0090
പള്ളുരുത്തി: പതിനൊന്നു കെവി ലൈനിലെ അറ്റകുറ്റപണികള്‍ക്കിടയില്‍ കെഎസ്ഇബി ജീവനക്കാരായ ചേര്‍ത്തല വെട്ടക്കല്‍ സ്വദേശി സനീഷ് (36), പെരുമ്പടപ്പ് തുണ്ടിയില്‍ സുജില്‍ (44) എന്നിവര്‍ക്ക് ഷോക്കേറ്റ സംഭവത്തില്‍ വൈദ്യുത ബോര്‍ഡ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച 12.15 ഓടെ പഷ്ണിത്തോട് പാലത്തിനുസമീപം അറ്റകുറ്റപണികള്‍ നടത്തുമ്പോഴാണ് അപകടം സംഭവിച്ചത്. മുഴുവന്‍ ലൈനുകളും ഓഫ് ചെയ്തശേഷം ജോലിക്ക് കയറിയവര്‍ക്കാണ് 11 കെവിയില്‍ നിന്നും ഷോക്കേറ്റത്. പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് തെറിച്ചുവീണ സനീഷിനേയും, സുജിലിനേയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ നിന്നുമുള്ള രണ്ട് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് അപകടം നടന്ന ദിവസം തന്നെ എത്തിയിരുന്നു. ആവശ്യമായ പരിശോധനകളും, വിവരങ്ങളും ശേഖരിച്ചാണ് അവര്‍ മടങ്ങിയത്. കെഎസ്ഇബിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും വരുംദിവസങ്ങളില്‍ സംഭവസ്ഥലം സന്ദര്‍ശിക്കും. വൈദ്യുത ബോര്‍ഡും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സമീപത്തെ മത്സ്യസംസ്ക്കരണശാലയിലെ ജനറേറ്ററില്‍ നിന്നും കറണ്ട് ലൈനിലേക്ക് കടന്നുവന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ചെയ്ഞ്ച് ഓവര്‍ സ്വിച്ച് കാര്യക്ഷമമല്ലാത്തതാണ് ഇത്തരം അപകടങ്ങള്ക്കുകാരണമാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബുധനാഴ്ച നടന്ന അപകടത്തില്‍ നിന്നും തലനാരിഴക്കാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്. ലൈന്‍ ഓഫ് ചെയ്തശേഷം ജോലി തുടങ്ങിയ ജീവനക്കാര്‍ക്ക് ലൈനില്‍ ടച്ച് ചെയ്ത ഉടന്‍ ഷോക്കേല്‍ക്കുകയായിരുന്നു. വൈദ്യുതവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം ദുരന്തം ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: