മോദികുരുഭാത് (ഛത്തീസ്ഗഢ്): ഭാരതം മാറിക്കൊണ്ടിരിക്കുന്നുവെന്നതിന് 104 വയസുള്ള കുന്‍വര്‍ ഭായ് യാദവ് എന്ന വനവാസി അമ്മ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഛത്തീസ്ഗഢിലെ രാജ്നന്ദ് ഗാവിലെ കുരുഭാതില് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റൂര്‍ബന്‍ മിഷന് ഉദ്ഘാടനം ചെയ്യവേയാണ് മോദി തനിക്ക് 104 വയസുള്ള വനവാസി അമ്മയുടെ അനുഗ്രഹം കിട്ടിയ സംഭവം പറഞ്ഞത്.
എനിക്ക് 104 വയസുള്ള വനവാസി അമ്മയുടെ അനുഗ്രഹം കിട്ടി. ധരംധരി കുഗ്രാമത്തില്‍ കഴിയുന്ന ആ അമ്മ ടിവി കാണാറില്ല, പത്രം വായിക്കാറില്ല. പക്ഷേ എങ്ങനെയോ കേട്ടറിഞ്ഞു പ്രധാനമന്ത്രിയുടെ ശുചിത്വ യജ്ഞത്തെക്കുറിച്ച്. അവര്‍ പെന്‍ഷനില്‍നിന്നു നീക്കിവെച്ചിരുന്ന 22,000 രൂപ മുടക്കി ആ ഗ്രാമത്തില്‍ ആദ്യത്തെ ശൗചാലയം പണിഞ്ഞു. തീര്‍ന്നില്ല, ആ ഗ്രാമവാസികളെ മുഴുവന്‍ അതെക്കുറിച്ച് പറഞ്ഞ് ശൗചാലയങ്ങള്‍ പണിയാന്‍ പ്രേരിപ്പിച്ചു. മാത്രമല്ല, ആ ഗ്രാമത്തെ ശുചിഗ്രാമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നു, മോദി വിശദീകരിച്ചു.
ഹിന്ദുസ്ഥാനില്‍ മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗ്രാമങ്ങള്‍ അതിനു തെളിവാണ്. ഇത് ഇച്ഛാശക്തിയാണ്. നമ്മുടെ പ്രതീക്ഷയാണ്. എന്റെ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിലല്ല, ഇത്തരം സംഭവങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് മാധ്യമങ്ങള്‍ കൂടുതല്‍ താല്പര്യം കാണിക്കേണ്ടത്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: