മാഡ്രിഡ്: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സഹതാരങ്ങളോട് മാപ്പുപറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനു ശേഷമാണ് റൊണാള്‍ഡോ വിവാദ പരാമര്‍ശം നടത്തിയത്. ടീമിലെ സഹതാരങ്ങളെല്ലാം തന്റെ നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നുവെങ്കില്‍ ടീം ലീഗില്‍ ഒന്നാം സ്ഥാനത്തെത്തുമായിരുന്നുവെന്നാണ് അത്ലറ്റികോക്കെതിരായ കളിക്കുശേഷം റൊണാള്‍ഡോ പറഞ്ഞത്.
അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പരാജയത്തെതുടര്‍ന്നാണ് അഭിപ്രായം പറഞ്ഞതെന്ന് റൊണാള്‍ഡോ വിശദീകരിച്ചു. പരിശീലന വേളയിലും ഡ്രസിങ് റൂമിലും വെച്ച് റോണോ തന്റെ ഭാഗം വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ‘സ്വയം പുകഴ്ത്തല്‍’’പരാമര്‍ശത്തിന്റെ പേരില്‍ റൊണാള്‍ഡോക്ക് ധാരാളം വിമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.
ആരെയും അപമാനിക്കാന്‍ വേണ്ടി പറയുന്നതല്ല. മികച്ച കളിക്കാരില്ലെങ്കില്‍ കളി ജയിക്കുക എളുപ്പമല്ല. ഇതിനര്‍ത്ഥം മോഡ്രിച്ച്, വാസ്ക്വസ് ഇസ്കോ എന്നിവര്‍ മികച്ചവരല്ല എന്നല്ല. എന്നാല്‍ ഇവര്‍ക്ക് ബെയ്ലിന്റെയും മാഴ്സെലോയുടെ പകരക്കാരാകാന്‍ കഴിയില്ല എന്നാണ് ഉദ്ദേശിച്ചതെന്നും റൊണാള്‍ഡോ പറഞ്ഞു.
സൂപ്പര്‍ താരങ്ങളായ ഗരത്ത് ബെയ്ല്, മാഴ്സെലോ, എന്നിവരില്ലാതെയായിരുന്നു റയല്‍ കഴിഞ്ഞദിവസം അത്ലറ്റിക്കോയോടു തോറ്റത്. അത്ലറ്റികോക്കെതിരായ പരാജയത്തോടെ റയലിന്റെ കിരീട സാധ്യതയും ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. ലീഗില്‍ ബാഴ്സലോണക്കു പിന്നില്‍ അത്ലറ്റികോ രണ്ടാമതും, റയല്‍ മഡ്രിഡ് മൂന്നാമതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: