പാലാ: കരൂര്‍ ഗ്രാമപഞ്ചായത്തില്‍ അന്ത്യാളത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പി.ജെ. അസോസിയേറ്റ്സ് എന്ന മെറ്റല്‍ ക്രഷറിന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ വന്‍കിട ടാര്‍ മിക്സിംഗ് യൂണിറ്റിന് അനുമതി നല്‍കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും ചില രാഷ്ട്രീയ പാര്‍ട്ടികളുടേയും തീരുമാനത്തിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിന്.
വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചായത്തില്‍ നിന്നും താല്‍ക്കാലിക അനുമതി വാങ്ങി പ്രവര്‍ത്തനമാരംഭിച്ച ക്രഷര്‍ ഇപ്പോള്‍ യാതൊരുവിധ പാരിസ്ഥിതിക അനുമതിയുമില്ലാതെ വന്‍കിട രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ സമീപ പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അര കിലോമീറ്റര്‍ ചുറ്റളവിലായി ആശുപത്രി, സ്കൂള്‍, പഞ്ചായത്ത് ജലസംഭരണി, ആരാധനാലയങ്ങള്‍ എന്നിവയുമുണ്ട്. വന്‍കിട രീതിയിലുള്ള ടാര്‍മിക്സിംഗ് യൂണിറ്റിന് അനുമതി ലഭിക്കുന്ന പക്ഷം ഈ പ്രദേശത്തെ ജനജീവിതത്തെ ഇത് സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
വ്യാവസായികാടിസ്ഥാനത്തില്‍ വന്‍കിട ടാര്‍ മിക്സിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി അനുമതി നല്കാന് മൂന്ന് മാസം മുമ്പ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അന്ന് നാട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് അന്ത്യാളത്ത് നടന്ന പഞ്ചായത്ത് ഗ്രാമസഭയില്‍, ജനങ്ങളുടെ ജീവനും പ്രകൃതിക്ക് ദോഷകരമായ യൂണിറ്റിന് താല്‍ക്കാലികമായിപ്പോലും അനുമതി നല്‍കില്ലെന്ന് അധികൃതരുടെ ഉറപ്പിന്മേല് മിനിട്സില്‍ രേഖപ്പെടുത്തിയിരുന്നു.
ഇതിനിടയില്‍ സമീപത്തെ പഞ്ചായത്ത് റോഡ് ടാറിംഗ് കോണ്‍ട്രാക്ട് എടുത്ത മെറ്റല്‍ ക്രഷര്‍ ഉടമ തന്റെ ടാറിംഗ് ആവശ്യത്തിനായി മിക്സിംഗ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുവാന്‍ താല്‍ക്കാലിക അനുമതിക്കായി പഞ്ചായത്തിനെ സമീപിച്ചതാണ് പ്രദേശവാസികളെ വീണ്ടും പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചത്. ചില പഞ്ചായത്ത് ഭരണസമിതിയംഗങ്ങളെ കൂട്ടുപിടിച്ച് പഞ്ചായത്തിന്റെ താല്‍ക്കാലിക അനുമതി കരസ്ഥമാക്കാനുള്ള ശ്രമത്തിലാണ് ഉടമ. ഇപ്രകാരം താല്‍ക്കാലിക അനുമതി ലഭിച്ചാല്‍ പിന്നീട് കോടതി ഇടപെടലിലൂടെ വ്യാവസായികാടിസ്ഥാനത്തില്‍ വന്‍കിട യൂണിറ്റിന് പ്രവര്‍ത്തന അനുമതി നേടാനുള്ള ഉടമയുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ റോഡ് കോണ്‍ട്രാക്ട് എടുത്തതെന്നും പ്രദേശവാസികള്‍ പറയുന്നു.
പ്രശ്നപരിഹാരത്തിനായി പഞ്ചായത്ത് അധികൃതര്‍ കരൂര്‍ ഗ്രാമപഞ്ചായത്തില്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെതുടര്‍ന്ന് തീരുമാനമാകാതെ പിരിയുകയായിരുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് വന്‍തുക സംഭാവനയായി ഓഫര്‍ ചെയ്ത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ മിക്സിംഗ് യൂണിറ്റിന് അനുകൂലമായി ചിന്തിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ക്രഷര്‍ ഉടമ. ജനജീവിതത്തിനും പ്രകൃതിക്കും ദോഷകരമായി ബാധിക്കുന്ന ടാര്‍മിക്സിംഗ് യൂണിറ്റിനെതിരെ വിവിധ സംഘടനകളെ സംഘടിപ്പിച്ചുകൊണ്ട് ജനകീയ പ്രക്ഷോഭവവും നിയമപോരാട്ടവും ആരംഭിക്കുവാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: