തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനം എല്‍ഡിഎഫിനും കീറാമുട്ടിയാകുന്നു. ഘടകകക്ഷികളുടെ സീറ്റുകള്‍ പിടിച്ചെടുക്കുന്നതിലും ഘടകക്ഷികള്‍ മത്സരിക്കുന്ന സീറ്റുകളില്‍ സിപിഎം സ്വീകരിക്കുന്ന നിലപാടുകളുമാണ് ഇടതുമുന്നണിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാനഘടകം. മാത്രമല്ല സിപിഎമ്മില്‍ നിന്ന് ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിലും പാര്‍ട്ടി കടുത്ത ആശയക്കുഴപ്പം നേരിടുകയാണ്.
കെ.ആര്. ഗൗരിയമ്മ ആവശ്യപ്പെട്ടിരിക്കുന്നത് നാലുസീറ്റാണ്. പിളര്‍ന്നെത്തിയ സിഎംപിയും നാലു സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പി.സി. ജോര്‍ജാകട്ടെ ഏഴു സീറ്റുകള്‍ വരെ വേണമെന്ന നിലപാടിലാണ്. കേരളാ കോണ്‍ഗ്രസ് (ബി) സിറ്റിംഗ് സീറ്റായ പത്തനാപുരത്തിനു പുറമെ പാര്‍ട്ടി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ളയ്ക്കും സീറ്റു വേണമെന്ന് വ്യക്തമാക്കി. കഴിഞ്ഞതവണ മത്സരിച്ച മൂന്നു സീറ്റുകളില്‍ നിന്ന് പുറകോട്ടുപോകില്ലെന്ന് ഐഎന്‍എല്ലും ഉറപ്പിച്ചിട്ടുണ്ട്. ചെറുകക്ഷികളായ ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി പിളര്‍ന്നുണ്ടായ ആര്‍എസ്പി (ലെനിനിസ്റ്റ്) എന്നിവര്‍ സീറ്റുകള്‍ മാത്രമല്ല മുന്നണി പ്രവേശനവും ആഗ്രഹിച്ച് കാത്തുനില്ക്കുന്നു. ഇതില്‍ മുന്നണിയിലേക്ക് ഫോര്‍വേഡ് ബ്ലോക്കിനെ പരിഗണിക്കണമെന്ന് സിപിഎം-സിപിഐ കേന്ദ്രനേതൃത്വങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെയാണ് കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്ന് ഇടതുമുന്നണിയില്‍ കടന്നുകൂടാന്‍ കാത്തുനില്ക്കുന്ന ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും. ഇവര്‍ നാലു സീറ്റെങ്കിലും വേണമെന്ന കര്‍ശനനിലപാടിലാണ്. ചോദിക്കുന്ന മുറയ്ക്ക് സീറ്റു നല്കാന് സിപിഎം തയ്യാറാകില്ലെന്ന് തീര്‍ച്ചയാണ്.
അതിനിടെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് ആരെ മത്സരിപ്പിക്കണമെന്ന സിപിഎം സിപിഐ തര്‍ക്കവും മുറുകി. രാജ്യസഭാ സീറ്റ് ആര്‍ക്കെന്ന് തീരുമാനിക്കാന്‍ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. വിട്ടുപോയ ഘടകകക്ഷികളുടെ സീറ്റുകള്‍ പങ്കുവയ്ക്കുന്നതിലും സിപിഐ ഇടഞ്ഞുനില്‍ക്കുകയാണ്. സിപിഎമ്മില്‍ നിന്ന് ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിലും പാര്‍ട്ടിക്കോ സംസ്ഥാന സെക്രട്ടേറിയറ്റിനോ വ്യക്തതയില്ല. തെരഞ്ഞെടുപ്പ് പ്രചാരണം ആരു നയിക്കണമെന്ന തീരുമാനം കേന്ദ്രനേതൃത്വത്തിന് വിട്ടിരുന്നെങ്കിലും സംസ്ഥാനഘടകം തീരുമാനിക്കട്ടെ എന്ന കേന്ദ്രത്തിന്റെ നിലപാട് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി. വിഎസോ പിണറായിയോ എന്ന് ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല.
അതിനിടെ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സെക്രട്ടേറിയറ്റിലെ അഞ്ചുപേരെ മത്സരിപ്പിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: