ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പു അടുത്തതോടുകൂടി ഇടതു വലതു മുന്നണികള്‍ ന്യൂനപക്ഷ പ്രീണനത്തിനായി മത്സരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ നടന്ന ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് സമ്മേളനം (ഹൈന്ദവ സമത്വ സംഗമം 2016) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേതാക്കള്‍ അരമനകളും പള്ളികളും കയറിയിറങ്ങുകയാണിപ്പോള്‍. ന്യൂനപക്ഷങ്ങള്‍ എന്തു ചോദിച്ചാലും അപ്പോള്‍ തന്നെ തീരുമാനമാകുന്നു. അതേസമയം ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് സഹായം പ്രസംഗത്തില്‍ മാത്രം ഒതുങ്ങുന്നു. എല്ലാവര്ക്കും സമത്വവും തുല്ല്യനീതിയും വേണമെന്ന് പറഞ്ഞ തനിക്കെതിരെ 2 കേസ്സാണ് എടുത്തത്. സാമൂഹ്യനീതി നടപ്പിലാവണമെങ്കില്‍ ഹൈന്ദവ ഐക്യം പുലരണമെന്ന് അദ്ദേഹം പറഞ്ഞു. മാറിമാറി വന്ന മുന്നണികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വാരികോരിക്കൊടുക്കുന്നു.‘ഭൂരിപക്ഷസമുദായത്തിന് കിട്ടേണ്ട അവകാശങ്ങളെപ്പറ്റി ശബ്ദമുയര്‍ത്തിയാല്‍ അപ്പോള്‍ വര്‍ഗ്ഗീയമായി. ഈ ഇരട്ടത്താപ്പ് ഹിന്ദുക്കള്‍ തിരിച്ചറിയണം.
ഇന്ന് ന്യൂനപക്ഷം ഭൂരിപക്ഷത്തെ‘ഭരിക്കുകയാണ്. ഇരുമുന്നണികള്‍ ഭരിക്കുമ്പോഴും വിദ്യാഭ്യാസവകുപ്പ് തുടങ്ങി പ്രധാനപ്പെട്ട വകുപ്പുകളിലെ ഭരണസിരാകേന്ദ്രങ്ങള്‍ ന്യൂനപക്ഷമാണ് കൈകാര്യം ചെയ്യുന്നത്. ഹിന്ദുസമുദായങ്ങള്‍ തൊഴില്‍ ചെയ്തു ജീവിച്ചിരുന്ന പരമ്പരാഗത തൊഴില്‍മേഖലകള്‍ എല്ലാം തകര്‍ത്തു. സച്ചാര്‍, പാലൊളി കമ്മീഷന് നടപ്പിലാക്കി ന്യൂനപക്ഷപ്രീണനം നടത്തുന്നു. അവരുടെ വോട്ടുബാങ്കാണ് രാഷ്ട്രീയക്കാരെ അങ്ങോട്ട് ആകര്‍ഷിക്കുന്നത്. മതേതരത്വം പറഞ്ഞ് പറഞ്ഞ് ഹിന്ദു ജനസംഖ്യ കുറഞ്ഞുവരികയാണ്. എസ്എന്‍ഡിപിയെ കാവിവത്കരിക്കേണ്ട കാര്യമില്ലെന്നും ഭാരതത്തിന്റെ സംസ്കാരം കാവിയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ മതങ്ങള്ക്കിവിടെ 7 രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്. ആര്‍ക്കും ഒരു പരാതിയുമില്ല. എസ്എന്‍ഡിപി രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചപ്പോഴാണ് ഇവര്‍ക്ക് ഹാലിളകുന്നത്. എല്ലാവര്ക്കും സ്ഥിതിസമത്വം വേണമെന്ന് പറഞ്ഞ തന്നെ ഇരുമുന്നണികളും ചാനലുകളും മാധ്യമങ്ങളും വേട്ടയാടി. മരണങ്ങള് സംഭവിക്കുമ്പോള്‍ നല്കുന്ന സഹായങ്ങളില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനീതി ചൂണ്ടിക്കാണിച്ചപ്പോള്‍ താന്‍ വര്‍ഗ്ഗീയവാദിയും മതവിദ്വേഷിയുമായി. ഇടതിനെ പിന്തുണച്ചിരുന്ന വേളയില്‍ മൈക്രോഫിനാന്‍സ് പദ്ധതി കേമമാണെന്ന് അഭിനന്ദിച്ച വിഎസ് ഇപ്പോള്‍ എതിര്‍ക്കുകയും കേസിനുപോകുകയും ചെയ്യുന്ന രാഷ്ട്രീയം ജനത്തിനു മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. മൈക്രോഫിനാന്‍സില്‍ തനിക്കല്ല പണം ലഭിക്കുന്നതെന്നും ഒരു എന്‍ഒസി കത്ത് നല്‍കുക മാത്രമാണ് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്രൈസ്തവ സഭയും ജനശ്രീയുമെല്ലാം മൈക്രോഫിനാന്‍സ് നല്‍കുന്നുണ്ട്. അതിന്റെ കണക്ക് ചോദിക്കാനുള്ള തന്റേടം വിഎസ് കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എം.എം.ഹസന് നടത്തുന്ന ജനശ്രീക്കെതിരെ ഒരു സ്ത്രീ പത്രസമ്മേളനം നടത്തിയപ്പോള്‍ ഒരു ചാനലും ഇതു ചര്‍ച്ച ചെയ്തില്ല. ആര്‍ക്കും പ്രതിഷേധമുണ്ടായില്ല. വെള്ളാപ്പള്ളി മാത്രമാണ് ഇവരുടെ ലക്ഷ്യം. താമരശ്ശേരി ബിഷപ്പിനെ തെറിപറഞ്ഞ പിണറായി ആറുമാസത്തിനു ശേഷം ബിഷപ്പിനെ പുണ്യവാനാണെന്ന് പറഞ്ഞതും അരമനയില്‍ പോയി സാഷ്ടാംഗം നമസ്കരിക്കുന്നതും നാം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസമൂഹം ഇരുമുന്നണികളുടെയും ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയനാടകം മനസിലാക്കിത്തുടങ്ങിയെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ ഒന്നാണെന്ന സന്ദേശം നല്കി കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബുവും യോഗക്ഷേമ സഭ നയരൂപീകരണസമിതി ചെയര്മാന് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാടും ചേര്‍ന്ന് ഐക്യദീപപ്രോജ്ജ്വലനം നടത്തി. സ്വാഗതസംഘം ചെയര്മാന് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു. ടി.വി.ബാബു, അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യസാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച രാമസ്വാമി (ക്ഷേത്രവാസ്തു), മുരളീധരന് (നാടന്‍പാട്ട് ), രമേഷ് വാര്യര്‍ തുടങ്ങിയവരെ ആദരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വിനോദ് വാര്യര്‍ സ്വാഗതവും പി.എന്‍.ജയരാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: