കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പ് കിരീടം രണ്ടു തവണ നേടുന്ന ടീം ഏതെന്നതിന് ഉത്തരം ലഭിക്കാന്‍ മണിക്കൂറുകള്‍. രണ്ടാം കിരീടത്തിലേക്ക് ചുവടുവയ്‌ക്കാനൊരുങ്ങി ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ഇന്ന് വൈകിട്ട് ഏഴിന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ മുഖാമുഖമെത്തും. ഇംഗ്ലണ്ട് 2010ല്‍ ലോക ചാമ്പ്യന്മാരായപ്പോള്‍, അടുത്ത തവണ 2012ല്‍ വെസ്റ്റിന്‍ഡീസും അമരത്തെത്തി. കൊല്‍ക്കത്ത ഇവരിലാരെ വരണമാല്യം ചാര്‍ത്തും?
പടിപടിയായി മെച്ചപ്പെട്ടെത്തിയാണ് ഇംഗ്ലണ്ട് ഫൈനലുറപ്പിച്ചതെങ്കില്‍, അഫ്ഗാനിസ്ഥാനോടേറ്റ അപ്രതീക്ഷിത തോല്‍വിയിലും മനസാന്നിധ്യം വിടാതെ സെമിയില്‍ ഇന്ത്യയെ തുരത്തിയാണ് വിന്‍ഡീസിന്റെ പടയോട്ടം. ഗ്രൂപ്പ് മത്സരത്തില്‍ ആദ്യ കളിയില്‍ ഗെയ്‌ലിന്റെ സെഞ്ചുറി മികവില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ടിന് ഫൈനലില്‍ ആ കണക്കു കൂടി തീര്‍ക്കണം. ഈ വര്‍ഷം കളിച്ച ഏഴു കളികളില്‍ നാലില്‍ ജയം ഇംഗ്ലീഷ് പടയ്‌ക്കൊപ്പം. അഞ്ചു കളികളില്‍ നാലു ജയം വിന്‍ഡീസിനുമുണ്ട്. ഏക തോല്‍വി അഫ്ഗാനോട്.
ചാമ്പ്യന്‍ഷിപ്പിലെ ഫേവറിറ്റുകളായിരുന്ന ടീമുകളെ കീഴടക്കിയാണ് ഇംഗ്ലണ്ടും വിന്‍ഡീസും കലാശക്കളിക്ക് യോഗ്യത നേടിയതെന്നും സമാനത. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെ മുന്നേറിയ ന്യൂസിലന്‍ഡിനെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ മറികടന്നു ഇംഗ്ലീഷ് പട. ഇന്ത്യയെയാണ് വിന്‍ഡീസ് തോല്‍പ്പിച്ചത്. മുന്നില്‍നിന്നു നയിക്കുന്ന തന്ത്രശാലികളായ നായകര്‍ ഇയാന്‍ മോര്‍ഗനും ഡാരന്‍ സമിയും മത്സരം അപ്രവചനീയമാക്കും.
ബാറ്റിങ് കരുത്തിലാണ് ഇംഗ്ലണ്ട് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ ഇരുന്നൂറിനപ്പുറമുള്ള ലക്ഷ്യം അനായാസം മറികടന്നു ഇംഗ്ലണ്ട്. സെമിയില്‍ ബൗളിങ് നിരയും മികവിലേക്കുയര്‍ന്നു. യഥാര്‍ത്ഥ സമയത്ത് ഫോമിലെത്തിയ ടീമാണ് അവരുടേത്. സെമി കടന്ന ഇലവനെ ഫൈനലിലും നിലനിര്‍ത്തുമെന്നാണ് ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗന്‍ നല്‍കുന്ന സൂചന. ജേസണ്‍ റോയിയും അലെക്‌സ് ഹെയ്ല്‍സും ഇന്നിങ്‌സ് തുറക്കും.
ജോ റൂട്ട്, ഇയാന്‍ മോര്‍ഗന്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ എന്നിവര്‍ മധ്യനിരയ്‌ക്ക് കരുത്തേകും. ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്‌സും മോയിന്‍ അലിയും ബാറ്റിങ്ങിന്റെ ആഴം വര്‍ധിപ്പിക്കുന്നു. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ ടീമിന് തുണയാകുന്നുവെന്നതാണ് ഇംഗ്ലീഷ് ബാറ്റിങ്ങിന്റെ പ്ലസ് പോയിന്റ്. അവസാന ഓവറുകളില്‍ ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് ടീമിന് പലഘട്ടത്തിലും തുണയായി. സെമിയില്‍ ഓപ്പണര്‍ ജേസണ്‍ റോയും മികച്ച പ്രകടനം നടത്തി.
തുടക്കത്തില്‍ പതറിയ ബൗളര്‍മാര്‍ സെമിയോടെ പ്രതാപം വീണ്ടെടുത്തുവെന്നതും ഇംഗ്ലണ്ടിനെ സന്തോഷിപ്പിക്കുന്നു. ക്രിസ് ജോര്‍ദനും ലിയാം പ്ലങ്കറ്റും ഡേവിസ് വില്ലിയും ബെന്‍ സ്റ്റോക്‌സും പേസ് ബൗളിങ്ങിന്റെ കുന്തമുനകളാകുമ്പോള്‍ മോയിന്‍ അലിയും ആദില്‍ റഷീദും സ്പിന്‍ വിഭാഗത്തിന് കരുത്തേകുന്നു. ആദ്യ കളികളില്‍ പതറിയ ജോര്‍ദനും സ്റ്റോക്‌സും സെമിയോടെ മികവിലേക്കുയര്‍ന്നുവെന്നതും മാനെജ്മന്റിനെ സന്തോഷിപ്പിക്കുന്നു. സെമിയില്‍ വന്‍ സ്‌കോറിലേക്കു നീങ്ങുകയായിരുന്ന കിവികളെ മധ്യ ഓവറുകളില്‍ പിടിച്ചുനിര്‍ത്താനായതിന്റെ ആവേശവുമുണ്ട് ബൗളര്‍മാര്‍ക്ക്.
ഇന്ത്യയെ വീഴ്‌ത്തിയതോടെ ആത്മവിശ്വാസത്തിന്റെ പാരമ്യത്തിലാണ് വിന്‍ഡീസ്. സെമി ജയിച്ച ടീമിനെ ഫൈനലിലും അവര്‍ അണിനിരത്തും. ക്രിസ് ഗെയ്ല്‍ എന്ന വടവൃക്ഷത്തിനു ചുറ്റും കറങ്ങിത്തിരിയുന്നവരല്ലെന്ന് സെമിയോടെ തെളിയിച്ചു കരീബിയന്മാര്‍. ഗെയ്ല്‍ തുടക്കത്തിലെ മടങ്ങിയിട്ടും മികച്ച ലക്ഷ്യത്തിലേക്ക് ലെന്‍ഡല്‍ സിമ്മണ്‍സിന്റെയും ജോണ്‍സണ്‍ ചാള്‍സിന്റെയും ആന്ദ്രെ റസലിന്റെയുമെല്ലാം മികവില്‍ കുതിച്ചു കയറി വിന്‍ഡീസ്. പതിനൊന്നു പേരും ബാറ്റ് ചെയ്യാന്‍ ശേഷിയുള്ളവരെന്നതും വിന്‍ഡീസിന്റെ കരുത്ത്.
ഗെയ്‌ലും ജോണ്‍സണ്‍ ചാള്‍സുമാകും ഇന്നിങ്‌സ് തുറക്കാനെത്തുക. മര്‍ലോണ്‍ സാമുവല്‍സ്, ലെന്‍ഡല്‍ സിമ്മണ്‍സ്, ദിനേശ് രാംദിന്‍, ഡ്വെയ്ന്‍ ബ്രാവോ, ആന്ദ്രെ റസല്‍, ഡാരന്‍ സമി, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് എന്നിവര്‍ പിന്നാലെയെത്തും. കളിയുടെ ഗതിക്കനുസരിച്ച് ഇവരുടെ സ്ഥാനം മാറിമറിയും.
ബൗളിങ്ങില്‍ ആന്ദ്രെ റസലും കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റുമാകും വേഗക്കാരുടെ റോള്‍ ഏറ്റെടുക്കുക. ഡ്വെയ്ന്‍ ബ്രാവോ, സമി എന്നിവര്‍ മീഡിയം പേസ് കൈകാര്യം ചെയ്യും. മധ്യ ഓവറുകളില്‍ റണ്‍ നിയന്ത്രിക്കാന്‍ ഇവര്‍ക്കാകും. ലെഗ് സ്പിന്നര്‍ സാമുവര്‍ ബദ്രീയും ഓഫ് സ്പിന്നര്‍ സുലൈമാന്‍ ബെന്നും ബൗളിങ്ങിന് ആഴം വര്‍ധിപ്പിക്കുന്നു. ഗെയ്ല്‍, സാമുവല്‍, സിമ്മണ്‍സ് എന്നിവര്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പന്ത് കൈകാര്യം ചെയ്യും.
ഭേദപ്പെട്ട രീതിയില്‍ സ്‌കോറിങ് ഉണ്ടാകുന്നതാണ് ഈഡനിലെ പിച്ച്. 165-170 റണ്‍ വരെ പ്രതീക്ഷിക്കാമെന്ന് ക്യുറേറ്റര്‍. ഈര്‍പ്പമുള്ള അന്തരീക്ഷം രണ്ടാമത് ബാറ്റിങ് ദുഷ്‌കരമാക്കും. പിച്ചില്‍നിന്ന് സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതു മുന്നില്‍ക്കണ്ട് ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ മോയിന്‍ അലിയും ആദില്‍ റഷീദും ഏറെ നേരം നെറ്റ്‌സില്‍ പരിശീലനം നടത്തി. ബദ്രിയും ബെന്നും സാഹചര്യം മുതലാക്കുമെന്ന് വിന്‍ഡീസിനും പ്രതീക്ഷ.
സാധ്യതാ ടീം: ഇംഗ്ലണ്ട് – ജേസണ്‍ റോയ്, അലെക്‌സ് ഹെയ്ല്‍സ്, ജോ റൂട്ട്, ഇയാന്‍ മോര്‍ഗന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ്, മോയിന്‍ അലി, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, ക്രിസ് ജോര്‍ദന്‍, ഡേവിഡ് വില്ലി.
വെസ്റ്റിന്‍ഡീസ് – ക്രിസ് ഗെയ്ല്‍, ജോണ്‍സണ്‍ ചാള്‍സ്, മര്‍ലോണ്‍ സാമുവല്‍സ്, ലെന്‍ഡല്‍ സിമ്മണ്‍സ്, ദിനേഷ് രാംദിന്‍ (വിക്കറ്റ് കീപ്പര്‍), ഡ്വെയ്ന്‍ ബ്രാവോ, ആന്ദ്രെ റസല്‍, ഡാരന്‍ സമി, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, സാമുവല്‍ ബദ്രീ, സുലൈമാന്‍ ബെന്‍.
















