പത്തനാപുരം: മലയാളസിനിമയില്‍ നിറഞ്ഞുനിന്ന ടി.പി.മാധവന് പത്തനാപുരം ഗാന്ധിഭവന് കുടുംബാംഗമായി. സീരിയല്‍ സംവിധായകന് പ്രസാദ് നൂറനാട്, ദിലീപ് ശ്രീധര്‍, സുജിന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഇന്നലെ രാവിലെയാണ് അദ്ദേഹം ഗാന്ധിഭവനിലെത്തിയത്. ഇനിയുള്ള കാലം ഗാന്ധിഭവനില്‍ തന്നെ കഴിച്ചുകൂട്ടാനാണ് ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ സിനിമയിലോ സീരിയലിലോ അഭിനയിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ പോവുകയും ചെയ്യും. ഹരിദ്വാറില്‍ ശിഷ്ടകാലം ചിലവഴിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കിലും സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണ് കേരളത്തില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന പ്രസാദ് നൂറനാട് പറഞ്ഞു.
യുഎന്നില്‍ വിദ്യാഭ്യാസ ഉപദേശകനായിരുന്ന ഡോ. എന്‍. പി.പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം സോഷ്യോളജിയില്‍ പോസ്റ്റ് ഗ്രാജുവേറ്റായ ശേഷം ഇന്ത്യന്‍ ആര്‍മിയില്‍ സെലക്ഷന് ലഭിച്ചെങ്കിലും പോയില്ല. 1960ല്‍ മുംബൈയിലെ ഒരു ഇംഗ്ലീഷ് ദിനപത്രത്തിലും കൊല്‍ക്കത്തയില്‍ ഫ്രീപ്രസ് ജേര്‍ണലിലും കുറച്ചുകാലം പ്രവര്‍ത്തിച്ചു. അതിനുശേഷം ബാംഗ്ലൂരില്‍ ഒരു പരസ്യകമ്പനിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിനിമയില്‍ അവസരം ലഭിച്ചത്. 250 സിനിമകളിലും ധാരാളം സീരിയലുകളിലും അഭിനയിച്ചു. നടന് മധുവാണ് മാധവനെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ചത്. അതിനു മുമ്പ് ചിന്മയാനന്ദ സ്വാമികളുടെ ശിഷ്യനായിരുന്നു. 2015 ഒക്ടോബര്‍ 23ന് ഹരിദ്വാറില്‍ അയ്യപ്പക്ഷേത്രദര്ശനത്തിനിടയില് കുഴഞ്ഞുവീണിരുന്നു. അവിടെ കുറച്ചുകാലം ആശുപത്രിയില്‍ കഴിഞ്ഞശേഷം കേരളത്തിലെത്തി ചികിത്സയും വിശ്രമജീവിതവും നയിച്ചുവരികയായിരുന്നു.
ഇന്നലെ ഗാന്ധിഭവനിലെത്തിയ ടി.പി.മാധവനെ ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന്, വിജയന് ആമ്പാടി, കെ.ഉദയകുമാര്‍, പി.എസ് അമല്‍രാജ്, ഭുവനചന്ദ്രന്, ഗോപിനാഥ് മഠത്തില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മുന്‍ ചലച്ചിത്രതാരവും ഗാന്ധിഭവന് കുടുംബാംഗവുമായ പാലാ തങ്കം ചടങ്ങിന് സാക്ഷ്യം വഹിച്ചു. ടി.പി.മാധവന് ഇനി ഗാന്ധിഭവനില്‍ സുരക്ഷിതനായിരിക്കുമെന്ന് ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് പറഞ്ഞു. ഗാന്ധിഭവനില്‍ നടന്നു വരുന്ന ബോധവത്കരണ പരിപാടിയായ ഗുരുവന്ദന സംഗമത്തിന്റെ 424-ാം സംഗമം ഇന്നലെ ടി.പി മാധവന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: