വേട്ടക്കാരന് യാത്രയായി, വേട്ട തുടരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച റിലീസ് ചെയ്ത വേട്ടയുടെ സംവിധായകന് രാജേഷ് പിള്ള ഇന്നലെ യാത്രയാകുന്നത് തന്റെ സിനിമ വന്‍വിജയത്തിലേക്കു കുതിക്കുന്നതറിയാതെ. കഴിഞ്ഞിടെയായി മലയാള സിനിമയ്ക്കു സംഭവിച്ച പ്രതിഭാ നഷ്ടങ്ങള്‍ക്കിടയില്‍ മറ്റൊന്നു കൂടി.
മരണം കബളിപ്പിക്കല്‍ കലയാണെന്നു പറയുന്നവര്‍ക്കു പക്ഷേ, സ്വന്തം മരണം കേട്ടുകൊണ്ട് മരിക്കുകയെന്ന ഐറണി സ്വന്തമാക്കുകയായിരുന്നു രാജേഷ് പിള്ള. ചാനലുകളും മറ്റും രംഗബോധമില്ലാതെ മരണം ആഘോഷിക്കുമ്പോള്‍ രാജേഷ് മരിച്ചിട്ടില്ലായിരുന്നു. മരിക്കാനൊരു പ്രായം വേണമെങ്കില്‍ 41 വയസ് അങ്ങനെയൊരു പ്രായവുമായിരുന്നില്ല. പ്രായംകൊണ്ടെഴുതപ്പെടുന്നതല്ലല്ലോ മരണം.
മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളുടെ ചരിത്രത്തില്‍ അന്യാദൃശ മികവിന്റെ ശക്തി തെളിയിക്കുന്ന ചിത്രമെന്ന് പ്രേക്ഷകര്‍ തലയാട്ടി സമ്മതിച്ചിറങ്ങുമ്പോഴാണ് സംവിധായകന് രാജേഷ് പിള്ളയുടെ വേര്പാടുകേട്ട് നടുങ്ങുന്നത്. മലയാളത്തിലെ ന്യൂ ജനറേഷന് സിനിമയുടെ ആദ്യമേല്വിലാസക്കാരനെന്ന വിശേഷണമുള്ള രാജേഷിന്റെ ട്രാഫിക് വന്‍ ഹിറ്റായിരുന്നു. 2011ല്‍ ഇറങ്ങിയ ഈ ചിത്രം പ്രതിസന്ധിയിലായിരുന്ന മലയാള സിനിമയെ പുതിയ ട്രാഫിക്കിലൂടെ വഴിതിരിച്ചു വിടുകയായിരുന്നു. മാനുഷിക ബന്ധങ്ങളുടേയും കാലിക പ്രസക്തിയുള്ള അവയവദാന മഹത്വത്തിന്റെയും വൈകാരിക സ്ഫോടനമുള്ള ട്രാഫിക് പ്രേക്ഷകന് വേറിട്ടനുഭവമായി.
മുള്ളിലവില് നിര്‍ത്തിക്കൊണ്ട് ആകാംക്ഷയുടെ ആവേശത്തിമിര്‍പ്പില്‍ പ്രേക്ഷകനെ കൗതുകം കൊള്ളിച്ച തിരക്കഥയും അവതരണവുമായിരുന്നു ട്രാഫിക്. ജീവന്റെ ഹൃദയം എത്തിക്കാനുള്ള അതിവേഗ യാത്ര പ്രമേയമാക്കിയ ഈ സിനിമ അതേ ഹൃദയമിടിപ്പോടെയാണ് കാഴ്ചക്കാര്‍ കണ്ടിരുന്നത്. താരങ്ങളുടെ സിനിമയെക്കാള്‍ സംവിധായകന്റെ ചിത്രമായിരുന്നു ഇത്. വിവിധ ഭാഷകളില്‍ ട്രാഫിക് പതിപ്പുകളുണ്ടായി. ഹിന്ദി അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്.
മലയാളത്തില്‍ നവതരംഗ സിനിമയ്ക്ക് രാജേഷ് പിള്ളയായിരുന്നു തുടക്കം. ആ ഊര്‍ജമാണ് വിവിധ ന്യൂ ജനറേഷന് സിനിമയ്ക്ക് നിര്മിതിയായത്. ട്രാഫിക് കടുത്ത ഉത്തരവാദിത്വവും ബാധ്യതയുമാണ് രാജേഷിനു നല്‍കിയത്. കൂടുതല്‍ മികച്ചതെന്നുള്ള സ്വാഭാവിക ആവേശവും ആഗ്രഹവുമെന്ന സര്‍ഗാത്മക ബാധ്യത. മിലി അത്തരം ആകാംക്ഷയില്‍ ഇറക്കിയ ചിത്രമാണ്. നിവിന്‍ പോളിയും അമലാപോളുമായിരുന്നു പ്രധാന താരങ്ങള്‍. വിജയമായിരുന്നില്ലെങ്കിലും മിലി നിരൂപക ശ്രദ്ധനേടി. സംവിധായകന്റെ സാന്നിധ്യം അതിലുമുണ്ടായിരുന്നു.
2005ല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ സംവിധാനം ചെയ്തുകൊണ്ടാണ് രാജേഷ് പിള്ള രംഗത്തു വരുന്നത്. രണ്ടാമത്തെ ചിത്രം ട്രാഫിക്കിനാണു പക്ഷേ, പ്രേക്ഷകനു ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഭാഗ്യമുണ്ടായത്. സൈക്കോ ക്രൈം ത്രില്ലറെന്നു വിശേഷിപ്പിക്കുന്ന വേട്ട ദുരൂഹതയുടെ കുരുക്കുകള്‍ അഴിച്ചെടുത്തുകൊണ്ട് അന്വേഷണാത്മകതയുടെ സസ്പെന്‍സ് നില നിര്‍ത്തുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
മരണം എന്നത്തേയും പോലെ ചുറ്റുവട്ടത്തുണ്ട്. ഏറിയും കുറഞ്ഞും മനുഷ്യര്‍ അതനുഭവിക്കുന്നുണ്ട്. പക്ഷേ പ്രശസ്തരുടെ മരണമാണ് കൂടുതല്‍ അറിയുന്നതും നടുക്കമുണ്ടാക്കുന്നതും. അതിലുമുപരി ഹൃദയത്തില്‍ കൂടെ നില്ക്കുന്നവര് വേര്പിരിയുമ്പോള് മരണം വലുതാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: