പുനലൂര്‍: മന്ത്രി അടൂര്‍ പ്രകാശ് കാട്ടുകള്ളനാണെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍. പുനലൂരില്‍ അരിപ്പാ ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന താലൂക്ക് ഓഫീസ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ഹരായവര്‍ക്ക് മാത്രം ഭൂമി നല്‍കുകയെന്നതാണ് സമരസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സമരസമിതിയിലെ പലര്‍ക്കും ഭൂമിയുണ്ടെന്ന് തെറ്റായ വിവരം ധരിപ്പിച്ച് ഭൂമി സ്വകാര്യ കുത്തകയ്ക്ക് കൈമാറ്റം ചെയ്യാനാണ് മന്ത്രി അടൂര്‍ പ്രകാശ് ശ്രമം നടത്തുന്നത്. അടൂര്‍ പ്രകാശ് പെരുംകള്ളനും കാട്ടുകള്ളനുമാണ്. കേരളത്തില്‍ ബിനാമികളുടെയും മറ്റും പേരില്‍ 22 ബാറുകളും നിരവധി പെട്രോള്‍ പമ്പുകളും ടൂറിസ്റ്റ് വില്ലകളും ഉള്ളതായും ഒരു പൊതുപ്രവര്‍ത്തന രംഗത്ത് നിന്നും ഒരാള്‍ ഇത്രയുമൊക്കെ എങ്ങനെ സമ്പാദിച്ചുവെന്ന അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അരിപ്പ ഭൂസമരത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും ഭൂമിയുണ്ടെന്നു കണ്ടെത്തിയാല്‍ അന്ന് സമരം അവസാനിപ്പിക്കുമെന്നും ശരിയായ അന്വേഷണങ്ങളോട് തങ്ങള്‍ സഹകരിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ പ്രകാശ് ചെയ്ത എല്ലാ കാര്യങ്ങളും തന്റെ അറിവോടെയാണെന്ന് ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ ഇതിനൊക്കെ കൂട്ടുപിടിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നും പല സ്ഥലങ്ങളിലും റവന്യൂഭൂമി മതമേലധ്യക്ഷന്മാര്ക്ക് എഴുതി കൊടുക്കുന്നതായും ശ്രീരാമന് കൊയ്യോന്‍ ചൂണ്ടിക്കാട്ടി. അരിപ്പയില്‍ ഭൂസമരക്കാര്‍ യാതൊരുവിധ കൈയേറ്റങ്ങളും നടത്തിയിട്ടില്ല. അയ്യന്‍കാളിയുടെയും അംബേദ്കറുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഷെഡ് മഴയത്ത് തകര്‍ന്നു വീണു. അത് പുനസ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് കൈയേറ്റമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. ദളിതനായ കലാഭവന്‍മണിയെ പലവിധത്തിലും ദ്രോഹിച്ചവര്‍ ഇന്ന് നാടുതോറും അനുസ്മരണ പരിപാടികള്‍ നടത്തുന്നു. അന്ന് കലാഭവന്‍ മണിക്ക് വേണ്ടി സംസാരിക്കാന്‍ സെന്‍കുമാര്‍ മാത്രമാണ് മുന്നോട്ട് വന്നത്. അരിപ്പയില്‍ കോണ്‍ഗ്രസും സിപിഎമ്മും തങ്ങളെ ആയുധങ്ങളായി അവഹേളിച്ചപ്പോഴും ഒരു നീതിപീഠവും തങ്ങള്‍ക്ക് തുണയായില്ല. നെല്‍വയല്‍ തണ്ണീര്‍ തടാകനിയമങ്ങള് അട്ടിമറിച്ചും റവന്യൂ ഭൂമിയും, പാട്ടകാലവാധി കഴിഞ്ഞ തോട്ടം ഭൂമിയും വന്‍കിട മൂലധന ശക്തികള്‍ക്കും റിസോര്‍ട്ട് മാഫിയകള്‍ക്കും മറിച്ച് വിറ്റ് പൊതുജഖജനാവിനുണ്ടാക്കിയ ശതകോടികളുടെ നഷ്ടത്തിലൂടെ വന്‍സാമ്പത്തിക നേട്ടമുണ്ടാക്കിയ റവന്യൂമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും ഉറ്റവരെയും ബിനാമിയാക്കിയും സമ്പാദിച്ച കോടികളുടെ സ്വത്തുക്കളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും കൊയ്യോന്‍ ആവശ്യപ്പെട്ടു. എഡിഎംഎസ് ജില്ലാ പ്രസിഡന്റ് വി.രമേശന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന നേതാക്കളായ പി.ജെ.ജോസഫ്, ടി.ശശി, സി.കെ.തങ്കപ്പന്, ജി.ചന്ദ്രശേഖരന്‍പിള്ള, ഷീലമ്മ, സാബു, ഗോപിമടക്ക എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് സതിയമ്മ രാജേന്ദ്രന്, ശാന്ത.കെ, സിന്ധുമനോജ്, സുലേഖ ബീവി എന്നീവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: