ഇരിട്ടി: മേടത്തിറ മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ മുണ്ടയാം പറമ്പ് തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രത്തിലേക്ക് വന്‍ ഭക്തജന പ്രവാഹം. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകി എത്തിയത്. രാവിലെ അഞ്ചു മണിയോടെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങള്‍ വലുതും ചെറുതുമായ വാഹനങ്ങളില്‍ ഇവിടേയ്‌ക്ക് ഒഴുകി എത്തുകയായിരുന്നു. വാഹന ബാഹുല്യം മൂലം ഇരിട്ടി നഗരത്തിലേക്കുള്ള റോഡുകള്‍ പലപ്പോഴായി ഗതാഗതക്കുരുക്കില്‍ പെട്ടു. വാഹനങ്ങള്‍ പയഞ്ചേരി മുക്കില്‍ നിന്നും ജബ്ബാര്‍ കടവ് പാലം വഴി തിരിച്ചു വിട്ടത് മൂലം ഇരിട്ടി നഗരത്തിലും പാലത്തിലും കുറെ തിരക്ക് ഒഴിവാക്കാനായി. എന്നാല്‍ എടൂര്‍ മുതല്‍ മുണ്ടയാം പറമ്പ് വരെയുള്ള റോഡിലെ തിരക്ക് വൈകുന്നേരം വരെ തുടര്‍ന്നു. ഇരിട്ടി സിഐ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാന്‍ ഏറെ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തത്.
തമ്പുരാട്ടി കല്യാണം എന്ന് വിശേഷിപ്പിക്കാറുള്ള മേടത്തിറ ഉത്സവത്തിന്റെ പ്രധാന ചടങ്ങാണ് ക്ഷേത്രത്തിന്റെ താഴേ കാവില്‍ നടക്കുന്ന മറികൊത്തല്‍, കോഴി അറവു തുടങ്ങിയ ചടങ്ങുകള്‍. ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന കോഴികളെ ഇവിടെ വെച്ച് തല അറുത്ത ശേഷം പ്രസാദമായി ഇതിന്റെ ഇറച്ചി ഇവിടെവെച്ചു തന്നെ പാകം ചെയ്തു കഴിക്കുന്നു. അതേസമയം ക്ഷേത്രത്തില്‍ സാത്വിക കര്‍മ്മങ്ങള്‍ മാത്രമാണ് നടക്കുന്നത്. ക്ഷേത്രാചാര്യന്‍ ബ്രഹ്മശ്രീ വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ബ്രാഹ്മണരാണ് ക്ഷേത്രത്തിലെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി സ്വഭാവ വിശേഷങ്ങള്‍ അടങ്ങിയതാണ് ഈ ക്ഷേത്രത്തിലെ ഉത്സവം.
തിറയുടെ ഭാഗമായി രാവിലെ പെരുംബേശന്‍ ദൈവത്തിന്‍ തിറ ഉച്ചക്ക് കുണ്ടുങ്കര ചോറുകോരല്‍, ഉച്ചക്ക് ശേഷം വലിയ തമ്പുരാട്ടി തിറ രാത്രി 8 മണിയോടെ തിറ അടിയന്തിരങ്ങള്‍ എന്നിവയും നടന്നു. ഇന്ന് രാവിലെ നാല് മണിയോടെ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, 9മണിമുതല്‍ ചെറിയ തമ്പുരാട്ടി തിറ എന്നിവക്ക് ശേഷം ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ഉത്സവം സമാപിക്കും
















