ചെത്തി, മന്ദാരം, തുളസീ
പിച്ചക, മാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ
കണികാണണം.
ഇത് എഴുതിയപ്പോള്‍ കവിയുടെ ഒരു ചെറു ആഗ്രഹം പങ്കുവെയ്‌ക്കലായിരുന്നു. എന്നാല്‍ ഇന്ന് അത് അഗ്രഹം മാത്രമാണ്.
അറിയാതെ എത്തുന്ന അഥിതിയായ് മാറുന്നു നമുക്കിന്ന് ഓണവും, വിഷുവും എല്ലാം. നീണ്ട ഒരുക്കങ്ങള്‍ ഇല്ല. കൂട്ടില്ല, കൂട്ടായ്‌മയില്ല. മതില്‍കെട്ടി വേര്‍തിരിച്ച മൗനം മാത്രം.
മീനച്ചൂടില്‍ ഉഴുതുമറിച്ച് അടിവളം നല്‍കിയ നെല്‍പ്പാടങ്ങളില്‍ വിത്തുപാകാന്‍ വൃതശുദ്ധിയോടെ അറ തുറന്ന് നെെല്ലടുത്ത് വിഷുപുലരിയില്‍ വിളവിറക്കിയിരുന്ന നന്മയുടെ നേര്‍കാഴ്ച നമുക്കിന്ന് നഷ്ടമായിരിക്കുന്നു.
നമ്മുടെ മണ്ണും മനസ്സും മലിനമായിരിക്കുന്നു. ഗോവര്‍ദ്ധനഗിരി ഇടിച്ചുനിരത്തുന്നു. ഗോവധം നടത്തി രാക്ഷസന്മാര്‍ അട്ടഹസിക്കുന്നു. പാഞ്ചാലിമാരെ വസ്ത്രാക്ഷേപം ചെയ്യുന്നു. കള്ളച്ചൂതുകള്‍ അരങ്ങ് തകര്‍ത്താടുന്നു. കാളിയന്മാര്‍ കുടിവെള്ളം മലിനമാക്കുന്നു. ഭൂമിയെന്ന അക്ഷയപാത്രം നശിക്കുന്നു. എന്നിരുന്നാലും നന്മയുടെ നറുമണമാണ് നമുക്കിന്നും ഓണവും വിഷുവും. മലയാളമനസ്സിന്റെ ഗ്രഹാതുരത്വം മനസ്സിലേക്കോടിയെത്തുന്ന നാട്ടുത്സവങ്ങള്‍.
വാമൊഴിയായ് നമുക്ക് കിട്ടിയ വരദാനം. കണിക്കൊന്ന പൂക്കുന്ന മേടമാസാരംഭം വിളവിറക്ക് ഉത്സവമായ വിഷുവായും ചിങ്ങത്തിലെ തിരുവോണം വിളവെടുപ്പ് ഉത്സവമായും നാം ആഘോഷിക്കുന്നു. പരസ്പരപൂരകങ്ങളായ രണ്ട് മലയാള ഗ്രാമോത്സവങ്ങള്‍.
കാര്‍ഷിക സംസ്‌കൃതി നാമാവിശേഷമായി. കര്‍ഷകപ്പെരുമയുടെ വയല്‍വാണിഭങ്ങള്‍ വേരറ്റു.
വയലും എരുത്തിലും പശുക്കളും കച്ചിതുറുവും കാളയും കലപ്പയും ഭവനങ്ങളില്‍നിന്ന് പടിയടച്ച് പിണ്ഡംവെച്ചു. പത്തായപ്പുരകള്‍ ഭാഗംവെച്ചു. തനത് കൃഷികള്‍ നാടുനീങ്ങി. പാരമ്പര്യ വ്യവസായങ്ങള്‍ പലതും ‘പമ്പകടന്നു.’ ഭക്ഷണം ഇന്ന് പാഷാണമായി. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറി എന്ന വിഷുകൂമ്പാരത്തിനായ് നാം കാതോര്‍ക്കുന്നു. വിഷമയമല്ലാത്ത പച്ചക്കറികള്‍ ‘കണികാണാന്‍’ പോലും ലഭിക്കാതായി. പക്ഷെ കാലവും കാലവര്‍ഷവും കടലെടുക്കാത്ത ഓര്‍മ്മകളായി.
ഹൃദയകവാടം തുറന്ന് ഓട്ടുകിണ്ടിയില്‍ നിറച്ച ഗംഗാതീര്‍ത്ഥവുമായി, മനസ്സിന്റെ ഉള്ളറയില്‍നിന്ന് തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ കരുതിവെച്ച സ്വപ്‌നത്തിന്റെ നിറഫലമായി അമ്പാടികണ്ണനെ തൊഴുകൈകളോടെ കണികാണുന്ന വിഷുമഹോത്സവം നാം ആഘോഷിക്കുന്നു. സമൃദ്ധിയുടെയും നന്മയുടേയും പ്രതീക്ഷ ഉണര്‍ത്തുന്ന കണിക്കൊന്ന പൂവിനൊപ്പം, കാര്‍ഷിക വിഭവങ്ങളുടെ സമാഹരണവും നാണയതുട്ടുകളും. ഒപ്പം സാക്ഷാല്‍ ഉണ്ണിക്കണ്ണനും….. മനസ്സിന്റെ ശ്രീകോവിലില്‍ ഉണര്‍വ്വിന്റെ പ്രതീകമായി കുടിയിരുത്തുവാന്‍ മറ്റൊരു സങ്കല്‍പ്പവും പോരാതന്നെ.
സഞ്ചരിച്ചെത്തിയ വീഥിയില്‍ കാലങ്ങളായ് നാം കണ്‍കുളിര്‍ക്കെ കണ്ടുവളര്‍ന്ന, ഓണവില്ലും ഓണനിലാവും തുമ്പയും ചെത്തിയും മന്ദാരവും മുക്കൂറ്റിയും കറുകയും ഓണത്തുമ്പിയും ഓണത്തപ്പനും ശീലക്കുടയും മെതിയടിയും മിന്നിമറയുന്ന മഴവില്‍ വിസ്മയവും തൃക്കാക്കരയപ്പനും എല്ലാമെല്ലാം വിസ്മൃതിയിലാണ്ട് ഉറങ്ങിക്കിടക്കുന്നു.
ഒരുപക്ഷേ ഈ ഭൂമിയില്‍ ഇനിയും താമസം സാദ്ധ്യമായാലും മണ്‍മറയുന്ന പൈതൃകഗ്രാമഭംഗിയും പ്രകൃതിയുടെ താളമുള്‍ക്കൊണ്ട് പ്രകൃതിയുടെ ലഹരി അനുഭവിച്ചറിയുന്നതും മഞ്ഞുപാളികളില്‍നിന്ന് ഉരുകിയെത്തുന്ന നീര്‍ക്കണംപോല്‍ സംശുദ്ധമായ ഗ്രാമോത്സവങ്ങള്‍ അന്യംനിന്നുപോകുന്നു എന്ന് നാം തിരിച്ചറിയണം. അന്യഗ്രഹജീവികളെപ്പോലെ പരസ്പരം അറിയാതെ, മനസ്സിലാക്കാതെ, പങ്കുവെയ്‌ക്കാതെ സ്വന്തം വാല്മീകത്തിലേക്ക് ഒതുങ്ങിക്കൂടുന്നു. വിഷുപക്ഷിയുടെ ‘വിത്തും കൈക്കോട്ടും’ പാട്ടുകള്‍ തിരിച്ചറിയുന്നില്ല. വിഷുദിവസം വീട്ടിലെത്തുന്നവരെ ആദരിച്ച് കണിനല്‍കിയ സമത്വഭാവന വിമര്‍ശനാത്മകമായി ചിത്രീകരിക്കുന്നു.
അടുക്കളച്ചാരത്തില്‍നിന്ന് ഉരുത്തിരിഞ്ഞ് വെള്ളരിവള്ളിയായ് മനസ്സിലൂടെ പടര്‍ന്ന് നിറംമങ്ങാത്ത വെള്ളരിയ്‌ക്ക കണികണ്ട നന്മ. തേനൂറും വരിയ്‌ക്കചക്ക, ശര്‍ക്കരമാങ്ങ, മണ്ടരി ബാധിക്കാത്ത കരിക്കിന്‍ കുല, ഇരിപ്പൂകൃഷിയുടെ സുഗന്ധം പേറുന്ന നെന്മണികള്‍. ഇവ അണിയിച്ചൊരുക്കി കണ്ണന്റെ മുമ്പിലെ കരിന്തിരികത്താത്ത ഓട്ടുവിളക്കിലെ അഞ്ചുതിരി പ്രകാശത്തില്‍ മേടമാസകുളിരിനൊപ്പം, വലംകയ്യാല്‍ കണ്ണുപ്പൊത്തിയ അച്ഛന്റെ ഇടംകയ്യില്‍ മുറുക്കെപ്പിടിച്ച്, തട്ടാതെ, വീഴാതെ കണികണ്ട് ഉണരുന്ന കേരളം. ഭാവി ഫലത്തിനായി വിഷുകൈനീട്ടവും. നന്മയുടെ ചിന്താപ്രേരകം, സൗഹൃദത്തിന്റെ സാക്ഷിപത്രം.
സന്തോഷത്തിന്റെ നറുമണം നാളയുടെ നന്മയ്‌ക്ക് ഒരടിക്കുറിപ്പ്. കാലമെത്രയുരുണ്ടാലും, കലികാലമേഘങ്ങള്‍ ആര്‍ത്തുപെയ്താലും, മേടത്തിന്‍ ചൂടില്‍ കൊന്നകള്‍ പൂക്കും. ഒപ്പം വിഷുദിനചിന്തകളും.
അമ്മ മലയാളത്തിന്റെ ഭവ്യസങ്കല്‍പ്പങ്ങളെ വരുംകാലയൗവ്വനത്തിന്റെ സ്മൃതി പദത്തിലെത്തിക്കാന്‍ ഇനിയും നാം വൈകിക്കൂടാ.
ഒരു ചെറുതിരി വെട്ടവുമായി ബാലഗോകുലത്തിന്റെ കുഞ്ഞിക്കുരുന്നുകള്‍ സങ്കല്‍പ്പ സുന്ദരമായ വിഷുമഹോത്സവത്തിന്റെ ആദര്‍ശവും പാരമ്പര്യവും നന്മയും ചോരാതെ തിരിച്ചറിവിന്റെ പാതയില്‍ വിഷു ആഘോഷങ്ങള്‍ അര്‍പ്പിത മനസ്സോടെ പുനര്‍ജ്ജീവിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സുകൊണ്ട് അവരുടെ പാദാരവിന്ദങ്ങളില്‍ പ്രണാമമര്‍പ്പിക്കുന്നു. ഒരു ശുഭചിന്തയോടെ!
ചെത്തി, മന്ദാരം, തുളസീ
പിച്ചക, മാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ
കണികാണണം.
കവിയെപോലെ ഈയുള്ളവനും ആഗ്രഹിക്കുന്നു.
















