സൃഷ്ടികള്‍ തുടരവേ, ഒരുനാള്‍ ലക്ഷ്മീദേവിയുമൊരുമിച്ച് രമിച്ചുകൊണ്ടിരുന്ന വിഷ്ണുഭഗവാന് സുധാസിന്ധുവില്‍ കുടികൊള്ളുന്ന രത്നവിഭൂഷിതമായ ആ മണിദ്വീപിനെപ്പറ്റി ഓര്‍ക്കുകയുണ്ടായി. അവിടെവച്ചാണല്ലോ ദേവീസ്മരണയാല്‍ താന്‍ സ്ത്രീരൂപം പ്രാപിച്ചത്! മഹാമായയെ നേരിട്ട് ദര്‍ശിച്ചതിനാല്‍ തനിക്ക് മന്ത്രദീക്ഷകിട്ടിയതും അവിടെ വച്ചാണ്. എന്നാലിനി അംബികായജ്ഞം നടത്തുകതന്നെ എന്ന് നിശ്ചയിച്ച ഹരി മറ്റുള്ളവരെയെല്ലാം വിളിച്ചു കൂട്ടി.
ബ്രഹ്മാവ്, ശിവന്, വരുണന്, ശക്രന്, അഗ്നി, യമന്‍, വസിഷ്ഠന്, കശ്യപന്, ദക്ഷന്, വാമദേവന്, ബൃഹസ്പതി, എന്നിവര്‍ ചേര്‍ന്ന് ഒരു മഹായാഗത്തിനുള്ള ഒരുക്കം തുടങ്ങി. ഏറ്റവും മനോഹരമായ ഒരു യജ്ഞമണ്ഡപം തീര്‍ക്കാന്‍ അതിവിദഗ്ദ്ധരായ ശില്പികള് വന്നെത്തി. യാഗശാലയില്‍ ഇരുപത്തേഴു ഋത്വിക്കുകള്‍ നിരന്നു. ചിതിയും വലിയ യജ്ഞവേദിയും അവിടെ നിര്‍മ്മിക്കപ്പെട്ടു.
യാഗശാല മന്ത്രമുഖരിതമായി. വിധിയാംവണ്ണം പ്രോജ്വലിപ്പിച്ചുയര്‍ന്ന അഗ്നിയില്‍ ഹവിസ്സര്പ്പിക്കവെ ഒരശരീരി കേട്ടു: ‘വിഷ്ണോ, ദേവന്മാരില് സുപ്രധാനി നീയാകട്ടെ. ബ്രഹ്മാദികളായ മറ്റു ദേവന്മാര് നിന്നെ പൂജിക്കട്ടെ. ഭൂമിയിലെ ജനങ്ങള്‍ നിന്നെ പൂജിക്കട്ടെ. നീ അവരുടെ അഭീഷ്ടങ്ങളെ സാധിപ്പിക്കുന്നവനാകട്ടെ. ദൈത്യപീഡയാല്‍ വലയുന്നവര്‍ക്ക് ആശ്വാസം നല്കാന് നിനക്കാവട്ടെ.
എല്ലാ വേദങ്ങളും പൂജാര്‍ഹനായി അങ്ങയെ കണക്കാക്കട്ടെ. ധര്മ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോള്‍ ഭൂമിയില്‍ യഥാസമയം അവതരിച്ചു ധര്‍മ്മസംരക്ഷണം ചെയ്യുക എന്ന കര്‍ത്തവ്യം അങ്ങില്‍ നിക്ഷിപ്തമാണ്. നാനായോനികളിലായി അങ്ങ് കൈക്കൊള്ളുന്ന അംശാവതാരങ്ങളെല്ലാം സര്‍വദാ പൂജനീയമായിത്തീരും. മൂന്നു ലോകത്തിലും അങ്ങയുടെ പുകള്‍ പരക്കും. അവിടെയെല്ലാം ശക്തിയുടെ സാന്നിദ്ധ്യവും സഹായവും അങ്ങേയ്ക്ക് കൂട്ടായി ഉണ്ടാവും. ഈ അവതാരങ്ങള്‍ക്ക് തുണയായി വാരാഹി, നാരസിംഹി എന്നിങ്ങനെയുള്ള ഭേദങ്ങളോടെ ശക്തി പ്രകടിതമാവും. നാനാതരം വേഷഭൂഷകളും, സര്‍വ്വാഭരണങ്ങളും അണിഞ്ഞ് വിളങ്ങുന്ന ശക്തിയുടെ പിന്തുണയോടെ എല്ലാ ദേവകാര്യങ്ങളും നടത്താന്‍ ഞാന്‍ അങ്ങയെ ചുമതലപ്പെടുത്തുന്നു.
എന്റെ വരം മൂലമാണ് നിനക്കീപ്രാഭവങ്ങള് എല്ലാമുണ്ടാവുന്നതെന്ന് മറക്കാതിരിക്കുക. ഗര്‍വ്വലേശംപോലും നീയീശക്തി ഭേദങ്ങളോട് കാണിക്കാനിടവരരുത്. നീയീശക്തികളെ യഥാവിധി പൂജിക്കുകയും ബഹുമാനിക്കുകയും വേണം. അങ്ങനെ സകലാഭീഷ്ടങ്ങളെയും നല്കുന്ന ശക്തിസ്വരൂപിണികള്‍ അങ്ങയുടെ കീര്‍ത്തി വര്‍ദ്ധിപ്പിക്കും. ഭൂമണ്ഡലത്തില്‍ മാത്രമല്ല, സപ്തദ്വീപുകളിലും മനുഷ്യര്‍ അവരവരുടെ ആഗ്രഹസംപൂര്‍ത്തിക്കായി എപ്പോഴും അവരെ പൂജിക്കുന്നതാണ്. അവര്‍ക്കും നിനക്കും അങ്ങനെ യശസ്സ് വര്‍ദ്ധിക്കട്ടെ.
ഓരോരോ മന്ത്രങ്ങളാല്‍ ജപിച്ചും നാനാവിധ വസ്തുക്കള്‍ കൊണ്ട് അര്‍ച്ചിച്ചും അവര്‍ നിങ്ങളെ പൂജിക്കും. മാനവ പൂജയാല്‍ അങ്ങേയ്ക്ക് കീര്‍ത്തിയും അഭിവൃദ്ധിയും ഉത്തരോത്തരം വര്‍ദ്ധിതമാവും.’
വ്യാസന് പറഞ്ഞു: ദിവ്യമായ അശരീരി നിലയ്ക്കവേ ഭഗവാന് ഹരി സംപ്രീതഭാവത്തോടെ മനസ്സുമുഴുവന്‍ ദേവിയില്‍ അര്‍പ്പിച്ച് വിധിപൂര്‍വ്വം യജ്ഞമവസാനിപ്പിച്ചു. എല്ലാ ദേവന്മാരെയും യാത്രയയച്ച ശേഷം ഭഗവാന് തന്റെ ഗരുഡവാഹനമേറി അനുചരസമേതം വൈകുണ്ഠം പൂകി. യജ്ഞത്തിന്റെ ദിവ്യവാര്‍ത്തകള്‍ പരസ്പരം പറഞ്ഞും സന്തോഷിച്ചും ദേവന്മാര് തങ്ങളുടെ ഗേഹങ്ങളിലേയ്ക്ക് മടങ്ങി.
അങ്ങനെ കാതിന് തേന്മൊഴിയായി മുഴങ്ങിയ ആകാശവാണി കേട്ട് എല്ലാവര്ക്കും ഭഗവതിയോട് അനന്യമായ ഭക്തിയുണ്ടായി. അതിനുശേഷം മുനിമാരും ബ്രാഹ്മണരും മറ്റുസജ്ജനങ്ങളും വേദവിഹിതവും സര്‍വ്വഫലദായകവുമായ ദേവീപൂജ അംബായജ്ഞം നിത്യവും ചെയ്യാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: