ഭാരതത്തില്‍ സാക്ഷരതയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം, വിദ്യാഭ്യാസത്തില്‍ ഒന്നാംസ്ഥാനത്തെന്ന് അവകാശപ്പെടുന്ന സംസ്ഥാനം- ദൈവത്തിന്റെ സ്വന്തം നാട്- ഈ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ സാക്ഷരകേരളത്തെ രാക്ഷസകേരളമാക്കി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒരാഴ്ചമുമ്പ് ആഗോളവിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാന്‍ കോവളത്തെത്തിയ മുന്‍ നയതന്ത്രജ്ഞനും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി.ശ്രീനിവാസനെ ഒരു എസ്എഫ്‌ഐ നേതാവ് മുഖത്തടിച്ചുവീഴ്‌ത്തിയ സംഭവം കേരളം ഞെട്ടലോടെയാണ് കണ്ടത്. ഇതിനെ ന്യായീകരിക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ തങ്ങളുടെ വാലാട്ടികളായ വിദ്യാര്‍ത്ഥി സംഘടനയെ എവിടെക്കാണ് കൊണ്ടുപോകുന്നതെന്ന് ചിന്തിക്കേണ്ടതാണ്.
ഇതിന് ഒരാഴ്ച മുമ്പാണ് കോഴിക്കോട് ജില്ലയില്‍ പ്രഭാഷണം നടത്തുകയായിരുന്ന ചിദാനന്ദപുരി സ്വാമിക്കുനേരെ ആക്രമമുണ്ടായത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ നിഷ്‌ക്കരുണം ആക്രമിക്കുകയെന്ന് കാടത്തവും അസഹിഷ്ണുതയുമാണ് ഇതിലൂടെ പ്രകടമായത്. വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ നരേന്ദ്രമോദിയുടെ അസഹിഷ്ണുതയെക്കുറിച്ച് പ്രസംഗിക്കുന്ന ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും ഈ വിഷയത്തില്‍ ഞെട്ടിയില്ല. പ്രതികരിച്ചില്ല.
ഇതിന്റെ തുടര്‍ച്ചയായാണ് ഒരു ചെറുപ്പക്കാരനെ തിരുവനന്തപുരത്ത് പട്ടാപ്പകല്‍ നടുറോഡിലിട്ട് അടിച്ചുകൊല്ലുകയും ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തത്. കണ്ടുനിന്നവരാരും ആ ചെറുപ്പക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. അഥവാ നിസ്സംഗരായി നോക്കിനിന്നു.
ഇതേ സാക്ഷരകേരളത്തില്‍ തന്നെയാണ് മൂന്നുവര്‍ഷം മുന്‍പ് ഹയര്‍ സെക്കന്ററി ഡയറക്ടറായിരുന്ന ചെറുപ്പക്കാരനായ ഐഎഎസ് ഉദ്യോഗസ്ഥനായ കേശവേന്ദ്രകുമാറിന്റെ മുഖത്ത് കെഎസ്‌യുക്കാര്‍ അകാരണമായി കരിഓയില്‍ പ്രയോഗം നടത്തിയത്.കഴിഞ്ഞവര്‍ഷം ബജറ്റവതരണവേളയില്‍ കേരള നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നതായിരുന്നു.
ഇത്രയും സൂചിപ്പിച്ചത് നൂറ് ശതമാനം സാക്ഷരതയും ഉയര്‍ന്ന വിദ്യാഭ്യാസവും സാംസ്‌കാരിക ഉന്നതിയും നേടിയെന്നവകാശപ്പെടുന്ന കേരളത്തില്‍, മനുഷ്യത്വമുള്ള, മൂല്യബോധമുള്ള വിദ്യാഭ്യാസം പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞില്ല എന്ന് കാണിക്കുവാന്‍ വേണ്ടിയാണ്. ഇതിനുമാറ്റം വരേണ്ടത് അനിവാര്യമാണ്. വരുംതലമുറയ്‌ക്ക് ശരിയായ ദിശാബോധം പകര്‍ന്നുനല്‍കി മുന്നോട്ടു നയിക്കാന്‍ പര്യാപ്തമായ രീതിയില്‍ വിദ്യാഭ്യാസത്തെ മാറ്റിയെടുക്കണം.
