കണ്ണൂര്‍: ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകള്‍ വര്‍ദ്ധിക്കുകയും ഇവരില്‍ ഒരു വിഭാഗം സമൂഹത്തിനാകെ ഭീഷണിയാവുകയും ചെയ്യുമ്പോഴും ഇവരെക്കുറിച്ച് വ്യക്തമായ കണക്കുകളോ രേഖകളോ ഇല്ലാതെ അധികൃതര്‍. ഏതാണ്ട് രണ്ട് ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കെങ്കിലും ഇവരെക്കുറിച്ച് വ്യക്തമായ രേഖകളോ കണക്കുകളോ ഇല്ലാത്തത് കൊലപാതകക്കേസുകളിലും മറ്റും ഉള്‍പ്പെടുന്ന ഇവരെ കണ്ടെത്തുന്നതിനും കേസുകളിലെ പ്രതികളെ പിടികൂടുന്നതിനും തടസ്സമാവുന്നു.
ദിനംപ്രതിയെന്നോണം പശ്ചിമബംഗാള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം നൂറുകണക്കിനാളുകളാണ് കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ മലയോര മേഖലയിലുള്‍പ്പെടെ ചെങ്കല്‍ ക്വാറികളിലും നിര്‍മ്മാണ മേഖലയിലും മറ്റുമാണ് ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. മതിയായ തിരിച്ചറിയല്‍ രേഖകള്‍ പോലുമില്ലാതെ സംസ്ഥാനത്തെത്തുന്ന ഇവര്‍ മേസ്തിരിമാരുടേയും മറ്റും സഹായത്തോടെ താമസസൗകര്യങ്ങള്‍ തരപ്പെടുത്തുകയാണ് പതിവ്. എഗ്രിമെന്റുകളോ വാടക ശീട്ടുകളൊ ഇല്ലാതെയാണ് റൂമുകള്‍ ഇക്കൂട്ടര്‍ക്ക് കൈമാറുന്നത്.
രണ്ടും മൂന്നും പേര്‍ താമസിക്കേണ്ട മുറികളില്‍ അഞ്ചും പത്തുപേരാണ് താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെയുളള ഇവര്‍ക്കിടയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. കൂടാതെ ലഹരിവസ്തുക്കളുടേയും മദ്യത്തിന്റേയും ഉപയോഗവും ഇവരുടെ ഇടയില്‍ വ്യാപകമാണ്. അതുകൊണ്ടു തന്നെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ പതിവാണ്. പലപ്പോഴായി ഇവര്‍ തമ്മില്‍ ഏറ്റുമുട്ടി കൊലപാതകങ്ങള്‍ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുകയുണ്ടായി. മാത്രമല്ല ജില്ലയിലെ പല ഭാഗങ്ങളിലും നടന്ന കൊലപാതകങ്ങള്‍ക്കു പിന്നിലും അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ടായിരുന്നു.
ആഭരണങ്ങള്‍ തട്ടിയെടുക്കാനായി കൊലപാതകങ്ങള്‍ നടത്തിയ സംഭവങ്ങളും നിരവധിയാണ്. കൂടാതെ വീടുകളില്‍ മോഷണം നടത്തുന്നതിനിടയിലും നിരവധി പേര്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്. എന്നാല്‍ പല കേസുകളിലും ഇന്നും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കാരണം കൃത്യം നിര്‍വ്വഹിച്ച് പലപ്പോഴും സംസ്ഥാനം വിടുന്ന ഇക്കൂട്ടരുടെ ഊരും പേരുമറിയാതെ അധികൃതര്‍ പ്രതികളെ പിടികൂടാനാവാതെ ഇരുട്ടില്‍തപ്പുകയാണ് പതിവ്. അന്യ സംസ്ഥാനക്കാരെ സംബന്ധിച്ച് വ്യക്തമായ കണക്കെടുപ്പും രേഖകളും ഉണ്ടാക്കുമെന്ന് അധികൃതര്‍ പലപ്പോഴും പ്രഖ്യാപനം നടത്താറുണ്ടെങ്കിലും ഇന്നും പ്രഖ്യാപനം കടലാസിലൊതുങ്ങുകയാണ്.
കഴിഞ്ഞദിവസം ഇരിക്കൂര്‍ സിദിഖ് നഗറില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിലും സംശയിക്കപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് വാടകക്ക് വീട് നല്‍കിയവര്‍ക്കോ ഇവരെ ഇവിടെ എത്തിച്ച ബ്രോക്കര്‍ക്കോ അധികൃതര്‍ക്കോ യാതൊരു വിവരവുമില്ല. അതു കൊണ്ടുതന്നെ കേസില്‍ തുമ്പുണ്ടാക്കുക ഏറെ പ്രയാസമാണ്. ഇനിയെങ്കിലും അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് വ്യക്തമായ കണക്കുകളും രേഖകളും ശേഖരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ഇത്തരം മോഷണങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കലാകും ഫലം.
















