അമ്പലപ്പുഴ: കടല്‍ ക്ഷോഭ മേഖലയിലെ പുലിമുട്ടു നിര്‍മ്മാണം കടലാസില്‍ ഒതുങ്ങുന്നു. യുഡിഎഫ് സര്‍ക്കാര്‍ കബളിപ്പിച്ച മത്സ്യത്തൊഴിലാളികള്‍ വീണ്ടും തെരുവിലേക്ക്. പുലിമുട്ടു നിര്‍മ്മാണത്തിന് 57 കോടി അനുവദിച്ചു എന്നു വരുത്തിത്തീര്‍ക്കുകയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചുമാണ് കോണ്‍ഗ്രസുകാര്‍ കടല്‍ക്ഷോഭമേഖലയില്‍ മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ചത്. നിലവില്‍ 12 കോടി മുടക്കി പുറക്കാട് പഞ്ചായത്തില്‍ പതിനാറോളം പുലിമുട്ടുകളെല്ലാം അശാസ്ത്രീയമായി നിര്‍മ്മിച്ച സാഹചര്യത്തിലാണ് അതിരൂക്ഷമായി കടല്‍ ക്ഷോഭം അനുഭവപ്പെടുന്ന അമ്പലപ്പുഴ കോമന മുതല്‍ പഴയങ്ങാടി വരെ 26 പുലിമുട്ടുകള്‍ നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്.
എന്നാല്‍ വാഗ്ദാനം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിലെ രണ്ടു പുലിമുട്ടുകളുടെ ഓണ്‍ ലൈന്‍ ടെണ്ടറുകള്‍ മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ബാക്കി 23 എണ്ണവും നൂറുകണക്കിന് വീടുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ രക്ഷിക്കാനുള്ളതാണ്. ഏതാനും മാസം മുമ്പ് ഭൗമശാസ്ത്രജ്ഞരുടെ നിരീക്ഷണം അനുസരിച്ച് തീരമേഖലയില്‍ അതിരൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെടുമെന്നും ഇത് നൂറുകണക്കിന് വീടുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം മുന്നറിയിപ്പുകളെപ്പോലും കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് വിവേചനം കാട്ടുന്നത്. കഴിഞ്ഞമാസം 12ന് ഫിഷറീസ് മന്ത്രി മന്ത്രിയുടെ ചേമ്പറില്‍ തീരദേശത്തെ സംഘടനാ നേതാക്കളെ വിളിക്കുകയും ഉടനെ പുലിമുട്ടു നിര്‍മ്മാണവും തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിന്റെ വികസനവും നടപ്പാക്കുമെന്ന് വാക്കുകൊടുത്തിരുന്നുവെങ്കിലും വികസനത്തിനു പകരം തോട്ടപ്പള്ളിയില്‍ കോടികളുടെ തട്ടിപ്പുനടത്തുന്ന കരിമണല്‍ ഖനനമാണ് നടന്നത്.
അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട് എന്നീ മൂന്നു പഞ്ചായത്തുകളിലായി നൂറുകണക്കിന് കുടുംബങ്ങളാണ് കിടപ്പാടം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യം പോലും ഇല്ലാതെ കഴിയുന്നത്. ഇവരുടെ പുനരധിവാസം പോലും അട്ടിമറിച്ചാണ് പുലിമുട്ടു വാഗ്ദാനവും കടലാസിലൊതുക്കിയത്.
മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കാന്‍ ഇതേ വിഭാഗത്തില്‍പ്പെട്ട ചില കോണ്‍ ഗ്രസ് ജനപ്രതിനിധികളെ രംഗത്തിറക്കിയാണ് സര്‍ക്കാര്‍ വീണ്ടും ജനവഞ്ചന നടത്തുന്നത്.
















