4കൊച്ചി: നേപത്ഥ്യയില്‍ ഉത്തരരാമ ചരിതത്തിന്റെ അവതരണം സമാപിച്ചു. കേരളത്തിന്റെ അവതരണ പാരമ്പര്യത്തില്‍ അധികം ശ്രദ്ധിക്കപ്പെടാത്ത നാടകമാണ് ഉത്തരരാമചരിതം കൂടിയാട്ടത്തിന്റെ ചട്ടക്കൂടില്‍ ഡോ.ഇന്ദുജി ഉത്തരരാമചരിതം ചിട്ടപ്പെടുത്തിയത്. മൂന്നുദിവസമായി അവതരിപ്പിക്കത്തക്കവിധമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പതിവുള്ള രാമായണകഥകളില്‍ നിന്നുവ്യത്യസ്തമായി കാട്ടിലുപേക്ഷിക്കപ്പെട്ട സീത ഗംഗയില്‍ പതിച്ച് പ്രസവിക്കുന്നതും അവിടെനിന്നും ഗംഗാദേവിയും ഭൂമിദേവിയും കൂടി സീതയെയും കുട്ടികളെയും പാതാളത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും അഞ്ചുവയസ്സുവരെ കുട്ടികള്‍ അവിടെ വളര്‍ന്നതിനുശേഷം വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിദ്യ അഭ്യസിക്കാനായി നിയോഗിക്കപ്പെടുന്നതും ഉള്ളടങ്ങുന്ന വ്യതിചലനങ്ങളുള്ളനാടകഭാഗം സീതയുടെ ഓര്‍മയിലൂടെയും ശ്രീരാമന് ശംബൂകനെ നിഗ്രഹിക്കാനായി പഞ്ചവടിയിലെത്തുമ്പോള് ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയിലൂടെയുമാണ് കൂടിയാട്ടത്തില്‍ ആവിഷ്കരിച്ചത്. സീതയുടെ മാനസിക സഞ്ചാരങ്ങളും ശ്രീരാമനെ അദൃശ്യമായി നിന്നുകൊണ്ട് കാണുമ്പോള്‍ മനസ്സിലുണ്ടാകുന്ന വികാരങ്ങളുമാണ് ആദ്യ ദിവസത്തെ അവതരണത്തിന്റെ കേന്ദ്ര പ്രമേയം. സീത വളര്‍ത്തിയ ആനക്കുട്ടി യൗവനത്തെ പ്രാപിച്ച് ഒറ്റയാനെ എതിര്‍ത്ത് തോല്‍പ്പിക്കുന്നതും ആദ്യദിവസം ശ്രദ്ധേയമായി.
രണ്ടാംദിവസം ശ്രീരാമന് സീതയോടൊപ്പം കഴിഞ്ഞ പ്രദേശങ്ങള്‍ കണ്ട് പൂര്‍വകാലാനുഭവങ്ങള്‍ ഓര്മവരുന്നതിന്റെ വിസ്തരിച്ചുള്ള അഭിനയമാണ് സീത മയില്ക്കുട്ടിയെ നൃത്തം പഠിപ്പിക്കുന്നതും മാനുകള്‍ക്ക് പുല്ലു നല്കി വളര്‍ത്തുന്നതും ശ്രീരാമന് സീതയോടൊപ്പം ക്രീഡാലോലുപനായി കഴിഞ്ഞതുമാണ് കൂടിയാട്ടത്തിന്റെ അഭിനയ വ്യാകരണത്തിലൂടെ ഇതള്‍ വിരിയുന്നത്.
മൂന്നാം ദിവസം രാവണന്റെ ഇരുമ്പുരഥം തകര്‍ന്ന് കിടക്കുന്നതുകണ്ട് സീത തന്നെ രാവണന് അപഹരിച്ചുകൊണ്ടുപോയ സംഭവങ്ങള്‍ അനുസ്മരിക്കുന്നതാണ് പ്രധാനമായും അവതരിപ്പിച്ചത്.
കലാമണ്ഡലം മണികണ്ഠന്, നേപത്ഥ്യ ജിനേഷ്, കലാമണ്ഡലം ശിവപ്രസാദ് എന്നിവര്‍ മിഴാവിലും കലാനിലയം രാജന് ഇടയ്ക്കയിലും ചിട്ടപ്പെടുത്തലിന്റെ ആദ്യഘട്ടം മുതല്‍ വാദനത്തിന്റെ വഴികളിലൂടെ ഡോ.ഇന്ദുവിനൊപ്പം സഞ്ചരിച്ചതിന്റെ അവിസ്മരണീയമായ ആവിഷ്കാരമായിരുന്നു വാദനത്തില്‍ കണ്ടത്. കലാമണ്ഡലം ഹരിത, ഗായത്രി ഉണ്ണികൃഷ്ണന് എന്നിവര്‍ താളത്തില്‍ അകമ്പടി സേവിച്ചു. കേന്ദ്രസാംസ്കാരിക വകുപ്പിന്റെ പ്രൊഡക്ഷന്‍ ഗ്രാന്റിന്റെ സഹായത്തോടെയായിരുന്നു അവതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: