രംഗം കാലിത്തൊഴുത്തുപോലെയായി. വിദ്യാഭ്യാസം കച്ചവടമാക്കിയതിന്റെ കെടുതിയാണ് ഭാവിതലമുറ അനുഭവിക്കാന്‍ പോകുന്നത്. ആരോഗ്യമേഖല വികസിത രാജ്യത്തോടൊപ്പമെന്ന് അഹങ്കരിക്കുമ്പോഴും സാധാരണക്കാരന്‍ ആശുപത്രിയിലെത്തിയാല്‍ അവന്റെ കഷ്ടകാലമാണ്.
പരിശോധനയ്‌ക്കും മരുന്നിനും സൗകര്യമില്ല. ഇവയൊന്നും സൗജന്യമായി ലഭ്യവുമല്ല. തീരദേശങ്ങളിലും മലയോരങ്ങളിലും ജീവിതം ദുസ്സഹമാണ്. പട്ടിണി മരണം നടക്കുന്ന ആദിവാസി ഊരുകള്‍ കേരളത്തിലുണ്ടെന്ന് കേള്‍ക്കുമ്പോള്‍ എവിടെപ്പോയി കേരള മാതൃക എന്ന ചോദ്യമാണ് ആദ്യം ഉയരുക. മാലിന്യക്കൂമ്പാരത്തില്‍നിന്നും ആഹാരം തേടേണ്ടിവരുന്ന ആദിവാസികളുടെ അവസ്ഥ. ശിശുമരണനിരക്ക് സോമാലിയയിലേതിനേക്കാള്‍ അധികമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ എന്തുകോലാഹലമായിരുന്നു. ഇരുമുന്നണികളും പ്രധാനമന്ത്രിക്കെതിരെ ഒരേസ്വരത്തില്‍ കയര്‍ക്കാന്‍ തുനിഞ്ഞു. പ്രധാനമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനു തൊട്ടുപിന്നാലെ വയനാട്ടില്‍ രണ്ട് ആദിവാസി ചോരക്കുഞ്ഞുങ്ങള്‍ മരിച്ചു.
ഭരണം നയിക്കുന്ന ആള്‍ മാറിയതുകൊണ്ടു കാര്യമില്ല. ആശയമാണ് മുഖ്യം. രണ്ടുമുന്നണികകളുടെയും ആശയങ്ങള്‍ സമാനമാണ്. അത് മാറണം. സമൂല പരിവര്‍ത്തനം, അതാണാവശ്യം. കേരളത്തെ പിന്നോക്കം നയിച്ച, പരിസ്ഥിതിയെ തകര്‍ത്ത, പുഴയെ കൊന്ന, വനവാസികളെ അവഗണിച്ച, അടിസ്ഥാന വര്‍ഗ്ഗങ്ങളെ അഗതികളാക്കി നിലനിര്‍ത്തുന്ന, യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നിഷേധിച്ച, കേരളത്തെ കടക്കെണിയിലാക്കിയ, അഴിമതിയോട് ഒത്തുതീര്‍പ്പ് കാണിക്കുന്ന ആശയങ്ങള്‍ പേറുന്ന മുന്നണികളില്‍ നിന്ന് മോചനം. അതാണ് കേരളത്തിന്റെ ഇന്നിന്റെ ആവശ്യം. അതിനുവേണ്ടിയാകണം വോട്ടവകാശം വിനിയോഗിക്കേണ്ടത്. ഇരുമുന്നണികളും ഫലത്തില്‍ ഒന്നുതന്നെയാണ്. അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗ്ഗീയ പ്രീണനവും വികസനവിരുദ്ധ മനോഭാവവും പാവങ്ങളോടുള്ള അവഗണനയും, പിന്നെ മറ്റൊരു ബദലില്ലെന്ന അഹങ്കാരവും.
കിടക്കാനൊരിടം തേടി, ഒരുപിടി മണ്ണിനുവേണ്ടി നില്‍പ്പുസമരം നടത്തേണ്ടിവരുന്ന പട്ടികജാതിക്കാരും പാവപ്പെട്ടവരും, സ്വന്തം കൂരയില്‍ തന്നെ ശവം സംസ്‌ക്കരിക്കാന്‍ വിധിക്കപ്പെട്ടവര്‍, വൈദ്യുതി എത്താത്ത വീടുകള്‍, കക്കൂസും കുളിമുറിയുമില്ലാത്ത ഒറ്റമുറി വീടുകള്‍, ഒരുനേരത്തെ ആഹാരത്തിനുവേണ്ടി സ്വന്തം കുഞ്ഞുങ്ങളെ വില്‍ക്കുന്ന കേരളം. ദൈവത്തിന്റെ സ്വന്തം നാടിനെ ആസുരികതയുടെ താവളമാക്കിയവരെ തൂത്തെറിയാനാകട്ടെ ഇന്നത്തെ വോട്ട്.
















