മുംബൈ: ഇന്ത്യയെ കീഴടക്കി വിന്‍ഡീസ് ട്വന്റി 20 ലോകകപ്പ് ഫൈനലില്‍. ഏഴ് വിക്കറ്റിനാണ് ആവേശകരമായ പോരാട്ടത്തില്‍ കരീബിയന്‍ പട ടീം ഇന്ത്യയെ തകര്‍ത്തുവിട്ടത്. രണ്ട് പന്ത് ബാക്കിനില്‍ക്കേയാണ് ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം വിന്‍ഡീസ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടി. 47 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്‌സറുമടക്കം പുറത്താകാതെ 89 റണ്‍സ് നേടിയ വിരാട് കോഹ്‌ലി ഒരിക്കല്‍ കൂടി ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായി.
കോഹ്‌ലിക്ക് പുറമെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ (31 പന്തില്‍ 43), അജിന്‍ക്യ രഹാനെ (35 പന്തില്‍ 40) എന്നിവരും മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിരയില്‍ 50 പന്തുകളില്‍ നിന്ന് 82 റണ്‍സെടുത്ത ലെന്‍ഡല്‍ സിമണ്‍സിന്റെയും 20 പന്തില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്‌സറുമടക്കം പുറത്താകാതെ 43 റണ്‍സെടുത്ത ആന്ദ്രെ റസ്സലിന്റെയും മികച്ച ഇന്നിങ്‌സുകളാണ് വിന്‍ഡീസിനെ ഫൈനലിലേക്ക് നയിച്ചത്. 36 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സും മികച്ച പ്രകടനം നടത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് വിന്‍ഡീസിന്റെ എതിരാളികള്‍. ഇന്ത്യന്‍ ബൗളര്‍മാരുടെ മോശം പ്രകടനവും വിന്‍ഡീസിന് ഗുണകരമായി.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് രണ്ട് മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഓപ്പണര്‍ ശിഖര്‍ ധവാനു പകരം അജിന്‍ക്യ രഹാനയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയ യുവരാജ് സിംഗിനു പകരം മനീഷ് പാണ്ഡെയും കളത്തിലിറങ്ങി. വിന്‍ഡീസ് നിരയില്‍ കഴിഞ്ഞ കളിയില്‍ വിശ്രമമനുവദിച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലും ഒപ്പം ലെന്‍ഡല്‍ ല്‍ സിമ്മണ്‍സും ടീമിലെത്തിയപ്പോള്‍ എവിന്‍ ലൂയിസും പരിക്കേറ്റ ഫഌച്ചറും പുറത്തായി.
തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ധോണിയെ ടോസ് കടാക്ഷിച്ചില്ല.
തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കാനിറങ്ങിയ അജിന്‍ക്യ രഹാനെയും ചേര്‍ന്ന് നല്‍കിയത്. രഹാനെ നങ്കൂരമിട്ട് കളിച്ചപ്പോള്‍ രോഹിത് ആക്രമണ മൂഡിലായിരുന്നു. 5.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നു. ഒടുവില്‍ 7.2 ഓവറില്‍ സ്‌കോര്‍ 62 എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 31 പന്തില്‍ നിന്ന് മൂന്ന് ഫോറും സിക്‌സറുകളുമടക്കം 43 റണ്‍സെടുത്ത രോഹിത്തിനെ ബദ്രി വിക്കറ്റിന് മുന്നില്‍ കുടുക്കി.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണിത്. തുടര്‍ന്നെത്തിയത് ഉജ്ജ്വല ഫോമിലുള്ള വിരാട് കോഹ്‌ലി. തുടക്കത്തില്‍ രണ്ട് റണ്ണൗട്ടുകളില്‍ നിന്ന് രക്ഷപ്പെട്ട കോഹ്‌ലി പിന്നീട് കത്തിക്കയറി. വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിനും ഡ്വെയിന്‍ ബ്രാവോയുമാണ് കോഹ്‌ലിയെ പുറത്താക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത്. രഹാനെക്കൊപ്പം രണ്ടാം വിക്കറ്റില്‍ കോഹ്‌ലി 8.1 ഓവറില്‍ കൂട്ടിച്ചേര്‍ത്തത് 61 റണ്‍സ്.
ഇതിനിടെ 12.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്നക്കം കടന്നു. ഒടുവില്‍ 15.3 ഒാവറില്‍ സ്‌കോര്‍ 128-ല്‍ എത്തിയശേഷമാണ് രണ്ടാം വിക്കറ്റ് വീഴ്‌ത്താന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്് 35 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെ 40 റണ്‍സെടുത്ത രഹാനെയെ റസ്സലിന്റെ പന്തില്‍ ബൗണ്ടറി ലൈനിനരികില്‍ വച്ച് ബ്രാവോ പിടികൂടി. തുടര്‍ന്ന് ക്രീസിലെത്തിയത് ക്യാപ്റ്റന്‍ ധോണി. ധോണി എത്തിയതോടെ കോഹ്‌ലി ടോപ് ഗിയറിലേക്ക് കയറി. മോശം പന്തുകളെ അതിര്‍ത്തി കടത്തിയും വിക്കറ്റുകള്‍ക്കിടയിലൂടെ മികച്ച പരസ്പരധാരണയോടെ ഓടിയെത്തിയും ഇരുവരും ഇന്ത്യന്‍ സ്‌കോറിങിന് റോക്കറ്റ് വേഗം നല്‍കി.
33 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ കോഹ്‌ലി അര്‍ദ്ധസെഞ്ചുറിയിലെത്തി. ടൂര്‍ണമെന്റില്‍ കോഹ്‌ലിയുടെ മൂന്നാം അര്‍ദ്ധസെഞ്ചുറി. അവസാന 27 പന്തില്‍ കോഹ്‌ലിയും ധോണിയും കൂട്ടിച്ചേര്‍ത്തത് 64 റണ്‍സ്. ഇതില്‍ ധോണിയുടെ സംഭാവന 15 റണ്‍സ്. 9 പന്തുകളില്‍ നിന്നായിരുന്നു ധോണിയുടെ ഇന്നിങ്‌സ്.
ടൂര്‍ണമെന്റില്‍ ആദ്യമായി മുന്‍നിര താരങ്ങളെല്ലാം മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെ മൂന്ന് അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ടുകളാണ് പിറന്നത്. ഇതില്‍ രണ്ടെണ്ണത്തിലും കോഹ്‌ലി പങ്കാളിയാവുകയും ചെയ്തു. വിന്‍ഡീസിനായി ബദ്രി, റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ജസ്പ്രീത് ബുംമ്‌റ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിനെ (5) ബൗള്‍ഡാക്കി.
സ്‌കോര്‍ 19-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും വിന്‍ഡീസിന് നഷ്ടം. മൂന്നാം ഓവര്‍ എറിഞ്ഞ നെഹ്‌റ അവസാന പന്തില്‍ സാമുവല്‍സിനെ (8) രഹാനെയുടെ കൈകളിലെത്തിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ചാള്‍സിനൊപ്പം സിമണ്‍സ് ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ് കളിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ ബൗളര്‍മാരെ നിഷ്‌കരുണം പ്രഹരിച്ച ഇരുവരും ചേര്‍ന്ന് 11.2 ഓവറില്‍ സ്‌കോര്‍ 100 കടത്തി.
എന്നാല്‍ 14-ാം ഓവര്‍ എറിയാനെത്തിയത് ബാറ്റിങില്‍ വിസ്‌ഫോടനം നടത്തിയ കോഹ്‌ലി. തന്റെ ആദ്യ പന്തില്‍ തന്നെ 36 പന്തില്‍ നിന്ന് 7 ഫോറും രണ്ട് സിക്‌സറുമടക്കം 52 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സിെന രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. ഇന്ത്യ കാത്തിരുന്ന വിക്കറ്റാണ് കോഹ്‌ലി സമ്മാനിച്ചത്. 10.1 ഓവറില്‍ 97 റണ്‍സാണ് ചാള്‍സും സിമണ്‍സും ചേര്‍ന്ന് നേടിയത്.
















