കുമരകം: വെള്ളത്താല്‍ ചുറ്റപ്പെട്ട കുമരകം ഗ്രാമം കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍. വെള്ളം വെള്ളം സര്‍വ്വത്ര തുള്ളികുടിക്കാനില്ലത്രേ എന്ന കവിവചനം കുമരകത്തെ സംബന്ധിച്ച് അന്വര്‍ത്ഥമാകുകയാണ്. 16 വര്‍ഷം മുമ്പ് വിഭാവനം ചെയത പദ്ധതിക്കായി കോടികള്‍ ചെലവഴിച്ചിട്ടും പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഭരണകക്ഷികള്ക്കെതിരായി ഉയരുന്ന ജനരോക്ഷത്തില്നിന്നും രക്ഷനേടുന്നതിനായി സമരാഭാസവുമായി സിപിഎം രംഗത്തിറങ്ങിയിരിക്കുകയാണ്. കുമരകം-തിരുവാര്‍പ്പ് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതി 2000ല്‍ നിര്‍മ്മാണം ആരംഭിച്ചതാണ്. നാളിതുവരെയായി ഇത് പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഈ കാലഘട്ടത്തില്‍ തിരുവാര്‍പ്പും കുമരകവും കോട്ടയം നിയോജകമണ്ഡലത്തിലായിരുന്നു. 2006മുതല്‍ 201വരെ ഇവിടുത്തെ എംഎല്‍എ വി.എന്‍.വാസവനും സംസ്ഥാന ഭരണവും പഞ്ചായത്ത് ഭരണവും ഇടതുമുന്നണിക്കായിരുന്നു. എന്നിട്ടും ശുദ്ധജലവിതരണ പദ്ധതിക്കായി ചെറുവിരലനക്കാത്തവരാണ് ഇപ്പോള്‍ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോഴത്തെ എംഎല്‍എ സുരേഷ് കുറുപ്പ് നിരാഹാര സമരം നടത്തിയിരുന്നു. ഇന്ന് വഴിതടയല്‍ സമരം നടത്തുവാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ കുമരകവും മേഖലയോട് കടുത്ത അവഗണനയാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും കാണിച്ചത്. കുടിവെള്ള പ്രശ്നമടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. സംസ്ഥാനത്തിന് വലിയ തോതില്‍ റവന്യൂ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന കുമരകത്തെ ടൂറിസം മേഖലയോടും അനാസ്ഥയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. കഴിഞ്ഞവര്‍ഷം വേനല്‍കടുത്തപ്പോള്‍ കുമരകത്ത് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെയും കുമരകം പോലീസിന്റെയും നേതൃത്വത്തില്‍ സൗജന്യമായി കുടിവെള്ളവിതരണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: