മുബൈ: മുബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ നടന്ന അന്വേഷണം വെറും പ്രഹസനമായിരുന്നുവെന്ന് ലഷ്‌ക്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. പാക്കിസ്ഥാനിലെ ഫെഡറല്‍ ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും ലഷ്‌ക്കര്‍, അല്‍ഖ്വയ്ദ കമാന്‍ഡര്‍മാര്‍ക്ക് അറിയാമായിരുന്നു. ഹെഡ്‌ലി പറഞ്ഞു.
ചാച്ചയ്‌ക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും ഒന്നും സംഭവിക്കില്ലെന്നും അന്വേഷണം പ്രഹസനമാണെന്നും കാണിച്ച് ഐഎസ്‌ഐ ഉദ്യോഗസ്ഥനായ മുന്‍ പാക് സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ അബ്ദുള്‍ റഹ്മാന്‍ പാഷ തനിക്ക് ഇ മെയില്‍ അയച്ചിരുന്നു. ഐഎസ്‌ഐയിലായിരുന്ന റഹ്മാന്‍ പാഷ പിന്നീട് അല്‍ഖ്വയ്ദയില്‍ ചേര്‍ന്നു. ലഷ്‌ക്കര്‍ സ്ഥാപകന്‍ ഹാഫീസ് സെയ്ദ്, ഓപ്പറേഷണല്‍ കമാന്‍ഡര്‍ സാഖിയൂര്‍ റഹ്മാന്‍ ലഖ്‌വി എന്നിവരുടെ കാര്യത്തില്‍ താന്‍ ആശങ്ക രേഖപ്പെടുത്തിയപ്പോഴാണ് അവര്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് പാഷ തനിക്ക് മെയില്‍ അയച്ചത്.
ഇമെയിലുകള്‍ പ്രത്യേക കോഡു ഭാഷയിലാണ് അയച്ചിരുന്നത്. ചാച്ചയെന്നത് ലഖ്‌വിയായിരുന്നു. ചോദ്യം ചെയ്യലില്‍ ചിലപ്പോള്‍ ലഖ്‌വി ഹെഡ്‌ലിയുടെ പങ്കാളിത്തം പറഞ്ഞേക്കാമെന്നും പാഷ തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലഖ്‌വിയുടെ മകന്‍ കശ്മീരില്‍ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഹെഡ്‌ലി തുടര്‍ന്നു.
പാക്കിസ്ഥാന്‍ ഫെഡറല്‍ ഏജന്‍സിയുടെ അന്വേഷണം ആരംഭിച്ചപ്പോള്‍ താന്‍ സജ്ജിദ് മീറിന് ഇമെയില്‍ അയച്ചിരുന്നു. അമ്മാവന്റെ (ലഖ്‌വി)യടക്കം പ്രശ്‌നങ്ങള്‍ പരിഹരിച്ചോയെന്ന് ചോദിച്ചായിരുന്നു മെയില്‍. പരിഭ്രമിക്കേണ്ട, ആര്‍ക്കും ഒന്നും സംഭവിക്കില്ലയെന്നായിരുന്നു മീറിന്റെ മറുപടി.
2009 ആഗസ്റ്റ് 28ന് താന്‍ ലഷ്‌ക്കര്‍ സ്ഥാപകന്‍ ഹാഫീസ് സെയ്ദിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് എച്ച് വണ്‍ വൈറസ് 2 പിടിച്ചു, ഡോക്ടര്‍മാര്‍ക്ക് അദ്ദേഹത്തെ പരിശോധിക്കണം എന്നായിരുന്നു മറുപടി. ഹാഫീസ് സാഹിബിനെപ്പറ്റി അന്വേഷണം നടക്കുകയാണെന്നും അറസ്റ്റിനു സാധ്യതയുണ്ടെന്നുമായിരുന്നു ഇതിനര്‍ഥം. പിന്നീട് ഇപ്പോള്‍ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായിരുന്നുവെന്നും എന്നോട് പറഞ്ഞു. ഇതിനര്‍ഥം സെയ്ദിന് ഒരു കുഴപ്പവുമില്ല എന്നായിരുന്നു. പാക് ഏജന്‍സി അന്വേഷണം തുടങ്ങിയ ശേഷം താന്‍ പലകുറി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു. ആരും തന്നെ പിടിച്ചില്ല, ചോദ്യം ചെയ്യാന്‍ പോലും ആരും തന്നെ വിളിച്ചുമില്ല. ഹെഡ്‌ലി തുടര്‍ന്നു.
ഒരു വര്‍ഷത്തിനു ശേഷം മുബൈയ്‌ക്കടുത്ത് മറ്റൊരു നഗരം ആക്രമിക്കാനും ലഷ്‌ക്കറിന് പദ്ധതിയുണ്ടായിരുന്നു. ഇതു ചൂണ്ടിക്കാട്ടി മീര്‍ തനിക്ക് മെയില്‍ അയച്ചിരുന്നു. രാഹുലിന്റെ നഗരത്തിലല്ല മറ്റൊരു നഗരത്തില്‍ നിക്ഷേപത്തിന് പദ്ധതിയുണ്ടെന്നായിരുന്നു സന്ദേശം. നിക്ഷേപമെന്നാല്‍ ഭീകരാക്രമണം എന്നായിരുന്നു അര്‍ഥം. രാഹുല്‍ എന്നാല്‍ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകന്‍ രാഹുല്‍ ഭട്ട് എന്നായിരുന്നു. മുബൈ സന്ദര്‍ശനങ്ങളില്‍ താന്‍ രാഹുലുമായി അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു. രാഹുലിന്റെ നഗരം എന്നതു വഴി മുബൈ എന്നാണ് അര്‍ഥമാക്കിയത്. മുബൈയ്‌ക്ക് അടുത്തുള്ള മറ്റൊരു നഗരം ആക്രമിക്കാന്‍ പദ്ധതിയിട്ടുവെന്നായിരുന്നു ഉള്ളടക്കം. എന്നാല്‍ പിന്നീട് മീറിനെ കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഏതു നഗരമായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞില്ല.
ഭാരതത്തിലെ പ്രധാനനഗരങ്ങളും പ്രധാന കേന്ദ്രങ്ങളും ആക്രമിക്കാന്‍ മീറിനും പാഷയ്‌ക്കും വലിയ താല്പ്പര്യമായിരുന്നു. സൈന്യം, അര്‍ദ്ധ സൈന്യം തുടങ്ങിയവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു മേജര്‍ ഇക്ബാലിന്റെ ദൗത്യം. തന്റെ ബിസിനസ് വളര്‍ത്തി പണമുണ്ടാക്കാനായിരുന്നു ഡോ. തഹാവൂര്‍ റാണയ്‌ക്ക് താല്പ്പര്യം. ഉദ്ധവ് താക്കറെയുടെ സുഹൃത്ത് രാജാറാം രേജിയുമായുള്ള ബന്ധം തുടാന്‍ മേജര്‍ ഇക്ബാലാണ് തന്നോട് പറഞ്ഞത്. അങ്ങനെ വന്നാല്‍ താക്കറെയേയും മകനെയും തങ്ങള്‍ക്ക് നിരീക്ഷിക്കാം എന്നാണ് മീര്‍ പറഞ്ഞത്.അതിനിടെ ഭീകരാക്രമണത്തില്‍ പങ്കെടുത്തവരുടെ ഫോണ്‍ സംഭാഷണം ഹെഡ്‌ലിയെ കേള്‍പ്പിച്ചു.
‘പൂനെയിലെ സൈനിക കേന്ദ്രംവീഡിയോയിലാക്കി’
മുംബൈ: പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദ്ദേശപ്രകാരം താന്‍ കരസേനയുടെ പൂനെയിലെ ദക്ഷിണ കമാന്‍ഡ് ആസ്ഥാനം നിരീക്ഷിക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നതായി അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ലഷ്‌ക്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴി. കനത്ത കാവലുള്ള കരസേനാ ആസ്ഥാനത്ത് ലഷ്‌ക്കര്‍ ഭീകരന്‍ കയറിയെന്ന വെളിപ്പെടുത്തല്‍ രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.
ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ കയറിയ അതേ ലക്ഷ്യവുമായിട്ടായിരുന്നു കരസേനാ ആസ്ഥാനത്തും കയറിയത്. കരസേനയില്‍ നിന്ന് ഐഎസ്‌ഐക്ക് ചാരന്മാരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. താന്‍ കരസേനാ ആസ്ഥാനം നിരീക്ഷിച്ചു. വീഡിയോയില്‍ പകര്‍ത്തി.2009 മാര്‍ച്ച് 16,17 തീയതികളിലായിരുന്നു ഇത്. അതിനു മുന്‍പ് പതിനഞ്ചിനാണ് ഗോവയിലെ, ജൂതന്മാര്‍ താമസിക്കുന്ന ഛബാദ് ഹൗസ് സന്ദര്‍ശിച്ചത്. മാര്‍ച്ച് 11 മുതല്‍ 13 വരെയായി സുപ്രധാന തീര്‍ഥാടന കേന്ദ്രമായ പുഷ്‌ക്കറും താന്‍ സന്ദര്‍ശിച്ചു. 2008 നവംബറില്‍ മുംബൈയില്‍ ഭീകരാക്രമണം നടന്ന് നാലു മാസത്തിലേറെക്കഴിഞ്ഞായിരുന്നു ഈ സന്ദര്‍ശനങ്ങള്‍ എല്ലാം. ഐഎസ്‌ഐയിലെല മേജര്‍ ഇക്ബാലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പൂനെയിലെ കരസേനാ ആസ്ഥാനം നിരീക്ഷിച്ചത്. വീഡിയോകള്‍ ഇക്ബാലിനാണ് കൈമാറിയത്. ഹെഡ്‌ലി പറഞ്ഞു.
















