തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന ദളിത് പീഡനങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികള്‍ നിശബ്ദത പുലര്‍ത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തിരുവനന്തപുരം കേസരി ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദില്‍ ദളിത് പീഡനത്തിന്റെപേരില് മുറവിളികൂട്ടിയവരും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചവരും കേരളത്തില്‍ നടക്കുന്ന പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും നേരെ മൗനം പാലിക്കുകയാണ്.
ഹൈദരാബാദില്‍ ഓടിയെത്തിയ രാഹുല്‍ഗാന്ധി കേരളത്തിലുണ്ടായിട്ടും തൃപ്പുണിത്തുറയില്‍ മാനസിക പീഡനത്തിരയായി ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ തിരക്കാനോ അപലപിക്കാനോ ഉള്ള സാമാന്യ മര്യാദ കാട്ടിയില്ല.
ഇത്തരം വിഷയങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാനുള്ള ബാധ്യതയെങ്കിലും രാഹുല്‍ഗാന്ധി കാട്ടണമായിരുന്നു. ദളിതര്‍ക്കു വേണ്ടി വീറോടെ വാദിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് എന്താണ്. അടൂരില്‍ കോണ്‍ഗ്രസുകാരുടെ കൂട്ടബലാത്സംഗത്തിരയായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടിട്ടുപോലും അന്വേഷണം മരവിപ്പിച്ചു.
വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ പ്രതികളില്‍ പലരും കോണ്‍ഗ്രസുകാരാണ്. തൃപ്പുണിത്തുറയിലെ സംഭവത്തിനുപിന്നില്‍ എസ്എഫ്ഐ നേതാക്കളാണ്. ടി.വി. ശ്രീനിവാസനെപോലെ അറിയപ്പെടുന്ന ഒരു നയതന്ത്രജ്ഞനെ തെരുവില്‍ മര്‍ദിച്ചതിന്റെ ഉത്തരവാദിത്വം സിപിഎമ്മിന് നിഷേധിക്കാനാവുമോ. വടക്കേ ഇന്ത്യയില്‍ നടക്കുന്ന ചെറിയ സംഭവങ്ങളില്‍പോലും അസഹിഷ്ണുതാവാദം കണ്ടെത്തുകയും മോദി സര്‍ക്കാരിനെ ആക്ഷേപിക്കുകയും ചെയ്യുന്നവര്‍ കേരളത്തിലെ സംഭവവികാസങ്ങളില്‍ നിശബ്ദത പുലര്‍ത്തുന്നത് ലജ്ജാകരമാണ്.
കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ക്രമസമാധാനപ്രശ്നങ്ങളാണ്. ചൂഷിതരും മര്‍ദ്ദിതരും പീഡിതരുമായ ജനവിഭാഗങ്ങളുടെ വേദനയും ശബ്ദവും കേരളത്തിലെ ജനങ്ങളുടെ അഭിപ്രായമല്ല. ബിജെപി ആകാശകോട്ട കെട്ടുകയല്ല. യാഥാര്‍ത്ഥ്യബോധത്തോടെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.വരുംദിവസങ്ങളില്‍ അത് കോണ്‍ഗ്രസിനു ബോധ്യപ്പെടുമെന്ന് കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: