ടോക്യോ: തെക്കന്‍ ജപ്പാനിലെ ക്യുഷു ദ്വീപിലെ കുമാമോട്ടോ നഗരത്തിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ ഒമ്പതുപേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് റിക്ടര്‍സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
800ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 50 പേരുടെ നില ഗുരുതരമാണ്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. പ്രാദേശിക സമയം രാത്രി 9.26നാണ് ഇരുപത് സെക്കന്റോളം നീണ്ടുനിന്ന ഭൂചലനം ഉണ്ടായത്. അതിനുശേഷം ഒരു ഡസനോളം ചെറിയ ഭൂചലനങ്ങളും ഉണ്ടായിട്ടുണ്ടെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. എന്നാല്‍ സുനാമി സാധ്യത ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഭൂചലനത്താലുണ്ടായ ആഘാതത്തിലും ബാക്കിയുള്ളവര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടുമാണ് മരിച്ചതെന്ന് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 44449 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
അതേസമയം ഭൂചലനത്തിനിടെ പ്രദേശത്ത് സര്‍വ്വീസ് നടത്തിയിരുന്ന ബുള്ളറ്റ് ട്രെയില്‍ പാളം തെറ്റിയെങ്കിലും മറ്റ് അപകടമൊന്നുമുണ്ടായില്ല.
ക്യുമമാട്ടോയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 3000 പേരടങ്ങുന്ന സൈനിക സഖ്യത്തെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ സൈനികരെ വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി ഷിന്‍സോ അബേ അറിയിച്ചു. അതേസമയം പ്രദേശത്ത് ഒരാഴ്ചയോളം തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആണവനിലയങ്ങള്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
















