കോഴിക്കോട്: ലോകത്തില്‍ ഭാരതത്തിനു സ്വീകാര്യതയും പ്രസക്തിയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭാരതീയ ദര്‍ശനത്തെയും ബിംബങ്ങളെയും ഉയര്‍ത്തിക്കാണിക്കാന്‍ കോഴിക്കോട്ട് മഹാസമ്മേളനം സംഘടിപ്പിക്കുന്നു. ഹൈന്ദവാശ്രമങ്ങളും സംഘടനകളും ചേര്‍ന്ന് ഏപ്രില്‍ ആറിനു വൈകിട്ട് അഞ്ചിനാണു ‘മഹാഭാരതം’ എന്ന വ്യത്യസ്തതയാര്‍ന്ന ധര്‍മരക്ഷാ സംഗമം നടത്തുക. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍നിന്നുള്ള ആശ്രമങ്ങളുടെയും സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കാന്‍ പ്രാഥമിക ആലോചനായോഗത്തില്‍ തീരുമാനമായി.
ഭാരതത്തെ ലോകഗുരുവാക്കിത്തീര്ത്ത ആചാര്യപരമ്പരയിലെ ഇന്നത്തെ കണ്ണികളും പൗരപ്രമുഖരും വേദി അലങ്കരിക്കും. രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ മഹദ്വ്യക്തിത്വങ്ങളും വേദി പങ്കിടും.
സ്വാമി ചിദാനന്ദ പുരി (അദൈ്വതാശ്രമം, കൊളത്തൂര്‍), വിശ്വരൂപാനന്ദ സ്വാമി (സ്വാമി ദയാനന്ദാശ്രമം, ചാത്തമംഗലം), ആപ്തലോകാനന്ദ സ്വാമി (ശ്രീരാമകൃഷ്ണ മഠം, കൊയിലാണ്ടി), വിനിശ്ചലാനന്ദ സ്വാമി (ശ്രീരാമകൃഷ്ണാശ്രമം, കോഴിക്കോട്), ബ്രഹ്മചാരി വിവേകാമൃത ചൈതന്യ (അമൃതാനന്ദമയീ മഠം, കോഴിക്കോട്), ബ്രഹ്മചാരി മുകുന്ദ ചൈതന്യ (ചിന്മയ മിഷന്, കോഴിക്കോട്), എം.ടി.വിശ്വനാഥന്, അഡ്വ.വി.പി. ശ്രീപത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു.
ഓരോ ജില്ലയിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പി.ജിജേന്ദ്രന്‍ (തൃശൂര്‍), രവി കോവൂര്‍ (പാലക്കാട്), ബിജിത്ത് മാവിലേടത്ത് (മലപ്പുറം), അഡ്വ. ശ്യാം അശോക് (കോഴിക്കോട്), കെ.വി.വല്‍സകുമാര്‍ (വയനാട്), അഡ്വ. ടി.അരുണ്‍ ജോഷി (കണ്ണൂര്‍), എന്‍.പി.രാധാകൃഷ്ണന് (കാസര്‍കോട്) എന്നിവരെ ചുമതലപ്പെടുത്തി.
വിവിധ ജില്ലകളില്‍നിന്നുള്ള ആചാര്യന്മാരെയും പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്വാഗതസംഘ രൂപീകരണയോഗം 25ന് കോഴിക്കോട്ട് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: