മിയാമി: മിയാമി ഒാപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിന്. ജപ്പാന്റെ കി നിഷികോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ദ്യോക്കോ കരിയറിലെ ആറാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും മിയാമി ഒാപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ഒരു മണിക്കൂറും 26 മിനിറ്റും നീണ്ടുനിന്ന ഫൈനലില്‍ 6-3, 6-3 എന്ന സ്കോറിനായിരുന്നു ദ്യോക്കോ വിജയപീഠമേറിയത്. ഇതോടെ ദ്യോക്കോ മുന്‍ ഇതിഹാസതാരം അമേരിക്കയുടെ ആന്ദ്രെ അഗാസിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. കൂടാതെ ഇന്ത്യന്‍ വെല്‍സിലും മിയാമിയിലും ഹാട്രിക്ക് കിരീടം നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ദ്യോക്കോവിച്ച് സ്വന്തമാക്കി. കരിയറിലെ 28-ാമത് എടിപി കിരീടമാണ് ദ്യോക്കോ കരസ്ഥമാക്കിയത്.
വനിതാ സിംഗിള്‍സ് കിരീടം വിക്ടോറിയ അസരങ്ക സ്വന്തമാക്കി. ഫൈനലില്‍ 15-ാം സീഡ് റഷ്യന്‍ സുന്ദരി സെ്വറ്റ്ലാന കുസ്നെറ്റ്സോവയെ തകര്‍ത്താണ് അസരങ്ക കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു 13-ാം സീഡ് ബലാറാസ് സുന്ദരി അസരങ്കയുടെ വിജയം. സ്കോര്‍: 6-3, 6-2. രണ്ട് തവണ ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയിട്ടുള്ള അസരങ്ക മിയാമിയില്‍ മൂന്നാം തവണയാണ് ജേത്രിയാവുന്നത്. നേരത്തെ 2009 ലും 2011 ലും അസരങ്കയായിരുന്നു ചാമ്പ്യന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: