കൊല്‍ക്കത്ത: ഈ രാത്രി ഇംഗ്ലീഷുകാര്‍ ഒരിക്കലും മറക്കില്ല. ട്വന്റി 20 ലോകകപ്പില്‍ ഉറപ്പിച്ച കിരീടം അവസാന ഓവറില്‍ ബ്രാത്ത്‌വെയ്റ്റിന്റെ കടന്നാക്രമണത്തില്‍ നഷ്ടപ്പെട്ടത് എക്കാലത്തും ഒരു ദുസ്വപ്‌നം പോലെ അവരെ വേട്ടയാടും. ഇംഗ്ലണ്ട് ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് പന്തുകളും നാല് വിക്കറ്റുകളും ബാക്കിനിര്‍ത്തിയാണ് വിന്‍ഡീസ് മറികടന്നത്. അവസാന ഓവറില്‍ 19 റണ്‍സായിരുന്നു വിന്‍ഡിസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിഞ്ഞ ബെന്‍ സ്‌റ്റോക്ക്‌സിന്റെ ആദ്യ നാല് പന്തുകളും സിക്‌സറിന് പറത്തി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റാണ് വിന്‍ഡീസിന് അവിശ്വസനീയ ജയവും കിരീടവും സമ്മാനിച്ചത്. വിന്‍ഡീസിനുവേണ്ടി സാമുവല്‍സ് (പറുത്താകാതെ 85), ബ്രാവോ (25), ബ്രാത്ത്‌വെയ്റ്റ് (34 നോട്ടൗട്ട്) എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്. ഒപ്പം ഒരു ഇടവേളക്കുശേഷം രണ്ടാം ട്വന്റി 20 ലോകകിരീടവും വിന്‍ഡീസ് സ്വന്തമാക്കി. 2012ലായിരുന്നു വിന്‍ഡീസ് ആദ്യ ട്വന്റി 20 ലോകകിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ ചുരുക്കത്തില്‍: ഇംഗ്ലണ്ട് 9ന് 155. വിന്‍ഡീസ് 19.4 ഓവറില്‍ ആറിന് 161.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സായപ്പോഴേക്കും മുന്ന് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടം. ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ റണ്ണൊന്നുമെടുക്കാതിരുന്ന ജാസണ്‍ റോയിയെ ബദ്‌രി ബൗള്‍ഡാക്കിയപ്പോള്‍ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഒരു റണ്‍സെടുത്ത ഹെയ്ല്‍സിനെ റസ്സലിന്റെ പന്തില്‍ ബദ്‌രി പിടികൂടി. പിന്നീട് അഞ്ച് റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനെ ബദ്‌രിയുടെ പന്തില്‍ ഗെയ്‌ലും കയ്യിലൊതുക്കിയതോടെയാണ് ഇംഗ്ലണ്ട് 3ന് 23 എന്ന നിലയില്‍ തകര്‍ന്നത്. നാലാം വിക്കറ്റില്‍ ജോ റൂട്ടിന് കൂട്ടായി ബട്ട്‌ലര്‍ എത്തിയതോടെയാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ട് കരകയറിയത്. 6.4 ഓവറില്‍ 61 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 11.2 ഓവറില്‍ 84 റണ്‍സിലെത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു. 22 പന്തില്‍ നിന്ന് ഒരു ഫോറും മൂന്ന് സിക്‌സറുമടക്കം 36 റണ്‍സെടുത്ത ബട്ട്‌ലറെ ബ്രാത്ത്‌വെയ്റ്റിന്റെ പന്തില്‍ ഡ്വെയ്ന്‍ ബ്രാവോ കയ്യിലൊതുക്കി. തുടര്‍ന്നെത്തിയ ബെന്‍ സ്‌റ്റോക്ക് 13 റണ്‍സെടുത്ത് മടങ്ങിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 110 എന്ന നിലയില്‍.
ബ്രാവോയുടെ പന്തില്‍ സിമണ്‍സ് പിടികൂടി. ഒരു പന്തിന്റെ ഇടവേളക്കുശേഷം ഇതേ സ്‌കോറില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ മോയിന്‍ അലിെയയും ബ്രാവോ കൂടാരം കയറ്റി. രാംദിന് ക്യാച്ച്. ഒരു റണ്‍ കൂടി സ്‌കോര്‍ബോര്‍ഡില്‍ കയറിയപ്പോഴേക്കും ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍ ജോ റൂട്ടും മടങ്ങി. 36 പന്തില്‍ നിന്ന് 7 ഫോറുകളുടെ അകമ്പടിയോടെ 54 റണ്‍സെടുത്ത റൂട്ടിനെ ബ്രാത്ത്‌വെയ്റ്റിന്റെ പന്തില്‍ ബെന്‍ കയ്യിലൊതുക്കി. പിന്നീട് പുറത്താകാതെ 12 റണ്‍സെടുത്ത ക്രിസ് ജോര്‍ദാനും 14 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത വില്ലിയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. വില്ലിയെ ബ്രാത്ത്‌വെയ്റ്റും പ്ലങ്കറ്റിനെ (4) ബ്രാവോയും മടക്കി. വിന്‍ഡീസിന് വേണ്ടി ബ്രാവോയും ബ്രാത്ത്‌വെയ്റ്റും മൂന്നുവീതവും സാമുവല്‍ ബദ്‌രി രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
156 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ തുടക്കത്തിലേ വിക്കറ്റുകള്‍ വീഴ്‌ത്തി ഇംഗ്ലീഷ് ബൗളര്‍മാര്‍ പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ജോണ്‍സണ്‍ ചാള്‍സിനെയും (1) മൂന്നാം പന്തില്‍ ക്രിസ് ഗെയ്‌ലിനെയും (4) ജോ റൂട്ട് ബെന്‍ സ്‌റ്റോക്ക്‌സിന്റെ കൈകളിലെത്തിച്ചു.
സ്‌കോര്‍ 11-ല്‍ എത്തിയപ്പോള്‍ സിമണ്‍സിനെ ഡേവിഡ് വില്ലി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇന്ത്യക്കെതിരായ സെമിയില്‍ വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ച സിമണ്‍സ് റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. പിന്നീട് മര്‍ലോണ്‍ സാമുല്‍വസും ബ്രാവോയും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പടുത്തു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ 14-ാം ഓവറിലെ അവസാന പന്തില്‍ ബ്രാവോയെ പുറത്താക്കി ആദില്‍ റഷിദ് ഈ കൂട്ടുകെട്ട് പിരിച്ചു. 27 പന്തില്‍ നിന്ന് ഒന്നുവീതം ഫോറും സിക്‌സുമടക്കം 25 റണ്‍സാണ് ബ്രാവോ നേടിയത്. തുടര്‍ന്നെത്തിയ ആന്ദ്രെ റസ്സല്‍ ഒരു റണ്ണെടുത്തും ക്യാപ്റ്റന്‍ സമി രണ്ട് റണ്ണെടുത്തും മടങ്ങിയതോടെ വിന്‍ഡീസ് 15.3 ഓവറില്‍ ആറിന് 107 എന്ന നിലയിലായി. ഇതോടെ വിന്‍ഡീസ് പരാജയത്തെ തുറിച്ചുനോക്കി. അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ 19 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ ആദ്യ നാല് പന്തുകളും അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് വിന്‍ഡീസിനെ അപ്രതീക്ഷിതമായി കിരീടത്തിലേക്ക് നയിച്ചു.
പത്ത് പന്തുകളില്‍ നിന്ന് 1 ഫോറും നാല് സിക്‌സറുമടക്കം 34 റണ്‍സെടുത്ത് ബ്രാത്ത്‌വെയ്റ്റ് സാമുവല്‍സിനൊപ്പം പുറത്താകാതെ നിന്നു. 66 പന്തുകളില്‍ നിന്ന് 9 േഫാറും രണ്ട് സിക്‌സറുമടങ്ങുന്നതാണ് സാമുവല്‍സിന്റെ ഇന്നിങ്‌സ്. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി മൂന്നും ജോ റൂട്ട് രണ്ടും വിക്കറ്റുകള്‍വീഴ്‌ത്തി.
