അഞ്ച് വര്‍ഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സമസ്ത മേഖലയിലും വര്‍ഗീയവല്‍ക്കരണവും അഴിമതിയും നടത്തിക്കൊണ്ടിരിക്കയാണ്. വിദ്യാഭ്യാസ വകുപ്പ് കയ്യാളുന്ന മുസ്ലിംലീഗ് സമാന്തര ഭരണം നത്തിക്കൊണ്ടിരിക്കയാണ്. മുഖ്യമന്ത്രിക്ക് വിദ്യാഭ്യാസവകുപ്പിന്റെ വര്‍ഗീയവല്‍ക്കരണത്തെയും അഴിമതിയെയും സ്വജനപക്ഷപാതത്തെയും നിസ്സംഗനായി നോക്കിനില്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുകഴിഞ്ഞു. കോണ്‍ഗ്രസിന്റെ മുഖപത്രമായ ‘വീക്ഷണം’ പോലും അതിന്റെ മുഖപ്രസംഗത്തില്‍ വിദ്യാഭ്യാസ വകുപ്പിനെ ഈജിയന്‍ തൊഴുത്തിനോടാണ് ഉപമിച്ചത്.
കഴിഞ്ഞവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം അട്ടിമറിച്ചു. ചരിത്രത്തില്‍ ആദ്യമായി രണ്ട് തവണ ഫലം പ്രഖ്യാപിച്ചു. ഫലം അവതാളത്തിലായി അബദ്ധപഞ്ചാംഗമായി മാറി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കണ്ണീരുകുടിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം അവതാളത്തിലാക്കി. പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകര്‍ത്തു. അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കി. വിദ്യാഭ്യാസ മന്ത്രി അപഹാസ്യനായി മാറി. മൂല്യനിര്‍ണയ കേസുകള്‍ അദ്ധ്യാപക പീഡനകേസുകളായി മാറി. പാവപ്പെട്ടവന്റെ അത്താണിയായ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ത്തു തരിപ്പണമാക്കി.
ഹയര്‍ സെക്കന്ററി മേഖല നാഥനില്ലാ കളരിയായി മാറി. രണ്ട് വര്‍ഷത്തോളം ഡയറക്ടറായിരുന്ന കെ.എന്‍.സതീഷ് ഐഎഎസ് ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റില്‍ വല്ലപ്പോഴും വന്നുപോകുന്ന അതിഥി മാത്രമായി. സ്ഥലമാറ്റങ്ങള്‍ നടന്നില്ല. പുതുതായി അനുവദിച്ച 175- ഓളം സ്‌കൂളുകളില്‍ തസ്തിക സൃഷ്ടിച്ചില്ല. ദിവസക്കൂലിക്കാരെപ്പോലെ അദ്ധ്യാപകര്‍ പണിയെടുക്കേണ്ടിവന്നു. ആ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികള്‍ കണ്ണീര്‍ കുടിച്ചു. രക്ഷിതാക്കള്‍ ആശങ്കയിലായി. 1500 ഓളം ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ക്ലാര്‍ക്കില്ല, പ്യൂണില്ല, പ്രിന്‍സിപ്പല്‍മാരെ ക്ലാസ് ചാര്‍ജില്‍ ഒഴിവാക്കിയില്ല. എല്ലാ പണിയും പ്രിന്‍സിപ്പല്‍മാര്‍ ചെയ്യേണ്ടി വന്നു. സര്‍ക്കാര്‍ അനങ്ങിയില്ല. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജൂനിയര്‍ അദ്ധ്യാപകരെ സീനിയര്‍ ആക്കി ഉയര്‍ത്തിയില്ല. ഹയര്‍ സെക്കന്ററി മേഖല അവതാളത്തിലായി.
