എംഎസ് ജയചന്ദ്രന്‍
ശാസ്താംകോട്ട: ശൂരനാട് തെക്ക് പതാരം പ്രദേശങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം സംബന്ധിച്ച് കേസ് പോലീസ് അട്ടിമറിച്ചു. സംഭവങ്ങളുടെ സൂത്രധാരനും പ്രധാനപ്രതിയുമായ പതാരം തുണ്ടില്‍ സഹിലിനെ (36) പോലീസ് പ്രധാന പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയതും അക്രമിസംഘത്തിന് വഴി കാണിച്ച് കൊടുത്ത സഹലിന്റെ ജ്യേഷ്ഠന്‍ റഷീദിനെ പോലീസ് നിരുപാധികം വിട്ടയച്ചതും കേസ് അട്ടിമറിച്ചതിന്റെ ചിത്രം വ്യക്തമാകുന്നു. സംഭവം ആസൂത്രിതമാണെന്നും എല്ലാ സംഭവങ്ങളുടെയും സൂത്രധാരന്‍ സഹിലാണെന്നുള്ള പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടും അട്ടിമറിക്കപ്പെട്ടു.
അക്രമസംഭവങ്ങളുടെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട സിഐ പ്രസാദ് ആണ് കേസ് അട്ടിമറിച്ചതിന്റെ മുഖ്യസൂത്രധാരനെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അട്ടിമറിക്കാനുള്ള തന്ത്രവും തിരക്കഥയും തയാറാക്കിയത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം.ഗംഗാധരകുറുപ്പും ശാസ്താംകോട്ട സിഐയും ചേര്‍ന്നാണ്. കേസ് അട്ടിമറിച്ചതെന്നാരോപണവും പ്രദേശത്ത് ശക്തമായി. ഇവര്‍ ഒന്നിലധികം തവണ ചര്‍ച്ച നടത്തി. വ്യാഴാഴ്ച രാത്രി 11ന് ശൂരനാട് പോലീസ് സ്റ്റേഷനില്‍ എസ്‌ഐ ഒഴിവാക്കി സിഐ പ്രസാദും ഗംഗാധരകുറുപ്പും ചേര്‍ന്ന് ചര്‍ച്ച നടത്തുകയും നിരവധി തവണ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തുവെന്ന് സ്റ്റേഷനിലെ പോലീസുകാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
കേരളത്തില്‍ ഇനിവരാന്‍ പോകുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും പാര്‍ട്ടി പറയുന്നത് അനുവദിക്കില്ലെങ്കില്‍ പോലീസുകാര്‍ വിവരമറിയുമെന്ന് ഗംഗാധരകുറുപ്പ് പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ഭീഷണിയെ തുടര്‍ന്നാണ് സിഐ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നതെന്ന ആരോപണവും ശക്തമാണ്. എന്നാല്‍ പ്രതികളുടെ വീട്ടുകാരില്‍ നിന്നും സിഐ വന്‍തുക കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
പ്രതി സഹിലിന്റെ മൂത്ത സഹോദരന്‍ ആര്‍എസ്പിയുടെ ജില്ലാ തേതാവായതിനാല്‍ മന്ത്രി ഷിബു ബേബിജോണിന്റെ ഓഫീസില്‍ നിന്നും പോലീസിന് മേല്‍ ഇടപെടീലുണ്ടായതും സംഭവം കൂടുതല്‍ അനായാസമാക്കി. രഞ്ജിത്തിന്റെ വീട് പട്ടപാകല്‍ 11മണിക്കാണ് പത്തോളം വരുന്ന അക്രമിസംഘം യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ തകര്‍ത്ത് തരിപ്പണമാക്കിയത്. കുടവും കമ്പിപാരയും മാരകായുധങ്ങളുമായി മുഖംമൂടി ധരിച്ച് മാരുതി വാനിലെത്തിയ സംഘം 15 മിനിറ്റിലധികം ചെലവഴിച്ചാണ് ഇരുനില വീട് ഇടിച്ച് നിലം പരിശാക്കിയത്.
അക്രമികള്‍ക്ക് വഴികാട്ടി കൊടുക്കാന്‍ ബൈക്കില്‍ പൈലറ്റുവന്ന സഹിലിന്റെ സഹോദരന്‍ റഷീദിനെ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ കൊണ്ടുവന്ന പ്രതിയെ പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും സിപിഎം നേതാക്കള്‍ സ്റ്റേഷനിലെത്തി ഇത് തടസ്സപെടുത്തുകയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയംഗം ഗംഗാധരകുറുപ്പ് നേരിട്ടെത്തിയാണ് പോലീസിന്റെ കൃത്യനിര്‍വഹണം തടസപെടുത്തിയത്. ഇയാളെ പിന്നീട് പ്രിവന്റീവ് അറസ്റ്റെന്ന പേരില്‍ വിട്ടയ്‌ക്കുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിജുവിനെ തടഞ്ഞുനിര്‍ത്തി കമ്പിവടികൊണ്ട് തലയ്‌ക്കടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഭവത്തിന് തുടക്കം. സഹിലാണ് നേതൃത്വം നല്‍കിയത്. ഇരുപതോളം പേര്‍ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ തലനാരിഴക്ക് രക്ഷപ്പെട്ട ബിജു ഓടിരക്ഷപ്പെടുകയായിരുന്നു. ഈ കേസില്‍ മൊഴി നല്‍കിയതിന്റെ വിരോധമാണ് രഞ്ജിത്തിന്റെ വീടാക്രമണത്തിന് പോപ്പുലര്‍ ഫ്രണ്ട് ക്രിമിനല്‍സംഘങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നത്.
















