സ്വന്തം ലേഖകന്‍
കോഴിക്കോട്: ~ഒരു മലകൂടി തുരന്നു തീര്‍ക്കുകയാണ്; നാട്ടുകാരുടെയും പരിസ്ഥിതിസംഘടനകളുടെയും കടുത്ത എതിര്‍പ്പിനെ വകവെക്കാതെ ജിയോളജി വകുപ്പ് നല്‍കിയ അനുവാദത്തിന്റെ മറവിലാണിത്. അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പ്രദേശം ക്വാറികളായി മാറിയെങ്കിലും നടപടിയെടുക്കാനാവില്ലെന്ന നിലപാടിലാണ് ജിയോളജി വകുപ്പ്. തലക്കുളത്തൂര്‍ എടക്കരയ്‌ക്കടുത്ത എലിയോടു മലയിലാണ് ക്വാറി മാഫിയകള്‍ തമ്പടിച്ചിരിക്കുന്നത്. 30 ഏക്രയിലധികം വിസ്തൃതമായ പ്രശസ്തമായ വള്ളിക്കാട്ടുകാവാണ് എലിയോട്ടുമലയുടെ ഒരുഭാഗം. മലതുരന്നു തുടങ്ങിയതോടെ കാവിലെ നിലയ്‌ക്കാത്ത നിര്‍ച്ചോലയില്‍ വെള്ളം കുറഞ്ഞതായി ഭക്തജനങ്ങള്‍ പറയുന്നു.
164 ഏക്രയിലാണ് എലിയോട് മല നിലനില്‍ക്കുന്നത്. ഇതിന്റെ ഒരു ഭാഗത്താണ് 30 ഏക്രയില്‍ വള്ളിക്കാട്ട് കാവ്. സ്വയംഭൂപ്രതിഷ്ഠയായ ദേവി വിഗ്രഹത്തിന്റെ വശങ്ങളിലൂടെ ഒഴുകിയെത്തുന്ന നീര്‍ച്ചോലയാണ് ഇവിടുത്തെ പ്രധാനപ്പെട്ട പ്രത്യേകത. മേല്‍ക്കൂരയില്ലെന്ന പ്രത്യേകതയും ഈ ശ്രീകോവിലിനുണ്ട്. ദേവീഭാവത്തിലെ ‘ത്രിപുര’ ഭാവത്തിലാണ് പ്രതിഷ്ഠ. ശ്രീചക്ര ഉപാസനയുടെ പ്രധാന കേന്ദ്രമായാണ് ഇവിടെ അറിയപ്പെടുന്നത്.
പ്രകൃതി സുന്ദരമായ പശ്ചാത്തലത്തിലാണ് ദേവീ പ്രതിഷ്ഠയുള്ളത്. കുരങ്ങുകളും, മയിലുകളും നിര്‍ബാധം വിഹരിക്കുന്ന പ്രദേശമാണിത്. കയ്യേറ്റം ഏറെ നടന്നെങ്കിലും അവശേഷിക്കുന്ന വനഭൂമി അപൂര്‍വ്വ ജൈവവൈവിധ്യത്തിന്റെ ഉറവിടമാണ്. നിരവധി നീര്‍ച്ചാലുകള്‍ ചേര്‍ന്ന് വര്‍ഷംമുഴുവന്‍ പ്രദേശത്ത് കുടിനീര്‍ നല്‍കുന്ന മലയാണ് മരണം കാത്തുകിടക്കുന്നത്.
ഇരുമ്പയിര് നിക്ഷേപമുള്ള പ്രദേശമാണ് എലിയോടു മല. തലക്കുളത്തൂര്‍, അത്തോളി, നന്മണ്ട, വില്ലേജുകളിലെ കൃഷിയിടങ്ങള്‍ ജലത്തിനായി എലിയോട്ടുമലയെ ആണ് ആശ്രയിക്കുന്നത്. പ്രദേശത്തെ ചെങ്കല്‍ ഖനനത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഖനനം നിര്‍ബാധം തുടര്‍ന്നതോടെ നാട്ടൂകാര്‍ വള്ളിക്കാട്ടുകാവ് സംരക്ഷണസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു.
തലക്കുളത്തൂര്‍ വില്ലേജിലെ എടക്കര ദേശത്തെ റീസര്‍വേ നമ്പര്‍ 1/1 ല്‍ പെട്ട സ്ഥലത്ത് 72 സെന്റിലാണ് ഖനാനുമതി നല്‍കിയത്. വി.സി. ഹരിദാസന്‍, പി. ശിവദാസന്‍ എന്നിവര്‍ക്കാണ് ഖനനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. റിസര്‍വ്വേ നമ്പര്‍ 12/2 എയില്‍ 120 സെന്റ്സ്ഥലത്തും ഖനനാനുമതി നല്‍കിയിട്ടുണ്ട്. റോയല്‍റ്റി ഇനത്തില്‍ 6,00000 രൂപയും സര്‍ഫസ്‌റെന്റ് ഇനത്തില്‍ 90 രൂപയും ഈടാക്കിയാണ് ഖനനാനുമതി നല്‍കിയിരിക്കുന്നത്. 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ക്കനുസരിച്ചാണ് ഖനനാനുമതി നല്‍കിയതെന്നാണ് ജില്ലാ ജിയോളജിഓഫീസില്‍ നിന്നും നല്‍കുന്ന വിവരം. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ഖനനാനുമതി നല്‍കിയിരിക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. 2016 ആഗസ്റ്റ് 16 വരെയാണ് ഖനനാനുമതിനല്‍കിയിരിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ മല പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. ഇടുങ്ങിയ റോഡിലൂടെ ലോറികള്‍ ചീറിപ്പായുന്നതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.തൊട്ടടുത്തുള്ള പെരുവായ മലയില്‍ ഖനനം നടന്നതോടെ നീര്‍ച്ചാലുകളും ജലസ്രോതസ്സുകളും ഇല്ലാതായത് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
ജൈവവൈവിധ്യത്തെയും പരമ്പരാഗതമായി നിലനിന്നുവരുന്ന കാവുകളെയും ഇല്ലാതാക്കുന്നതാണ് ഖനനമെന്ന് നാട്ടുകാര്‍ ഒറ്റസ്വരത്തില്‍ പറയുന്നു. എന്നാല്‍ വധഭീഷണി ഉയര്‍ത്തിക്കൊണ്ട് കാവ് സംരക്ഷണസമിതി പ്രവര്‍ത്തകരെ സമരത്തില്‍ നിന്നൊഴിവാക്കാനാണ് ഖനനമാഫിയ ശ്രമം നടത്തുന്നതെന്ന് സമിതി ഭാരവാഹികള്‍ ആരോപിക്കുന്നു.
