അശാസ്ത്രീയമായ ടൈംടേബിള്‍ പരിഷകരണത്തിലൂടെ സ്‌കൂളിലെ പഠനക്രമം താളം തെറ്റിച്ചു. കലാപഠനത്തിനെന്ന പേരില്‍ എട്ട് പിരിയഡാക്കി മാറ്റി. എന്നാല്‍ ഭൂരിപക്ഷം വിദ്യാലയങ്ങളിലും കലാകായിക പഠനത്തിന് അദ്ധ്യാപകരില്ല. ക്ലാസ് മുറികള്‍ അദ്ധ്യാപകരില്ലാതെ ഒഴിഞ്ഞുകിടന്നു. സ്‌കൂളിലെ പഠന പ്രവര്‍ത്തനം താളംതെറ്റിച്ചു. കലാപപഠനം നടക്കുന്നുമില്ല. അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്‌കൂളുകളില്‍ കുട്ടികളുടെ കണക്കെടുപ്പ് നടത്തിയില്ല. അത് കാരണം എയ്ഡഡ് സ്‌കൂളില്‍ നിയമിക്കപ്പെട്ട ആയിരക്കണക്കിന് അദ്ധ്യാപകരുടെ നിയമനം അംഗീകരിച്ചില്ല. നിരവധി കുടുംബങ്ങള്‍ പട്ടിണിയായി. ആത്മഹത്യയുടെ വക്കിലെത്തി. ഗവണ്‍മെന്റ് സ്‌കൂളില്‍ പുതിയ അധ്യാപകരെ നിയമിക്കാന്‍ നടപടിയെടുത്തില്ല. അപ്രഖ്യാപിത നിയമനനിരോധനം നടപ്പിലാക്കി. ആര്‍എംഎസ്എ സ്‌കൂളുകളെ ശ്വാസംമുട്ടിച്ചുകൊല്ലുകയാണ്. ഹൈസ്‌ക്കൂളായി ഉയര്‍ത്തിയ സ്‌കൂളുകളില്‍ അധ്യാപകരെ നിയമിച്ചില്ല. അവിടെ പഠിക്കുന്ന കുട്ടികള്‍ കണ്ണീര്‍ കുടിക്കുന്നു. ഉച്ചക്കഞ്ഞിയുടെ പേരില്‍ പ്രധാനാധ്യാപകരെ പീഡിപ്പിക്കുന്നു. നാമാത്രമായ പണംമാത്രം നല്‍കി പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിച്ചു. പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ പ്രധാനാധ്യാപകന്‍ പാടുപെടുകയാണ്. ഇവക്ക് പരിഹാരം കാണാന്‍ വിദ്യാഭ്യാസ വകുപ്പിന് സമയമില്ല.
സര്‍വകലാശാലകളിലും മറ്റ് ഉയര്‍ന്ന തസ്തികകളിലും തന്റെ സ്വന്തം സമുദായക്കാരെ പ്രതിഷ്ഠിക്കാന്‍ വിദ്യാഭ്യാസമന്ത്രി മത്സരിക്കുകയാണ്. കോഴിക്കോട് സര്‍വകലാശാല മുസ്ലിംലീഗിന് തീറെഴുതിക്കൊടുത്തിരിക്കയാണ്. അവിടെ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ മാത്രമെ വൈസ് ചാന്‍സലര്‍ ആകൂ എന്ന് പ്രഖ്യാപിച്ചിരിക്കയാണ്. ലീഗുകാരനായ അബ്ദുള്‍ ബഷീറിനെയാണ് ഇപ്പോള്‍ വിസിയാക്കിയിരിക്കുന്നത്. എംജി സര്‍വകലാശാലയില്‍ പ്രോവൈസ്ചാന്‍സലര്‍ ആയി ലീഗുകാരിയായ ഡോ.ഷീന ഷുക്കൂറിനെയാണ് നിയമിച്ചത്. അവര്‍ മുസ്ലിംലീഗിനോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. അവസാനമായി ഇപ്പോള്‍ എസ്‌സിഇആര്‍ടി ഡയറക്ടറായി ഡോ.ഫാത്തിമയെ നിയമിച്ചുകൊണ്ട് വിദ്യാഭ്യാസരംഗത്ത് ലീഗുവല്‍ക്കരണം തുടരുകയാണ്.
സ്‌കൂള്‍ കലോത്സവങ്ങള്‍പോലും അഴിമതിയുടെ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു. ജില്ലാ സംസ്ഥാന കലോത്സവങ്ങളില്‍ പങ്കെടുക്കുന്ന സാധാരണക്കാരുടെ മക്കള്‍ക്ക് അവസരം നിഷേധിച്ചുകൊണ്ട് അഴിമതിയും സ്വാധീനവും ഉപയോഗിച്ച് സമ്പന്നരുടെ മകള്‍ മുന്നേറുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളും വിധികര്‍ത്താക്കളും പുറത്തുവിടുന്നു.
ഒരു ഭാഗത്ത് അറബിക് സര്‍വകലാശാലക്കുവേണ്ടി മുറവിളി കൂട്ടുമ്പോള്‍ മലയാളം സര്‍വകലാശാലയെ ശ്വാസംമുട്ടിച്ച് കൊല്ലുന്നു. എഴുത്തച്ഛന്റെ മണ്ണില്‍ മലയാളം സര്‍വകലാശാലക്ക് സ്വന്തമായി ഒരുതരി മണ്ണുപോലുമില്ല. സ്വന്തമായി കെട്ടിടമില്ല. വാടകക്കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതേസമയം അലിഗഡ് സര്‍വകലാശാലക്ക് പെരിന്തല്‍മണ്ണയില്‍ ഏക്കര്‍ കണക്കിന് ഭൂമി ലഭിക്കാന്‍ പ്രയാസമുണ്ടായില്ല. കോഴിക്കോട് സര്‍വകലാശാലയുടെ ഭൂമി സ്വന്തക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ ശ്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് മലയാളം സര്‍വകലാശാല നേരിടുന്ന അവഗണനയുടെ ആഴം നമുക്ക് മനസ്സിലാകുന്നത്.
വയനാട്ടിലും അട്ടപ്പാടിയിലും ഇടുക്കിയിലും ആദിവാസിക്കുട്ടികള്‍ക്ക് പഠിക്കുവാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. കുട്ടികള്‍ പോഷകാഹാരം കിട്ടാതെ മരിച്ചുവീഴുന്നു. അതേസമയം ഭരണാധികാരികളുടെ കോടികളുടെ അഴിമതിക്കഥകള്‍ ഓരോ ദിവസവും പുറത്തുവരുന്നു. ഹരിതകേരളം ‘സരിത’ കേരളമായി മാറുന്നു. സ്ത്രീപീഡനം നിത്യകഥകളായി മാറുന്നു. ദളിത് പെണ്‍കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്നു. യുവതലമുറ ലഹരിക്കടിമപ്പെടുന്നു. മദ്യപാനികളുടെ സ്വന്തം നാടായി കേരളം മാറുന്നു.
ഒരു മാറ്റം അനിവാര്യമാണ്. നഷ്ടപ്പെട്ട മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിന് ഒരു മുന്നേറ്റം കേരളം ആഗ്രഹിക്കുന്നു. അത് വിദ്യാഭ്യാസത്തിലൂടെയാണ് നേടിയെടുക്കേണ്ടത്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കിയെ മതിയാകൂ. അതിന് അദ്ധ്യാപക സമൂഹം മുന്‍കൈയെടുക്കണം. അക്ഷരങ്ങള്‍ക്കപ്പുറത്തേക്ക് ക്ലാസ് മുറികളില്‍ മൂല്യബോധം പകര്‍ന്നുനല്‍കണം. പാഠ്യപദ്ധതി അതിനനുസൃതമായ രീതിയില്‍ ചിട്ടപ്പെടുത്തണം. വരുംതലമുറ വഴിതെറ്റാതിരിക്കാന്‍, മൂല്യബോധമുള്ള, സാമൂഹ്യപ്രതിബദ്ധതയുള്ളവരായി വളരുവാന്‍ വിദ്യാഭ്യാസരംഗത്ത് മാറ്റം അനിവാര്യമാണ്.
















