ചേര്‍ത്തല: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പട്ടണക്കാട് സഹകരണ ബാങ്കിലെ തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം ക്രൈബ്രാഞ്ചിനു കൈമാറി.
20 കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് സഹകരണ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. തട്ടിപ്പു നടന്ന് ആറ് മാസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്പി ഉദയഭാനുവിനാണ് അന്വേഷണ ചുമതലയെന്നാണ് വിവരം. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലോക്കല്‍ പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കി കേസെടുത്തത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയടക്കം അഞ്ചോളം ജീവനക്കാരെ സസ്പെന്റ് ചെയ്തിരുന്നു. 2015 നവംബറില്‍ പോലീസ് കേസെടുത്തെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. 150 ഓളം പേരെ കേസുമായി ബന്ധപെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ക്രമക്കേടിന്റെ പേരില്‍ ബാങ്കില്‍ നിന്നും നടപടിക്കു വിധേയരായവരെ പിടികൂടാനായില്ല.
സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ അന്വേഷണത്തിന് പരിമിതികളുണ്ടെന്നായിരുന്നു പോലീസിന്റെ വാദം. ഭരണകക്ഷിയിലെ ഉന്നതര്‍ ഇടപെട്ട് പോലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആദ്യംമുതലേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബാങ്കില്‍ നിന്നും നടപടിക്കു വിധേയരായ അഞ്ചു ജീവനക്കാര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ബാങ്കില്‍ നടന്ന തട്ടിപ്പുകളിലേറെയും കമ്പ്യൂട്ടര്‍ സാങ്കേതിക പരിജ്ഞാനത്തിന്റെ പിന്‍ബലത്തിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പലജീവനക്കാരുടെയും പാസ് വേര്‍ഡുകള്‍ ഉപയോഗിച്ചാണ് തിരിമറി നടത്തിയിരുന്നത്. ഇക്കാര്യങ്ങളെല്ലാം ക്രൈം ബ്രാഞ്ച്് അന്വേഷണത്തിലും വരുമെന്നാണ് വിവരം. സമാന്തരമായി സഹകരണ വകുപ്പു നടത്തുന്ന അന്വേഷണവും ഇഴഞ്ഞു നീങ്ങുകയാണ്. പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമായതിനാലാണ് അന്വേഷണം നീളുന്നതെന്നും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സഹകരണ വകുപ്പു കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: