മാസംതോറുമുള്ള മന്‍ കി ബാത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് രാജ്യത്താകമാനം അഞ്ചുലക്ഷം കുളങ്ങള്‍ കാര്‍ഷികാവശ്യത്തിനായി മാറ്റിവയ്‌ക്കുമെന്നും ജലസംഭരണത്തിന് വലിയ ഊന്നല്‍ നല്‍കുമെന്നുമാണ്. നാല്‍പ്പത്തിനാലു നദികളുള്ള കേരളത്തിനും പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം ആശ്വാസകരമാണ്. കാവും നദികളും കുന്നുംമലയും നീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും സമൃദ്ധമായിരുന്ന കേരളം മാറി മാറി വന്ന മുന്നണി ഭരണത്തില്‍ മരുഭൂമിയായി മാറുകയും വേനല്‍ചൂടില്‍ വെന്തുരുകുകയും ദാഹജലത്തിന് നെട്ടോട്ടമോടുകയും ചെയ്യുന്നു. മാത്രമല്ല കൃഷി ചെയ്യാന്‍ അത്യന്താപേക്ഷിതമായ ജലം ലഭിക്കാതെ കര്‍ഷക ആത്മഹത്യകള്‍ക്ക് കേരളം പിന്നെയും വേദിയാകുകയാണ്.
കാര്‍ഷിക കടാശ്വാസം എന്ന വാഗ്ദാനം കടലാസില്‍ ഒതുങ്ങുന്ന കാരണമാണിത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 59 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അപ്പോഴും സംസ്ഥാന കടാശ്വാസ കമ്മീഷനു മുന്‍പില്‍ 81134 കര്‍ഷക അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ പൊടിപിടിച്ച് കിടക്കുന്നു. കടക്കെണിയിലും വിളനാശത്തിലും ജീവിക്കാനാവാതെയാണ് കര്‍ഷകര്‍ പലരും ആത്മഹത്യാമുനമ്പിലുള്ളത്.
ജലദൗര്‍ലഭ്യം ഇന്ന് ദേശീയ പ്രതിഭാസമാണ്. മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ ജനങ്ങള്‍ കുടിനീരിനായി തമ്മിലടിക്കുന്നു. കേരളത്തിന് ദാഹജലം എത്തിക്കുന്നത് ടാങ്കറുകള്‍ വഴിയാണ്. മഴ യഥാസമയം ലഭ്യമല്ലാതായപ്പോള്‍ പെരിയാറും ഭാരതപ്പുഴയും മൂവാറ്റുപുഴയാറും മറ്റും മെലിഞ്ഞ് തോടുകളായി. മലയാളിയുടെ ആരോഗ്യസംസ്‌കാര ശൂന്യതയ്‌ക്കടിവരയിട്ട് ലോറിയിലെത്തുന്ന കുടിവെള്ളം മാത്രമല്ല സോഡാകുപ്പിയിലെ വെള്ളംപോലും മലിനമാണത്രെ. ഇപ്പോള്‍ കേരളത്തിലെ 44 നദികളില്‍ 25 എണ്ണത്തിലെ നീരൊഴുക്കുള്ളൂ. ശബരിമല തീര്‍ത്ഥാടകര്‍ മല ചവിട്ടുന്നതിന് മുന്‍പ് കുളിച്ചുകയറുന്ന പമ്പപോലും ഇന്ന് നീര്‍ത്തോടാണ്. തണ്ണീര്‍ത്തടങ്ങളും ചതുപ്പുനിലങ്ങളും വയലുകളും നികത്തപ്പെട്ടതോടെ, കുന്നുകള്‍ ഇടിച്ചുനിരത്തിയതോടെ മഴവെള്ളം മണ്ണിലേക്ക് താഴ്ന്നിറങ്ങാതെ പുഴയിലേക്കും കടലിലേക്കും ഒഴുകി ജലനഷ്ടത്തിന് കാരണമാകുന്നു.
മലയാളികള്‍ തെളിയിക്കുന്നത് സാക്ഷരത എന്നാല്‍ അവബോധം എന്നര്‍ത്ഥമില്ല എന്നാണ്. തുടര്‍ച്ചയായി മഴ ശുഷ്‌കമാകുകയും തുലാവര്‍ഷം ഏതാണ്ട് ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്ത സാഹചര്യത്തില്‍ മഴവെള്ള സംഭരണികള്‍ അത്യാവശ്യമാണെന്നും നദികളും കുളങ്ങളും കിണറുകളും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധം മലയാളികള്‍ക്കില്ല. നദിയില്‍നിന്നും മണല്‍ കോരിയാല്‍ നദി നശിക്കുമെന്ന് മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മണല്‍മാഫിയ നിയന്ത്രിക്കുന്ന പോലീസും സര്‍ക്കാരും ഇതിനെതിരെ കണ്ണടയ്‌ക്കുന്നു.
ദേശീയ ശരാശരിയുടെ മൂന്നിരട്ടി ജലലഭ്യത ഉണ്ടായിട്ടും ജലസംഭരണം ഇവിടെ കാര്യക്ഷമമല്ലെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ആന്റ് മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. പ്രതിവര്‍ഷം 43 ദശലക്ഷം മീറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള കേരളം സംഭരിക്കുന്നത് 800 കോടി ക്യൂബിക് മീറ്റര്‍ ജലമാണ്. 2051-ഓടെ കേരളം വളര്‍ച്ചയ്‌ക്ക് അടിമപ്പെടാന്‍ സാധ്യതയൊരുക്കുന്നതാണ് ഈ ജലോപയോഗ രീതി. 3500 കോടി ക്യൂബിക് മീറ്റര്‍ ജലം കടലിലേക്ക് ഒഴുകിപ്പോകുന്നു. വൈപ്പിനില്‍ മഴവെള്ളം സംഭരിച്ച് ജലലഭ്യത ഉറപ്പാക്കിയിരുന്നു. എന്നിട്ടും അതനുകരിക്കാന്‍ കേരളം തയ്യാറായില്ല.
നെല്‍വയലുകള്‍ ജലസംഭരണ കേന്ദ്രങ്ങളും തണ്ണീര്‍ത്തടങ്ങളും ആണെന്നറിഞ്ഞിട്ടും ഇവ നികത്താന്‍ സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ നേര്‍സാക്ഷ്യമാണല്ലൊ മെത്രാന്‍ കായലും കരുണ എസ്റ്റേറ്റും വൈക്കം ചെമ്പിലെ 150 ഏക്കര്‍ വയല്‍ നികത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള പദ്ധതിയും. ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നതാണ് വികസനമെന്നാണ് കേരളം ഭരിക്കുന്ന ഭരണാധികാരികളുടെ ധാരണ. പണ്ട് എല്ലാ വീട്ടിലും കുളങ്ങളും കിണറുകളും ഉണ്ടായിരുന്നു. ഇലക്ട്രിസിറ്റി ലഭ്യമായതോടെ കുളി കുളിമുറിയിലായി. വലിയൊരു വിഭാഗം ജനങ്ങള്‍ പൈപ്പ് ജലത്തെയാണ് ഇന്ന് ആശ്രയിക്കുന്നത്. കുടിവെള്ളം പൈപ്പിലൂടെയായപ്പോള്‍ കിണറുകളും ഉപയോഗശൂന്യമായി. പല കുളങ്ങളും കിണികളും നികത്തപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അഞ്ചുലക്ഷം കുളങ്ങള്‍ കാര്‍ഷികാവശ്യത്തിനായി നിര്‍മിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാകുന്നത്.
















