കൊടുങ്ങല്ലൂര്‍: മുസിരീസ് പൈതൃക പദ്ധതി പൂര്‍ണമാകുന്നതോടെ ഭാരതം സമുദ്ര വ്യാപാര രംഗത്തെ അജയ്യ ശക്തിയാവുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഭാരതത്തിന്റെ വിനോദസഞ്ചാരം, പാരമ്പര്യ മേഖലകള്‍ എന്നിവയില്‍ മുസിരീസ് പദ്ധതിക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ മുസരീസ് പൈതൃക പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സഹിഷ്ണുത നിലനിര്‍ത്തുന്നതിന് കേരളം കാണിക്കുന്ന ആവേശത്തെ പ്രണബ് മുഖര്‍ജി പ്രശംസിച്ചു. മുസരീസ് പൈതൃക പദ്ധതി കേരളത്തിലെ വിവിധ മതങ്ങളുടേയും ജാതികളുടേയും സമന്വയം കൂടിയാണ്. സാമുദായിക സൗഹാര്‍ദ്ദത്തോടെ കഴിയുന്ന കേരളത്തിലെ ജനങ്ങളുടെ പൈതൃകം കൂടിയാണ് അത് വിളിച്ചോതുന്നത്.
പരസ്പര ബഹുമാനം, മറ്റു മതങ്ങളെ ബഹുമാനിക്കല്‍, വ്യത്യസ്താഭിപ്രായങ്ങളെ അംഗീകരിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ഈ പദ്ധതിയിലൂടെ വെളിവാകുന്നത്. വൈവിദ്ധ്യത കാത്തു സൂക്ഷിക്കുമ്പോള്‍ തന്നെ പുതിയ ആശയങ്ങളേയും സംസ്കാരത്തേയും സ്വാഗതം ചെയ്യാന്‍ ഭാരതം മടി കാണിക്കാറില്ലെന്നും രാഷ്ട്രപതി പറഞ്ഞു.
ഭാരതത്തിലെ ഏറ്റവും മൂന്നാമത്തെ ബ്രഹത്തായ പൈതൃക പദ്ധതിയും സംസ്ഥാനത്തെ ആദ്യ ഹരിത പദ്ധതിയുമാണ് മുസിരിസ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തില്‍ 94 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ പൂര്‍ത്തീകരണം. വൈപ്പിന്‍ മുതല്‍ ഏറിയാട് വരെയുള്ള പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം പദ്ധതിയിലൂടെ ഉറപ്പുവരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: