ന്യൂദല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എമാര്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ എംഎല്‍എമാര്‍ രാഷ്ട്രപതിയെ ധരിപ്പിച്ചു. ഒന്‍പത് വിമത കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപി സംഘത്തിനൊപ്പം രാഷ്ട്രപതിയെ കണ്ടു.
സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് ഗവര്‍ണ്ണര്‍ കെ.കെ പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറി. ഹരീഷ് റാവത്ത് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും രാഷ്ട്രീയ അസ്ഥിരതയെ തുടര്‍ന്ന് ഭരണ നടപടികള്‍ തടസ്സപ്പെട്ടിരിക്കുകയാണെന്നും ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതിനിടെ വിമത എംഎല്‍എമാര്‍ക്ക് നേതൃത്വം നല്കുന്ന മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകന് സാകേത് ബഹുഗുണയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. വിമതനീക്കത്തിന്റെ ബുദ്ധികേന്ദ്രം സാകേത് ആണെന്ന് ആരോപിച്ചാണ് നടപടി.
ഉത്തരാഖണ്ഢില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗസംഖ്യ പാര്‍ട്ടിക്കുണ്ടെന്ന് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു. ഒളിച്ചുകളിക്കാതെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. അടുത്ത തിങ്കളാഴ്ചയാണ് ഇനി നിയമസഭ സമ്മേളിക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയും പാര്‍ട്ടി ട്രഷറര്‍ മോത്തിലാല്‍ വോറയും രാഷ്ട്രപതിയെ കണ്ടിട്ടുണ്ട്. അഹമ്മദ് പട്ടേല്‍, അംബികാ സോണി, കപില്‍ സിബല്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ബിജെപി പ്രതിനിധിസംഘത്തിന് ശേഷമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടത്.
ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും കേന്ദ്രഭരണത്തിന്റെ അധികാരമുപയോഗിച്ചുകൊണ്ട് ഉത്തരാഖണ്ഢില്‍ ഭരണം അട്ടിമറിക്കുകയാണെന്നും മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആരോപിച്ചു. എന്നാല്‍ അഴിമതി നിറഞ്ഞ ഭരണമാണ് ഹരീഷ് റാവത്ത് സംസ്ഥാനത്ത് നടത്തുന്നതെന്നും സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ഭൂമി നല്‍കിയതില്‍ പോലും കോടികളുടെ അഴിമതി നടന്നതായും ബിജെപി ആരോപിച്ചു. ഖനന മാഫിയയെ സഹായിക്കുകയെന്ന ലക്ഷ്യത്തിനു വേണ്ടി സ്മാര്‍ട്ട്സിറ്റി പദ്ധതിയെ സംസ്ഥാനത്ത് മാറ്റിയിരിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: