തലശ്ശേരി: കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ സിപിഎമ്മുകാരായ 15 പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതി വിക്രമന് ഉള്‍പ്പെടെയുള്ളവര്‍ അഡ്വ.കെ.വിശ്വന് മുഖേന നല്കിയ ജാമ്യഹര്‍ജിയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് വി.ജി.അനില്‍കുമാര്‍ തള്ളിക്കൊണ്ട് റിമാന്റ് മാര്‍ച്ച് 23വരെ നീട്ടിയത്. കണ്ണൂര്‍ സെന്റര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ വീഡിയോ കണ്‍ഫറന്‍സിലൂടെയാണ് കോടതി മുമ്പാകെ ഹാജരാക്കിയത്.
മനോജിനെ കൊലപ്പെടുത്തിയ കേസിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയില്‍ പിടിയിലായ പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഈ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാനുള്ള അന്വേഷണ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ മറ്റ് കാര്യങ്ങളില്‍ സെഷന്‍സ് കോടതി ഇടപെടുന്നത് ഉചിതമല്ലെന്ന് സിബിഐ അഭിഭാഷകന് കോടതി മുമ്പാകെ ബോധിപ്പിച്ചു. സിബിഐയുടെ ഈ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളി റിമാന്റ് നീട്ടിയത്.
2014 സപ്തംബര്‍ 1ന് രാവിലെയാണ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് മനോജിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതേ കേസില്‍ കോടതി നേരത്തേ ജാമ്യം അനുവദിച്ച 4 പ്രതികളുടെ ജാമ്യ കാലാവധി ഒരുമാസം കൂടി ദീര്‍ഘിപ്പിച്ചുകൊണ്ട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവായി. സി.പ്രകാശന്, എ.കൃഷ്ണന്, രാമചന്ദ്രന്, സിറാജ് എന്നിവരുടെ ജാമ്യകാലാവധിയാണ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്. നേരത്തേ ലഭിച്ച ജാമ്യാവസ്ഥ പ്രകാരം ഇന്നലെ കോടതിയില്‍ പ്രതികള്‍ ഹാജരായിരുന്നു.
ഇതേ കേസില്‍ 25-ാംപ്രതിയായ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണുള്ളത്. ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന സിബിഐ ഹരജി 29ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: